Thursday, July 29, 2010

പി.ടി കുഞ്ഞിമുഹമ്മദ് - അഭിമുഖം

മധു ജനാര്‍ദനന്‍

കണക്കില്‍ ബിരുദം, നടനാവാന്‍ ആഗ്രഹം. 9 വര്‍ഷത്തെ പ്രവാസം. പിന്നീട് മലയാള നവ സിനിമകളില്‍ മൂന്നെണ്ണം നിര്‍മ്മിച്ചു. പവിത്രന്റെ സിനിമയില്‍ നായകനായി. മൂന്നു സിനിമകള്‍ സംവിധാനം ചെയ്‌തു. അറിയപ്പെടാത്ത മലപ്പുറം എന്ന ഡോക്യുമെന്ററിയും എഴുപതുകളുടെ നവസിനിമയെ പിന്നീട് തള്ളിപ്പറഞ്ഞു. ഇതിനിടയില്‍ 7 വര്‍ഷം എം.എല്‍.എ ആയി. കൈരളി ചാനലിന്റെ ഡയറക്ടര്‍ ആണ്. പ്രാവസലോകം എന്ന പരിപാടിയുടെ അവതാരകനാണ്. മലയാളത്തിന്റെ മണ്ണില്‍നിന്ന് സിനിമ നിര്‍മ്മിക്കുക എന്നതാണ് തന്റെ പരിപാടി എന്ന് ആവര്‍ത്തിച്ചു പറയുന്നു. ഇസ്ളാമിനെക്കുറിച്ചും സെക്യൂലറിസത്തെക്കുറിച്ചും തന്റേതായ കാഴ്‌ചപ്പാടുകള്‍ ഉണ്ട്. അവയില്‍ ചിലതൊക്കെയാണ് പി.ടി സംസാരിക്കുന്നത്.

രാഷ്‌ട്രീയക്കാരിലെ സിനിമാക്കാരന്‍, സിനിമാക്കാരിലെ രാഷ്‌ട്രീയ പ്രവര്‍ത്തകന്‍ എന്ന് പി.ടി.യെ വിശേഷിപ്പിച്ച് കേട്ടിട്ടുണ്ട്. ഈ ഒരു ഇമേജ്, രാഷ്‌ട്രീയത്തെ സര്‍ഗ്ഗാത്മകമാക്കുക അഥവാ സിനിമയെ രാഷ്‌ട്രീയമാക്കുക എന്നീ നിലകളിലേക്ക് വികസിപ്പിക്കുവാന്‍ എങ്ങനെയാണ് ശ്രമിച്ചിട്ടുള്ളത്.

ഉത്തരം: ഞാന്‍ രണ്ടിലും അവിചാരിതമായി വന്ന ആളാണ്. പഠിക്കുന്ന കാലത്ത് അഭിനയിക്കാന്‍ താല്പര്യമുണ്ടായിരുന്നു. അല്ലാതെ സിനിമാ സംവിധായകനോ നിര്‍മ്മാതാവോ ആകാന്‍ ഒരു സാധ്യതയും ഇല്ലായിരുന്നു. ഞാന്‍ വളര്‍ന്ന സാമ്പത്തിക ചുറ്റുപാടില്‍ ഒരു പടം നിര്‍മ്മിക്കാന്‍ സാധ്യമാവാത്തതിനാല്‍ അത് എന്റെ സ്വപ്നമായിരുന്നില്ല. നടനാവുക എന്നത് എന്റെ ഒരാഗ്രമായിരുന്നു. അത് നടക്കില്ല എന്ന് മനസ്സിലായപ്പോള്‍ ഉപേക്ഷിക്കുകയും ചെയ്‌തു. പിന്നെ അവിചാരിതമായിട്ടാണ് ഞാന്‍ ചലച്ചിത്ര നിര്‍മ്മാതാവാകുന്നത്. അതിന് പ്രധാന കാരണം കെ.ആര്‍. മോഹനന്‍ എന്ന സുഹൃത്തായിരുന്നു. അദ്ദേഹത്തിന് ഒരു സിനിമാ സംവിധായകനാകാനുള്ള സാഹചര്യം ഒരുക്കുക എന്നതില്‍ കവിഞ്ഞ് അതില്‍ എനിക്ക് ഒരു പ്രശസ്‌തി ഞാന്‍ ഇച്ഛിച്ചിരുന്നില്ല. രാഷ്‌ട്രീയത്തിലും അങ്ങനെത്തന്നെ. ഞാന്‍ ഇടതുപക്ഷത്തിന്റെ ഒരു സഹയാത്രികനാണ്. തെരഞ്ഞെടുപ്പ് കാലത്ത് ചില സാംസ്‌ക്കാരിക യോഗങ്ങളില്‍ പോയിട്ടുണ്ടെന്നല്ലാതെ സജീവ രാഷ്‌ട്രീയക്കാരനായിരുന്നില്ല. രാഷ്‌ട്രീയ അഭിപ്രായമൊക്കെ ഉണ്ടായിരുന്നു. സി.പി.എമ്മിന്റെ അനുഭാവിയുമായിരുന്നു. എന്റെ ജീവിതത്തില്‍ ആദ്യം വന്നത് സിനിമയാണ്. ഞാന്‍ എന്താണോ ചെയ്യുന്നത്, അതില്‍ നൂറ് ശതമാനം ഉള്‍ചേരുന്നൊരു പ്രകൃതമാണെന്റേത്. അതില്‍ എന്റേതായിട്ടുള്ള അഭിപ്രായമുണ്ടാകും. മറ്റുള്ളവര്‍ പറയുന്നത് സ്വീകരിക്കാന്‍ എനിക്ക് സാധ്യമല്ല. എന്തുകൊണ്ടാണ് ഒരാള്‍ ഒരു കാര്യം പറയുന്നതെന്ന് ഞാന്‍ അന്വേഷിക്കും. അങ്ങനെയാണ് സമാന്തര സിനിമാ സ്‌കൂളില്‍ നിന്ന് ഞാന്‍ അകന്നകന്ന് പോകുന്നത്. എനിക്ക് ബോധ്യമല്ലാത്ത ഒരു സംഗതിയായി അത് മാറി. കൂടാതെ അതിന്റെ പിന്നില്‍ എനിക്ക് യോജിക്കാന്‍ പറ്റാത്ത രാഷ്‌ട്രീയവുമുണ്ടെന്ന് തോന്നി. അടിസ്ഥാനപരമായി സിനിമ എന്ന ഒരു മാധ്യമം നോക്കിക്കാണേണ്ടത് എന്റെ നാടും എന്റെ ജിവിതവും എനിക്ക് ചുറ്റുമുള്ള പ്രകൃതിയും എന്റെ ചരിത്രവുമാണ്. അത് സമാന്തര സിനിമയില്‍ പരിപൂര്‍ണ്ണമായി കാണാന്‍ കഴിയുന്നുണ്ടോ എന്ന് എനിക്ക് സംശയം തോന്നി. സമാന്തര സിനിമ എന്ന, ലോകത്താകമാനം നില നിൽ‌ക്കുന്ന ആശയത്തെ എന്റെ മണ്ണിലേക്ക് പറിച്ചു നടുമ്പോള്‍ എന്റ മണ്ണ്, എന്റെ ജീവിതം, എന്റെ ചിന്ത, എന്റെ പ്രണയം എന്നിവ നഷ്‌ടപ്പെടുന്നു എന്നെനിക്ക് തോന്നി. അതുകൊണ്ട് ആ ആശയം ഞാന്‍ ഉപേക്ഷിച്ചു. ഗര്‍ഷോമില്‍ നിന്ന് ഞാനത് തുടങ്ങി, പരദേശിയിലെത്തുന്നതോടെ അത് പരിപൂര്‍ണ്ണമായി വിഛേദിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. എന്നെ സ്വാധീനിച്ച ചില അംശങ്ങള്‍ പരദേശിയിലുമുണ്ടാകാം. പക്ഷേ എന്റെ മനസ്സില്‍ ആ ശൈലി ഉപേക്ഷിക്കണം എന്ന വിചാരം ശക്തമായിട്ടുണ്ട്. വീരപുത്രനിലെത്തുന്നതോടെ അത് വലിയ രീതിയില്‍ തന്നെ ഉപേക്ഷിക്കപ്പെടുന്നതായി കാണാം. ഈ ഒരു മാറ്റം ഉണ്ടാകുന്നത്, ഞാന്‍ സഞ്ചരിച്ച വഴികളെ, ഞാന്‍ ഉള്‍ക്കൊണ്ട സിനിമയെ, എന്നെത്തന്നെ ഞാന്‍ ചോദ്യം ചെയ്‌തതുകൊണ്ടാണ്. അല്ലെങ്കില്‍ അതുണ്ടാവില്ലല്ലോ. എന്റേതായ ഒരു വഴിയുണ്ടാകുന്നു. അതിനെ വിദേശവാസം സഹായിച്ചിട്ടുണ്ട്. ചോദ്യം ചെയ്യാനുള്ള ഒരു മനസ്സില്‍ നിന്നു തന്നെയാണ് രാഷ്‌ട്രീയത്തില്‍ അവിചാരിതമായി വന്നപ്പോഴും അതില്‍ സജീവമാകുന്നത്. രാഷ്‌ട്രീയവും സിനിമയും കൂടി സങ്കലനം ചെയ്‌തപ്പോള്‍ അസാമാന്യമായ സാധ്യതകള്‍ എന്റെ മുന്നില്‍ വന്നുവെന്നതാണ് സത്യം. സിനിമക്കാര്‍ക്ക് പലതും കേട്ടുകേള്‍വിയാണ്. സ്വന്തം ജീവിതമല്ല. ഞാന്‍ മനുഷ്യരുടെ ജീവിതത്തില്‍ നിന്നു കൊണ്ട് ജിവിക്കുന്ന ഒരാളാണ്. അതാണ് രാഷ്‌ട്രീയം. മനുഷ്യന്റെ ജീവിതം കൈകാര്യം ചെയ്യലാണ് രാഷ്‌ട്രീയം. ആ മനുഷ്യന് വാസയോഗ്യമാകുന്ന ഭൂമിയുടെ സര്‍വ്വ വ്യവഹാര മേഖലകളും രാഷ്‌ട്രീയമാണ്. പരിസ്ഥിതി ആയാലും പ്രകൃതി ആയാലും. ചിന്തകള്‍ ആയാലും ഇത് നിങ്ങള്‍ക്ക് ഒരു പൊളിറ്റിക്കല്‍ ആക്റ്റിവിസ്റ് എന്ന നിലയില്‍ കുറെക്കൂടി സാധ്യതയോടുകൂടി. അന്വേഷിക്കാന്‍ കഴിയും. നിങ്ങള്‍ ഈ മനുഷ്യരുടെ ജീവിതത്തിന്റെ ഭാഗമാകും. നിങ്ങളുടെ അടുത്തേക്ക് സഹായം അന്വേഷിച്ച് വരുന്ന ആളുകളെ കണ്ടാല്‍ അവരെ കുറിച്ച് അന്വേഷിക്കാന്‍ നിങ്ങള്‍ക്ക് തോന്നുന്നു. ഈ ദ്വന്ദം എന്നെ മറ്റുള്ളവരില്‍ നിന്ന് വിഭിന്നനാക്കി എന്നത് മാത്രമല്ല എനിക്ക് കൂടുതല്‍ സാധ്യത ഉണ്ടായി എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എത്ര കണ്ടു വിജയിച്ചു എന്നത് കാലമാണ് വിലയിരുത്തേണ്ടത്. എനിക്ക് തോന്നിയ അത്ഭുതകരമായൊരു സംഭവം പറയാം. ഗര്‍ഷോമിലെ ഒരു പാട്ടുണ്ട്. 'പറയാന്‍ മറന്ന പരിഭവങ്ങള്‍' റഫീക് അഹമ്മദ് എഴുതി ഹരിഹരന്‍ പാടിയത്. ആ പാട്ട് 6 കൊല്ലം കഴിഞ്ഞിട്ടാണ് ഹിറ്റാകുന്നത്. ഞാന്‍ അടുത്ത് പരിചയപ്പെട്ട മീഡിയയില്‍ ജോലി ചെയ്യുന്ന ഒരു സ്‌ത്രീ സുഹൃത്ത് വിളിച്ചിട്ട് അവര്‍ ഗര്‍ഷോം 12 പ്രാവശ്യം കണ്ടിട്ടുണ്ട് എന്ന് പറയുന്നു. 12 പ്രാവശ്യം കാണാന്‍ അവരെ പ്രേരിപ്പിച്ചതെന്താണ് ? ആറോ, ഏഴോ പ്രാവശ്യം പരദേശി കണ്ടവര്‍ എന്നെ വിളിച്ചിട്ടുണ്ട്. ഗര്‍ഷോം ഇറങ്ങിയതിന് ശേഷം 10 വര്‍ഷം കഴിഞ്ഞിട്ട് ഒരാള്‍ അത് കണ്ടിട്ട് അയച്ച എസ്.എം.എസ്. ഞാന്‍ സേവ് ചെയ്‌തു വെച്ചിട്ടുണ്ട്. പലര്‍ക്കും ഞാനത് ഫോര്‍വേര്‍ഡ് ചെയ്‌തു. ആ സിനിമ കണ്ടതിനുശേഷം ഉറങ്ങാന്‍ പറ്റാത്തതിനെ പറ്റിയും മറ്റുമാണ് മെസേജ്. അതാണ് അവാര്‍ഡ് .ഇത്തരത്തിലുള്ള വലിയ സാധ്യതകളെ ഈ രണ്ടു പ്രവര്‍ത്തനങ്ങളും കൂടി ഉണ്ടാക്കിത്തരുന്നു എന്നതാണ്. രാഷ്‌ട്രീയ പ്രവര്‍ത്തനത്തെ മഹത്തരമായാണ് ഞാന്‍ കാണുന്നത്.

ജനകീയമായ ഈ രാഷ്‌ട്രീയ പ്രവര്‍ത്തനം സിനിമയെക്കുറിച്ചുള്ള ധാരണകളെ മാറ്റി മറിച്ചു എന്നാണോ?

ഉത്തരം: തീര്‍ച്ചയായും. അതില്‍ നിന്നാണ് പരദേശിയും മറ്റും ഞാന്‍ എടുക്കാന്‍ തീരുമാനിക്കുന്നത്. നേരത്തെ ആലോചിച്ച ഒരു സിനിമ മാറ്റി വെച്ചതിനു ശേഷമാണ് ഗര്‍ഷോം എടുക്കുന്നത്. പൊളിറ്റിക്കല്‍ ആക്റ്റിവിസത്തിന്റെ ഭാഗം തന്നെയാണ് പരദേശി. എന്തുകൊണ്ട് 60 വര്‍ഷമായിട്ടുള്ള ഈ പ്രവാസികളുടെ ജിവിതം ഇവിടുത്തെ ബുദ്ധി ജീവികള്‍ കാണിച്ചില്ല. ഇങ്ങനെ മനുഷ്യന്‍ ജിവിക്കുന്നത് തന്നെ നമ്മുടെ പല സിനിമാ പണ്ഡിതന്മാര്‍ക്കും അറിയില്ല. അങ്ങനെ അടഞ്ഞ ഒരു സമൂഹമായി, സ്വന്തം മണ്ണ് അന്വേഷിക്കാന്‍ വിമുഖത കാട്ടിയവരായി സമാന്തര സിനിമക്കാര്‍ മാറി എന്ന് പറഞ്ഞാല്‍ അവര്‍ക്കെന്ത് പറയാന്‍ പറ്റും? നിങ്ങളുടെ നാടിന്റെ ചരിത്രമെവിടെ സിനിമയില്‍! നിങ്ങളുടെ നാടിന്റെ പോരാട്ടമെവിടെ! പണ്ട് നമ്മളൊക്ക സ്‌കൂളിലെ നാടകം അഭിനയിക്കുന്നതുപോലെ രണ്ട് ആണും രണ്ടു പെണ്ണും എന്ന നിലയിലാണ് ആ സിനിമകള്‍. അതല്ലല്ലോ ജീവിതം. അതിന് ബുദ്ധിമുട്ടുണ്ട്. പൈസ ചെലവുണ്ട്. അതുകൊണ്ട് മീഡിയത്തെ ആ നിലയില്‍ കാണേണ്ടതുണ്ട്. മറ്റുള്ളവര്‍ അങ്ങനെ കാണുകയും അവരുടെ ജീവിതം നമ്മുടെ മുന്നിലേക്ക് എറിഞ്ഞു തരികയും നമ്മള്‍ വലിയ ആഹ്ളാദത്തോടെ അത് കാണാന്‍ പോവുകയും ചെയ്യുമ്പോള്‍ നമ്മുടെ ജീവിതം നമ്മള്‍ വളരെ ശുഷ്‌ക്കിച്ച് വളരെ വിരസമാക്കി വരണ്ട രീതിയിലാണ് കാണിക്കുന്നത്. അത് പലപ്പോഴും ഏകമുഖമാണ്. ബഹുമുഖമല്ല. കേരളത്തിന്റെ ബഹുസ്വരമായ സമൂഹങ്ങള്‍ അവിടെ ഇല്ല.

മലയാളിയുടെ ജീവിതം മലയാള സിനിമയില്‍ എത്രത്തോളം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട് ? താങ്കളുടെ സിനിമകള്‍ അതിനാണോ ശ്രമിക്കുന്നത് ?

ഉത്തരം: ഗര്‍ഷോം പ്രവാസ ജീവിതത്തെക്കുറിച്ചുള്ള സിനിമയാണ്. പരദേശി നാടു വിട്ടു പോകുന്നവരെ കുറിച്ചുള്ള സിനിമയാണ്. അത് കൂടുതല്‍ പൊളിറ്റിക്കല്‍ ആണ്. എങ്ങനെയാണ് വിഭജനം കേരളത്തെ ബാധിച്ചത് എന്നതാണ് അതിലെ വിഷയം. മലയാളി ഇരുട്ടില്‍ തപ്പുകയാണ്. മലയാളിയുടെ ഏറ്റവും വലിയ പ്രശ്‌നം അവന്‍ വിചാരിക്കുന്നത് അവന് യാതൊരു തരത്തിലുള്ള സ്വത്വ ചരിത്രവുമില്ല എന്നതാണ്. മലയാളി എന്ന നിലയില്‍ അവന്‍ യുദ്ധം കണ്ടിട്ടുണ്ടോ? ബുദ്ധിജീവികള്‍ ചോദിക്കുന്നു. 'ട്ട' വട്ടത്തില്‍ കിടന്നു കറങ്ങുന്ന മലയാളിയുണ്ടോ ലോകം കണ്ടിട്ട് ? ചിന്ത കണ്ടിട്ട് ? നാലര കോടിയോളം വരുന്ന ജനതയെയാണ് 'ട്ട' വട്ടം എന്ന് പറയുന്നത്. ഇറാഖില്‍ 2 കോടിയാണ് ജനസംഖ്യ. സൌദിയില്‍ 2 കോടിയാണ്. അവരെയൊന്നും ഇവര്‍ ഈ ഗണത്തില്‍ പെടുത്തി പറയുന്നില്ല. നൂറിലധികം രാഷ്‌ട്രങ്ങള്‍ കേരളത്തേക്കാള്‍ ജനസംഖ്യ കുറവുള്ളവരാണ്. 'കൊച്ചുകേരളം' എന്ന് പറഞ്ഞ് ഇവിടുത്തെ ബുദ്ധിജീവികള്‍ അവനവനെത്തന്നെ അധിക്ഷേപിക്കുകയാണ്. അവനവന്റെ ഭാഷയേയും സിനിമയേയും അധിക്ഷേപിക്കുന്നു. ഏറ്റവും അപകടകരമാണത്. ഇവിടെ കണക്കിന്റെ ഒരു പാരമ്പര്യമുണ്ട്. കേരള സ്‌കൂള്‍ ഓഫ് മാത്തമാറ്റിക്സ്. 13, 14 നൂറ്റാണ്ടുകളില്‍ അത് നില നിന്നിട്ടുണ്ട്. ക്രിസ്‌തുവിന് മുമ്പ് തന്നെ ഈജി‌പ്‌തുമായി അടുപ്പമുള്ള ഒരു പ്രദേശമാണ് ഇത്. സാംസ്‌ക്കാരികമായും ചിന്താപരമായും അത്രയും സമ്പന്നമായ ഒരു ജനതയെ വളരെ ലളിതവത്ക്കരിച്ചുകൊണ്ട് പറയുന്നു. മലബാറിലെ ഓരോ വീട്ടില്‍ നിന്നും ബ്രിട്ടീഷുകാരോട് പട പൊരുതി മരിച്ചവരുണ്ട്. അത് നമ്മള്‍ സിനിമയാക്കിയില്ല. അത് ആരുടെ കുറ്റമാണ് ? ഇപ്പറഞ്ഞ ധാരണ തന്നെ തിരുത്തുന്ന ചിത്രമായിരുന്നു പരദേശി. അത് ലോകത്തിലെ എല്ലാ ജനതകളേയും പോലെ വിഭജനത്തിന്റെ മുറിപ്പാടുകള്‍, അതിര്‍ത്തിയുടെ പ്രശ്‌നങ്ങള്‍ അനുഭവിച്ചവരെ കുറിച്ചുള്ള സിനിമയാണ്. ആന്‍ഡമാന്‍ സ്‌കീം എന്നൊരു പദ്ധതി ഉണ്ടായിരുന്നു. മലബാര്‍ കലാപത്തിനു ശേഷം മലബാറിലെ മലയാളിയെ, പ്രത്യേകിച്ച് മുസ്ളീം സമുദായത്തില്‍ പെട്ടവരെ ആന്‍ഡമാനില്‍ കൊണ്ടു പോയി കുടി പാര്‍പ്പിക്കുന്ന പ്രവൃത്തി ആണത്. ഇവിടുത്തെ ജനസംഖ്യയില്‍ കുറവു വരുത്തുക എന്നതായിരുന്നു ബ്രിട്ടീഷുകാരന്റെ ഉദ്ദേശ്യം. പിന്നീട് തിരിച്ചു വരവില്ല. ആന്‍ഡമാനിലെ ഇന്നത്തെ വലിയൊരു സമൂഹം അങ്ങനെ പറിച്ചു നടപ്പെട്ടവരാണ്. ഇതൊന്നും നമുക്കറിയില്ല. അവരൊന്നും തന്നെ ഇത്തരം ചരിത്രങ്ങളെ കൃത്യമായി വിശകലനം ചെയ്‌തില്ല. പകരം കേരളത്തെ വളരെ ഉപരിപ്ളവമായി കാണുകയാണ് ചെയ്‌തത്.

ഇത് മലയാളി ബുദ്ധിജീവി എഴുത്തുകാരുടേയും സിനിമക്കാരുടേയും പ്രശ്‌നങ്ങളാണോ അതോ മലയാളിയുടെ പൊതുവേ ഉള്ള പരിമിതിയാണോ?

ഉത്തരം: ഇവിടെ മലയാളി ബുദ്ധിജീവികളെത്തന്നെയാണ് ഞാന്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. അവര്‍ ഒരു അടിമ രീതിയിലാണ് കാര്യങ്ങളെ നോക്കിക്കാണുന്നത്. അത് ഇടതുപക്ഷമായാലും വലതുപക്ഷമായാലും എം. ഗോവിന്ദനായാലും...... ഈ ഒരു കാഴ്‌ചപ്പാട് വലിയ രീതിയില്‍ നമുക്ക് ദോഷം ചെയ്‌തിട്ടുണ്ട്. സ്വതന്ത്രമായ സിനിമകളോ അന്വേഷണങ്ങളോ ഉണ്ടായില്ല. നമ്മുടെ ബഹുസ്വരതയെ ഉള്‍ക്കൊള്ളുന്ന സമൂഹങ്ങളെ അവര്‍ കാണാന്‍ ശ്രമിച്ചിട്ടില്ല.

ചോദ്യം : ഈ അജ്ഞത നമ്മുടെ പാരമ്പര്യത്തെ എങ്ങനെയാണ് പ്രതികൂലമായി ബാധിക്കുന്നത് ?

ഉത്തരം : എനിക്ക് കഴിഞ്ഞ മാസം വരെ ഹൈദ്രോസ് കുട്ടി മൂപ്പരെ കുറിച്ച് അറിയുമായിരുന്നില്ല. എന്റെ വീട്ടില്‍ നിന്ന് ഒരു ഫര്‍ലോംഗില്ല അയാള്‍ താമസിച്ചിരുന്ന വീട്ടിലേക്ക്. അയാള്‍ ഗുരുവായൂര്‍ അമ്പലത്തിന്റെ കസ്‌റ്റോഡിയനായിരുന്നു. ചാവക്കാട്ടെ ഗവര്‍ണ്ണര്‍ ആയിരുന്നു. ടിപ്പുവുമായി യുദ്ധം ചെയ്‌ത് മരിച്ച ആളാണ്. അയാളുടെ ഒരു ജാറം ഉണ്ട്. സാമൂതിരിയുടെ കുടുംബാംഗങ്ങള്‍ അതിനരികിലൂടെ പോകുമ്പോള്‍ ഇറങ്ങിനിന്ന് ആദരവോടുകൂടി അവിടെ കൂടിയ ആള്‍ക്കാര്‍ക്ക് പൈസ കൊടുത്ത് പല്ലക്കില്‍ കയറി പോകുമായിരുന്നു. അദ്ദേഹത്തിന്റെ അംഗരക്ഷകരായ 5 കുടുംബങ്ങള്‍ ഈഴവസമുദായത്തിലെ പ്രമാണിമാരായിട്ടുള്ള ആളുകളായിരുന്നു. മേലേപ്പുര, കുങ്കൂര്, ചെഞ്ചേരി.... ഇങ്ങനെ വളരെ പ്രസിദ്ധമായ കുടുംബങ്ങള്‍. ഞാനും വി.കെ. ശ്രീരാമനും കൂടി ഈയിടെ മേലേപ്പുര കുടുംബത്തില്‍ പോയി. അതിസമ്പന്നരായ ജന്മിമാരാണ്. അവര്‍ പറയുന്നു, മണത്തല ജാറത്തില്‍ മകരം 15ന് മൂപ്പരുടെ ഉറൂസിന് കൊടിയുയര്‍ത്തുമ്പോള്‍ മേലേപ്പുര തറവാട്ടിലേക്ക് ഒരു സമ്മാനം കൊണ്ടുപോകും. അത് ഈ പള്ളിയില്‍ നിന്ന് എത്താന്‍ വൈകിയാല്‍ ഇവര്‍ക്ക് പരിഭ്രമമാണ്. അതാണ് സെക്യുലറിസം. മേലേപ്പുരക്കാര്‍ പിതൃക്കള്‍ക്ക് വീത് (ആണ്ടുബലി) വെക്കാറുണ്ട്. അതില്‍ ഹൈദ്രോസ് കുട്ടി മൂപ്പര്‍ക്കും വെക്കാറുണ്ട്. ഇപ്പോള്‍ എവിടെയാണ് നമ്മള്‍? മണത്തല ഉറൂസ് ഇസ്ളാമികമല്ല എന്ന് പറയുന്ന ആളുകളുണ്ട്. പക്ഷെ ഇവിടെ വളരെ ശക്തമായ മതേതരത്വത്തിന്റെ വലിയ വേരുകള്‍ കാണാം. മതം ഉണ്ട് എന്ന് പറയുന്നവരും മതം ഇല്ല എന്ന് പറയുന്നവരും ഇതിനെതിരാണ്. ഇത് ബഹുസ്വരതയുടെ വിവിധ സമൂഹങ്ങള്‍ കൂടിച്ചേര്‍ത്ത് ജീവിച്ചതിന്റെ ഏറ്റവും വലിയ തെളിവാണ്. ഇത് ഇല്ല എന്ന് പറഞ്ഞതുകൊണ്ട് കാര്യമില്ല. പരസ്‌പരം കൊണ്ടും കൊടുത്തുമുള്ള ജീവിതമാണ്. ഇത് നിങ്ങളുടെ ജീവവായു ആണ്. അത് നടക്കട്ടെ എന്നാണെന്റെ അഭിപ്രായം. നേര്‍ച്ച നടക്കുന്നതുകൊണ്ട് ഒരു കുഴപ്പവുമില്ല.

ഇസ്ളാം, ഹൈന്ദവത എന്നിവയെ പ്രതിനിധീകരിക്കുന്നവര്‍ ഇന്ന് എങ്ങനെയാണ് ഇതിനെ കാണുന്നത് ?

ഉത്തരം: അവര്‍ക്ക് താല്‍പ്പര്യം ഉണ്ടാകാന്‍ സാധ്യതയില്ല. ഇത്തരത്തിലുള്ള കൂട്ടായ്മകള്‍ രൂപപ്പെട്ടു വന്നത് ഇവര്‍ പരസ്‌പരം സഹകരിച്ചു കൊണ്ട് ജീവിച്ചതിന്റെ ഒരടയാളമല്ലോ. ഹൈദ്രോസ് തങ്ങള്‍ ഗുരാവായൂരമ്പലത്തിനടുത്തുവെച്ചാണ് ടിപ്പുവിനോട് പടവെട്ടി മരിച്ചത്.

ഹൈദ്രോസ്‌ കുട്ടി തങ്ങളില്‍ നിന്ന് 21-ാം നൂറ്റാണ്ടിലേക്കുള്ള ദൂരം താങ്കള്‍ എങ്ങനെയാണ് അളക്കുന്നത് ?

ഉത്തരം: 19-ാം നൂറ്റാണ്ടിന്റെ അവസാനമാണ് അയാളുടെ കാലഘട്ടം. ഇങ്ങനെയൊരു നാടിന്റെ ചരിത്രം പോലും എനിക്കറിയില്ല. ആര്‍ക്കുമറിയില്ല. എം. ഗംഗാധരന്‍ മാഷിനറിയില്ല. ഹുസൈന്‍ രണ്ടത്താണിക്കറിയില്ല. ഞാനും ബേബി ജോണ്‍ സഖാവും കൂടി കോഴിക്കോട് നിന്നാണ് ഒരു പുസ്‌തകം തേടിപ്പിടിച്ചത്. ചേറ്റുവ അബ്‌ദുൾ ഖാദര്‍ എഴുതിയ ആ പുസ്‌തകത്തില്‍ നിരവധി രേഖകള്‍ ഉദ്ധരിച്ചിട്ടുണ്ട്. നമ്മുടെ മണ്ണ് എന്താണ് എന്ന് നമ്മള്‍ അജ്ഞരാണ്. പുറത്തു നിന്നു വരുന്ന കുറെ സാധനങ്ങള്‍ മനഃപാഠമാക്കി പ്രസംഗിക്കുകയാണ് നമ്മള്‍. നിങ്ങളുടെ കാലിനനുസരിച്ച് നിങ്ങള്‍ ചെരിപ്പുണ്ടാക്കുകയല്ല ചെയ്യുന്നത്. അവിടെ ഉണ്ടാക്കുന്ന ചെരിപ്പിനനുസരിച്ച് നിങ്ങളുടെ കാല് മുറിക്കുന്നു. അത് നിങ്ങളുടെ വിദ്യാഭ്യാസത്തില്‍, നിങ്ങളുടെ ചിന്തയില്‍, നിങ്ങളുടെ രാഷ്‌ട്രീയത്തില്‍ ഒക്കെ സ്വാധീനം ചെലുത്തുന്നുണ്ട്. നിങ്ങള്‍ സ്വാഭാവികമായി ഭീരുവായി മാറും. ഗള്‍ഫിലൊക്കെ ജോലിക്ക് പോകുന്നവരില്‍ കൂടുതല്‍ അടിമത്തം കാണുന്നത് നമ്മുടെ ആളുകളിലാണ്; ആഫ്രിക്കക്കാരിലേറെ. അത് അടിസ്ഥാനപരമായി നിങ്ങളുടെ വിദ്യാഭ്യാസത്തിന്റെ പ്രശ്‌നമാണ്. നിങ്ങളിലെ നിര്‍ഭയനായ മനുഷ്യനെ അത് വികസിപ്പിക്കുന്നില്ല. നിങ്ങളിലെ അടിമയാണ് ആണ് അത് പോഷിപ്പിക്കുന്നത്. നിങ്ങളുടെ സ്വാതന്ത്ര്യബോധത്തെ അത് വളര്‍ത്തുന്നില്ല. നിങ്ങള്‍ ഒരു ഇന്‍ഫീരിയര്‍ ജനതയാണെന്ന് വരുന്നു. ഇതൊക്കെ പറഞ്ഞാല്‍ തന്നെ നമ്മുടെ ആളുകള്‍ക്ക് വലിയ വിഷമമാണ്. നമ്മള്‍ക്ക് വിദ്യാഭ്യാസമില്ല? ഡോൿടറേറ്റ് ഇല്ലേ? നമുക്ക് എല്ലാവരെകുറിച്ചും അറിവില്ലേ എന്ന് ചോദിക്കുന്നു. യൂറോപ്പില്‍ ഉണ്ടായ എല്ലാ സംഭവങ്ങളും നമ്മള്‍ എണ്ണി എണ്ണി പറയും. അവിടെയുള്ളവര്‍ എഴുതിയ ഓരോ പുസ്‌തകങ്ങളെക്കുറിച്ചും അറിയും നിങ്ങള്‍ നിങ്ങളെപ്പറ്റി പഠിക്കാതെ മറ്റുള്ളവരെ പറ്റി പഠിക്കുന്നു. പണ്ട് കാലത്ത് ജന്മിയുടെ വീട്ടിലെ വിശേഷങ്ങളാണ് കുടിയാന്റെ വിശേഷങ്ങള്‍. കുട്ടി വന്നോ എന്നാല്‍ അവന്റെ കുട്ടി വന്നോ എന്നല്ല ജന്മിയുടെ വീട്ടിലെ കുട്ടി സ്‌കൂളില്‍ നിന്ന് വന്നോ എന്നാണ്. ജന്മിയുടെ വീട്ടിലെ വിവാഹങ്ങള്‍, കുടുംബകലഹങ്ങള്‍, ഇതെല്ലാം അവനെ അലട്ടുന്നു. ചോര്‍ന്നൊലിക്കുന്ന വീട്ടിലാണ് കിടക്കുന്നത്. സ്വന്തം കാര്യത്തെക്കുറിച്ച് ഒരു ചിന്തയുമില്ല. ചില ദിവസം അവന്‍ പട്ടിണി ആയിരിക്കും. എന്നാല്‍ അതൊന്നുമല്ല അവന്റെ പ്രശ്‌നം. അവന്റെ പ്രശ്‌നം ജന്മിയുടെ വീട്ടിലെ പ്രശ്‌നമാണ്. അങ്ങനെയുള്ള ഒരു മനസ്സാണ് നമ്മുടേത്. ഇത് പറഞ്ഞാല്‍ ഇത് പി.ടി. പറയാന്‍ തുടങ്ങിയിട്ട് കുറേയായല്ലോ എന്ന് പറയും. ഞാനിത് മരിക്കുന്നത് വരെ പറയാന്‍ തീരുമാനിച്ച ഒരാളാണ്. ഞാന്‍ സഞ്ചരിച്ചു പോകുന്ന വഴിയില്‍ വളരെ കുറവ് ആളുകളേ ഉള്ളൂ. സിനിമ ആയാലും രാഷ്‌ട്രീയം ആയാലും. അതില്‍ എനിക്ക് ഖേദമില്ല. അത് അന്വേഷിക്കുമ്പോള്‍ നമുക്ക് നമ്മുടേതായ മണ്ണിന്റെ വഴി കിട്ടുന്നുണ്ട്. പ്രബോധനത്തിന്റെ വാര്‍ഷികപതിപ്പില്‍ ദീര്‍ഘമായ ഒരു അഭിമുഖം ഞാന്‍ കൊടുത്തിരുന്നു. അതില്‍ ഞാന്‍ പര്‍ദ്ദയെകുറിച്ച് പറയുന്നുണ്ട്. എന്റെ ഉമ്മ പര്‍ദ്ദ ഇട്ടിട്ടില്ല. ഉമ്മയുടെ ഉമ്മ പര്‍ദ്ദ ഇട്ടിട്ടില്ല. പര്‍ദ്ദ എന്ന വാക്ക് പോലും അറബിക് അല്ല. അത് സൊരാഷ്‌ട്രിയന്‍ ആണ്. പേര്‍ഷ്യന്‍ പണ്ഡിറ്റ് നെഹ്രു അദ്ദേഹത്തിന്റെ വിശ്വചരിത്രാവലോകനത്തില്‍ പറയുന്നുണ്ട്. ഇന്ന് കാണുന്ന പര്‍ദ്ദ സമ്പ്രദായം നില നിന്നിരുന്നത് രണ്ട് രാജ്യങ്ങളിലാണ്. ഒന്നു ബൈസാന്റിയന്‍ (കിഴക്കന്‍ റോമാ സാമ്രാജ്യം) രണ്ട് സൊരാഷ്‌ട്രിയന്‍- തീയിനെ ആരാധിക്കുന്ന ഇറാനിയന്‍, പാര്‍സിയന്‍ അല്ലാതെ അറേബ്യയിലല്ല. അറേബ്യയില്‍ അക്കാലത്ത് സ്‌ത്രീകള്‍ വ്യാപാരികളായിരുന്നു. അത്തരം ഒരു വ്യാപാരിയുടെ മാനേജര്‍ ആയിരുന്നു മുഹമ്മദ് നബി. അവരൊക്കെ ഇന്റര്‍നാഷണല്‍ ട്രേഡേഴ്‌സ് ആയിരുന്നു. പ്രവാചകന്‍ കച്ചവടത്തിനു പോയിരുന്ന ഡമാസ്‌ക്കസിലെ ഒരു വീഥി ഇന്നുമുണ്ടെന്നാണ് എന്റെ ഒരു സുഹൃത്ത് പറഞ്ഞത്. ശാം എന്നാണ് ഡമാസ്‌ക്കസിന് അന്ന് പറയുക. അത് മാത്രമല്ല ലോകത്തിലെ സ്‌ത്രീകള്‍ക്ക് പ്രവേശനമുള്ള ഏറ്റവും വലിയ ആരാധനാലയം മക്കയിലെ പള്ളിയാണ്. അങ്ങനെയുള്ള ഒരു സ്ഥലത്ത് നിന്നുണ്ടായ മതം ഇത്തരത്തിലൊരു നിലപാടിലേക്ക് വരുന്നതെങ്ങനെ? പിന്നീട് ഞാന്‍ അന്വേഷിക്കുമ്പോള്‍ മനസ്സിലാകുന്നത് ഇസ്ളാം ലോകത്തിന് എന്ത് നല്‍കി എന്നാണ്. അതില്‍ നിന്ന് വിഭിന്നമായി വളരെ സങ്കുചിതമായി ഒരു കര്‍മ്മശാസ്‌ത്രത്തില്‍ അടിസ്ഥാനപ്പെടുത്തിയ ഒരു മതമാണ് കുരിശുയുദ്ധത്തിനു ശേഷമുള്ള ഇസ്ളാം എന്ന് കാണാന്‍ പറ്റും. കാരണം ശാസ്‌ത്രത്തെ അന്വേഷിക്കേണ്ടത് മനുഷ്യന്റെ ചുമതലയാണ് എന്ന് പറഞ്ഞ മതമാണ് ഇസ്ളാം. പ്രപഞ്ചം മുഴുവന്‍ സൃഷ്‌ടിയാണ് എന്ന് പറഞ്ഞത് ഇസ്ളാമാണ്. അത്തരത്തിലുള്ള പ്രപഞ്ചത്തെ വളരെ സൂക്ഷ്മമായി അന്വേഷിക്കാനും നിരീക്ഷിക്കാനും ചോദ്യം ചെയ്യാനും പരിവര്‍ത്തനോന്മുഖമാക്കാനും മനുഷ്യന് അവകാശമുണ്ടെന്ന് പറഞ്ഞ മതമാണ്. അങ്ങനെയാണ് നദികളെ ജലസേചനയോഗ്യമാക്കുന്ന രീതിയില്‍ അണക്കെട്ടുകള്‍ ഉണ്ടാക്കുന്നത്. സ്‌പെയിനില്‍ കൃഷിയുണ്ടായത് അങ്ങനെയത്രെ. (സ്‌പെയിന്‍ 15-ാം നൂറ്റാണ്ടിന്റെ പകുതി വരെ ഇസ്ളാം ഭരണത്തിലായിരുന്നു.) അങ്ങനെയാണ് വൈദ്യശാസ്‌ത്രം വികസിച്ചത്. അങ്ങനെയാണ് ഫിസിൿസും, കെമിസ്‌ട്രിയും വികസിച്ചത്. കെമിസ്‌ട്രിയുടെ പിതാവ് എന്ന് പറയുന്നത് അല്‍ ഖബര്‍ ആണ് (ജാബിര്‍ ബില്‍ ഖയാം) അയാളാണ് നൈട്രിക് ആസിഡ്, ഹൈഡ്രോ ക്രോറിക് ആസിഡ്, അക്വ റീജ്യ എന്നിവ കണ്ടുപിടിച്ചത്. അയാളുടെ ജീവിതത്തിലെ അന്തിമമായ അഭിലാഷം എങ്ങനെയാണ് ഭൂമിയില്‍ ജീവനെ ഉണ്ടാക്കാന്‍ പറ്റുക എന്നതായിരുന്നു. അതിലെത്തിച്ചേരാന്‍ വലിയ പരിശ്രമം നടത്തിയത്രേ. അത് എവിടെയും എത്തിയില്ലെന്നത് വേറെ കാര്യം. സാങ്കേതികതയിലൂടെ ജീവന്‍ സൃഷ്‌ടിക്കുക. അത് അദ്ദേഹം അന്വേഷിച്ചത് കെമിസ്‌ട്രിയിലൂടെയാണ്. അക്കത്തിലൂടെ അള്ളാഹുവിനെ അന്വേഷിക്കാനാണ് അല്‍ക്കവാരിസ്‌മി ഉസ്‌ബെക്കിസ്ഥാനില്‍ നിന്ന് ബാഗ്ദാദില്‍ എത്തിയത്. അന്ന് ബാഗ്ദാദിലെ യൂണിവേഴ്‌സിറ്റിയുടെ തലവന്‍ ക്രിസ്‌ത്യാനി ആയിരുന്നു. അവിടെ നിന്നാണ് അദ്ദേഹം അല്‍ ജബര്‍ മുക്കാബല എന്ന പുസ്‌തകം എഴുതിയത്. അതാണ് ആള്‍ജിബ്ര (അല്‍ഗോറിതം) - കമ്പ്യൂട്ടറിന്റെ അടിസ്ഥാനം. ഇതൊക്കെ നടന്നത് 19-ാം നൂറ്റാണ്ടിലാണെന്ന് ഓര്‍ക്കണം. ആ ഇസ്ളാം എങ്ങനെ ശാസ്‌ത്രത്തിനും സിനിമക്കും വായനക്കും എതിരാകും? ബാഗ്ദാദിലെ ഒരു വ്യക്തിയുടെ സ്വകാര്യ വായനശാലയിലെ പുസ്‌തകങ്ങള്‍ ചുമന്നുകൊണ്ടുപോകാന്‍ 400 ഒട്ടകങ്ങള്‍ വേണ്ടി വരുമെന്നതിനാല്‍ സ്ഥലം മാറ്റം അയാള്‍ വേണ്ടെന്നുവെച്ചു. ഇത് 2008 ല്‍ പുറത്തിറങ്ങിയ 'ലോസ്‌റ്റ് ഹിസ്ററി'യില്‍ മൈക്കല്‍ മോര്‍ഗന്‍ പറയുന്നതാണ്; രേഖകള്‍ സഹിതം. ഇങ്ങനെ സഞ്ചരിക്കുകയും അന്വേഷിക്കുകയും ചെയ്‌ത ഒരു മതം എങ്ങനെയാണ് ഈ കോലത്തിലാകുന്നത്? ഇതെങ്ങനെ നമുക്ക് വിശ്വസിക്കാന്‍ പറ്റും? ഇതെങ്ങനെ മൊയ്‌ല്യാന്മാര്‍ക്ക് നിശ്ചയമില്ലാതെ പോയി? എന്തേ ഇതിവിടുത്തെ പണ്ഡിതന്മാര്‍ക്ക് അറിവില്ലാതെ പോയത് ? അപ്പോള്‍ വേറൊരു ചോദ്യം വരുന്നു. ആധുനിക ലോകത്തിനും മാനവികതക്കും എന്താണ് ഇസ്ളാമിന്റെ സംഭാവന? ഈ പുസ്‌തകങ്ങളെല്ലാം വെളിച്ചം കാണുന്നത് 20-ാം നൂറ്റാണ്ടിലാണ്. 1020 ലെഴുതപ്പെട്ട ദി ഒപ്റ്റിക് ഇപ്പോള്‍ ലഭ്യമാണ്. ക്യാമറയെ കമൂറ ഒബ്സ്ക്യൂറ എന്ന് അതില്‍ വിശേഷിപ്പിക്കുന്നു. കെ.കെ. ചന്ദ്രനും മറ്റും അതിനെക്കുറിച്ച് പറയുന്നുണ്ട്. അത് ബസ്റയില്‍ ഇരുന്നാണ് എഴുതിയത്. ആഫ്രോ-എഷ്യന്‍ രാജ്യങ്ങളില്‍ വലിയ ചിന്തയും ദര്‍ശനവും ചരിത്രവും ഉണ്ടായിരുന്നുവെന്ന് മനസ്സിലാകുന്നു. അപ്പോള്‍ അതിലെ ഒരു പ്രധാന മതമെന്ന നിലയ്ക്ക് ഇസ്ളാം അതിന് വിരുദ്ധമായ നിലപാട് സ്വീകരിക്കുന്നില്ല. അങ്ങോട്ട് നോക്കാന്‍ പാടില്ല, ഇങ്ങോട്ട് നോക്കാന്‍ പാടില്ല, സിനിമയെടുക്കാന്‍ പാടില്ല, കാഫറാക്കുക എന്നിവയൊക്കെ ഒരു പാട് തെറ്റായ ധാരണകളുടെ അടിസ്ഥാനത്തിലാണ് രൂപീകരിക്കപ്പെടുന്നത്. ഇത് തിരുത്താന്‍ വേണ്ടി ആരെങ്കിലും ഇത് പഠിക്കാന്‍ ശ്രമിക്കുന്നുണ്ടോ - ഇല്ല. അപ്പോള്‍ ഒരു സമൂഹത്തെ നിങ്ങള്‍ക്ക് പഠിക്കാന്‍ താല്‍പര്യമില്ലെന്ന് വരുന്നു. അന്വേഷിക്കാന്‍ താല്‍പര്യമില്ല. അതുകൊണ്ട് ഇത്തരത്തിലുള്ള ഭീകരവാദങ്ങളൊക്കെ ഇവിടെ വരും. അത് സ്വാഭാവികമാണ്.

താങ്കളുടെ ആന്റി യൂറോ സെന്‍ട്രിക് ചിന്തകളുടെ ഉദ്ഭവം ഇതാണോ?

ഉത്തരം : ഞാന്‍ ആന്റി യൂറോ സെന്‍ട്രിക് അല്ല. ഞാന്‍ മലയാളിയാണ്. അല്ലാതെ എനിക്ക് ആരോടും എതിര്‍പ്പൊന്നുമില്ല. മലയാളിയുടെ സ്വത്വത്തില്‍ നിന്നേ എനിക്ക് ലോകത്തെ നോക്കികാണാനാകൂ. അല്ലെങ്കില്‍ എന്റെ നാടായ ഗുരുവായൂരില്‍ നിന്നേ എനിക്ക് ഈ ലോകത്തെ കാണാന്‍ കഴിയൂ. എന്റെ കാഴ്‌ചയുടെ പരിപ്രേക്ഷ്യം വികസിച്ചു വരുന്നത് ഈ മണ്ണില്‍ നിന്നാണ്. അല്ലാതെ ഞാന്‍ പാരീസിലോ ലണ്ടനിലോ നിന്നിട്ടല്ല ലോകത്തെ കാണുന്നത്. ഞാന്‍ കാണുന്ന ലോകമാണ് ഞാന്‍ നിങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുന്നത്. അതുകൊണ്ട് ഞാന്‍ ഒരാള്‍ക്കും എതിരല്ല. ഞാന്‍ കാണുന്ന ലോകത്തില്‍ ഞാന്‍ തെറ്റായി പഠിച്ച പലതുമുണ്ട്. അത് ഞാന്‍ സ്വയം തിരുത്തണം. എന്നിട്ട് എന്നെ നിര്‍ഭയനാക്കണം. ഞാന്‍ ജീവിക്കുന്ന സമൂഹത്തെ നിര്‍ഭയമാക്കിക്കൊണ്ട് അവര്‍ കേമപ്പെട്ട ഒരു ജനതയാണെന്ന് സ്ഥാപിച്ചുകൊടുക്കണം. ഈ ലോകത്തിന്റെ കേന്ദ്രബിന്ദുവായി ഈ ജനത ഉയര്‍ന്നു വരണം. അതാണെന്റെ ആഗ്രഹം. ചിന്തയില്‍, കലയില്‍, സിനിമയില്‍ ഒക്കെത്തന്നെ. അത് മറ്റുള്ളവരുടെ അനുകരണമല്ലാതെ, അവരുടെ സ്വന്തമായ ധിഷണകൊണ്ട്, അവര്‍ അന്വേഷിച്ചുണ്ടാക്കുന്ന ലോകം കൊണ്ട്, ചരിത്രം കൊണ്ട്, ചിന്ത കൊണ്ട് .അവരുടെ പോരാട്ടമാണത്. അതിന് സാധ്യതയുള്ള ഒരു സമൂഹമാണ് നമ്മുടേത്. അവനെ വിദ്യാഭ്യാസം കൊണ്ടും സാസംകാരികമായ പ്രവര്‍ത്തനം കൊണ്ടും കീഴ്പ്പെടുത്താനാണ് ശ്രമിക്കുന്നത്. അല്ലാതെ അവനെ വികസിപ്പിക്കാനല്ല നമ്മള്‍ ശ്രമിച്ചിട്ടുള്ളത്. എന്നിട്ടും മറ്റുള്ളവരുടെ ഒന്നിച്ചു നില്ക്കാന്‍ കഴിയുന്നത്, മലയാളികളുടെ ജീനിലുള്ള അഭിമാനബോധം കൊണ്ടാണ്. ഇവിടെ മുസ്ളീമുണ്ട്, ഈഴവനുണ്ട്, നായരുണ്ട്, ക്രസ്‌ത്യാനിയുണ്ട്, നമ്പൂതിരിയുണ്ട് ഇവരൊന്നും മോശപ്പെട്ടവരല്ല. ഇവിടുത്തെ സംഗീതം ആരുടേതാണ് ? ദളിതന്റേതാണ്. സംഗീതത്തിന്റെ വ്യവഹാരമണ്ഡലത്തില്‍ ദളിതരാണ് കൂടുതലുള്ളത്. അത് മോശമാണോ? സമ്പന്നമാണ് കേരളം.

മലയാള സിനിമകളില്‍ മുസ്ളീം, ദളിത് ജീവിതങ്ങള്‍ വേണ്ട രീതിയില്‍ ആവിഷ്‌ക്കരിക്കപ്പെട്ടിട്ടുണ്ടോ?

ഉത്തരം : ഇവിടെ മുസ്ളീം സമുദായത്തെ സാംസ്‌ക്കാരികമായി മാനിഫെസ്‌റ്റ് ചെയ്യാന്‍ കഴിഞ്ഞില്ല എന്നത് അവരുടെ കൂടെ പോരായ്‌മയാണ്. അവരുടെ മതാധ്യക്ഷന്മാര്‍, മതസംഘടനകള്‍ എന്നിവര്‍ സാംസ്‌ക്കാരിക പ്രവര്‍ത്തനത്തെ തള്ളിപ്പറയുന്നു. ആദ്യഘട്ടത്തില്‍ ഭാഷ പോലും പഠിക്കാന്‍ പാടില്ലെന്ന് പറഞ്ഞു. അപ്പോള്‍ ആ സമുദായംതന്നെ അവരെക്കുറിച്ചുള്ള സിനിമകള്‍ ഉണ്ടാക്കുന്നതില്‍നിന്ന് മാറിനില്‍ക്കുകയും ആ സമുദായത്തില്‍നിന്ന് വരുന്നവര്‍ക്ക് അത് ചെയ്യാന്‍ സ്വാതന്ത്ര്യമില്ലാതെ വരികയും ഭയക്കുകയും ചെയ്യുന്നു. ആരെങ്കിലും എടുത്താല്‍ അവര്‍ കുഴപ്പമുണ്ടാക്കും. സവര്‍ണ്ണരെപ്പറ്റി എടുത്താല്‍ അവര്‍ക്കൊരു ബേജാറുമില്ല. എന്നാല്‍ അവിടെപ്പോയി എടുത്താല്‍ പോരേ? മറ്റുള്ള മതത്തിലുള്ളവര്‍ അതിനെ തൊട്ടു കഴിഞ്ഞാല്‍ പ്രശ്‌നമാകും. അതുകൊണ്ട് അവര്‍ ഒഴിവാകുന്നു. ഒരു ഉദാഹരണത്തിന് പരദേശി എന്ന സിനിമ ഞാനെടുക്കുന്നതിനു മുമ്പ് പലരും ശ്രമിച്ചതാണ്. ഭയന്നിട്ട് എടുക്കാതിരുന്നതാണ് എന്ന് ഞാന്‍ കേട്ടിട്ടുണ്ട്. 80കളുടെ അവസാനത്തില്‍ ഈ വിഷയത്തില്‍ ഒരു സ്‌ക്രിപ്‌റ്റുമായി ഒരാള്‍ തന്റെയടുത്ത് വന്നതായി രമേഷ് നാരായണന്‍ പറഞ്ഞിട്ടുണ്ട്. അവര്‍ ഭയന്നിട്ട് എടുത്തില്ല. ഇസ്ളാം മതത്തെ വിമര്‍ശിച്ചുകൊണ്ട് ആരെങ്കിലും ചെയ്‌താല്‍ അവന്‍ വിമര്‍ശിക്കപ്പെടും. അതില്‍ മുസ്ളിം സമുദായത്തിന് കൃത്യമായ പങ്കുണ്ട് എന്ന അഭിപ്രായമാണ് എനിക്കുള്ളത്. എന്തുകൊണ്ട് മുസ്ളിം ജീവിതം ചിത്രീകരിക്കുന്നില്ല എന്ന ചോദ്യം ഉന്നയിക്കുന്നവര്‍ ഇതോര്‍ക്കണം. അങ്ങനെ വന്ന് വന്ന് സിനിമയിലെ വ്യവഹാരജീവിതവും സാംസ്‌ക്കാരിക മണ്ഡലവും ഏകമുഖമാണ് എന്ന ധാരണ പല ബുദ്ധിജീവികളിലും ഉണ്ടായി. അതുകൊണ്ടാണ് എന്നോട് ചോദിക്കുന്നത് എന്തുകൊണ്ട് പി.ടി, മുസ്ളീം സിനിമ മാത്രം എടുക്കുന്നു എന്ന് .ഒരു സെക്യുലര്‍ സിനിമ എടുക്കും എന്നാണോ നിങ്ങള്‍ ചോദിക്കുന്നതെന്ന് ഞാന്‍ തിരിച്ചുചോദിക്കും. കെ.ആര്‍, മോഹനനും അടൂര്‍ ഗോപാലകൃഷ്ണനും എടുക്കുന്നത് സെക്യുലര്‍ സിനിമയാണെന്നും അതിനാല്‍ അര്‍ത്ഥമാകുന്നു. അത് ഈഴവ സിനിമയും നായര്‍ സിനിമയും ആയി മുദ്ര കുത്തപ്പെടുന്നില്ല. രണ്ടാമത് നമ്മുടെ കാഴ്‌ചപ്പാട് വളരെ ഋജു ആയിപ്പോയി എന്നതാണ്. അത് ഇടതുപക്ഷ ബുദ്ധിജീവികളായാലും വലതുപക്ഷ ബുദ്ധിജീവികളായാലും ശരി, ഈ വിഭാഗങ്ങളെ ശരിയായി അഭിസംബോധന ചെയ്യാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. കേരളത്തിലെ സാസ്‌ക്കാരിക മണ്ഡലത്തിലെ ഒരു വലിയ പരാജയമാണ് അത്. 50 കളില്‍ വരെ വളരെ പ്രകടമായ രീതിയില്‍ ഒരു സന്തുലനം നടന്നിരുന്നു. നീലക്കുയില്‍, കലൿടര്‍ മാലതി എന്നിവയിലൊക്കെ ദളിത് ജീവിതമുണ്ട്. പിന്നീട് അത് ഇല്ലാതായിപ്പോയി. ഈ സമുദായങ്ങള്‍ക്ക് ഉണ്ടായിരുന്ന തനത് ജീവിതം അപ്രത്യക്ഷമാകുകകയും സവര്‍ണ്ണ സമുദായമാണ് ഹിന്ദു ജീവിതം എന്ന് നമ്മുടെ സിനിമയിലും നാടകത്തിലും കാണിക്കുകയും ചെയ്‌തു. പൊതു ജീവിതം അതാണെന്ന് വന്നു. അതോടെ ഈ ജീവിതങ്ങള്‍ മുഴുവന്‍ പാര്‍ശ്വവത്കരിക്കപ്പെട്ടു. നമുക്ക് കിട്ടാവുന്ന ഒരു വലിയ സാംസ്‌ക്കാരിക സമ്പത്ത് അങ്ങനെ അപ്രത്യക്ഷമാകുകയും ചെയ്‌തു.

ബുദ്ധിജീവികള്‍ക്ക് ഈ ബാധ്യതയില്‍ നിന്ന് കൈകഴുകാന്‍ കഴിയുമോ?

ഉത്തരം : ഞാന്‍ പറഞ്ഞ രീതിയിലുള്ള അക്കാദമിക് വിദ്യാഭ്യാസത്തിന്റെ, 70 കളില്‍ ഇന്ത്യയില്‍ ഉയര്‍ന്നു വന്ന തത്വചിന്തയുടെ ഒക്കെ ബാക്കി പത്രമാണത്. 70കളില്‍ ഉയര്‍ന്നു വന്ന ചിന്തകള്‍ ഒരു സാംസ്‌ക്കാരിക അധിനിവേശത്തിനുള്ള ഒരുക്കങ്ങളായിരുന്നു. നമ്മള്‍ അതിന്ന് സ്‌ഫോടനാത്‌മകമാണ് എന്നു പറയുമ്പോള്‍ തന്നെ, രണ്ടാമത് കൊളോണിയലിസവും സാമ്രാജ്യത്വവും എങ്ങനെ തിരിച്ചു കൊണ്ടുവരാം എന്നാണ് അതിനു പിന്നിലെ അജണ്ട. അതിന് അവര്‍ ഉപയോഗിച്ചത് ഭാഷ, സംസ്‌ക്കാരം, ചിന്ത എന്നീ മണ്ഡലങ്ങളാണ്. സായിപ്പ് ഇവിടെ നിന്ന് പോയി, സായിപ്പിന്റെ ഭാഷ പോയില്ല. സായിപ്പിന്റെ ഭരണയന്ത്രം മാറിയില്ല. അതിനുള്ളില്‍ നിന്നിട്ടുള്ള നവീകരണമാണ് നടത്തിയത്. അല്ലാതെ നമ്മുടേതായ ഒന്നിനെക്കുറിച്ചും നാം ആലോചിച്ചില്ല. അവന്‍ എന്താണോ പറഞ്ഞത്, അതാണിപ്പോഴും പഠിപ്പിക്കുന്നത്. അവന്‍ മെഡിക്കല്‍ കോളേജില്‍ ഇന്‍ഡീജിനസ് മെഡിസിന്‍ പഠിപ്പിക്കാന്‍ പാടില്ല എന്ന് 1914 ല്‍ നിയമം എഴുതിവെച്ചു. ഇപ്പോഴും നമ്മുടെ മെഡിക്കല്‍ കോളേജുകളില്‍ അതുതന്നെയാണ് സിസ്‌റ്റം. എന്തുകൊണ്ട് ഒരു കൊല്ലം നമ്മുടെ മരുന്ന് പഠിപ്പിച്ചു കൂടാ? നമ്മുടെ മരുന്നിന്റെ സാധ്യതകള്‍ പൂര്‍ണ്ണമായും തിരസ്‌ക്കരിച്ചു. അല്ലെങ്കില്‍ നമ്മുടെ മെഡിസിന്‍ ഇന്ന് എവിടെ എത്തുമായിരുന്നു? എന്തുകൊണ്ട് നമ്മള്‍ അതാലോചിച്ചില്ല? ജനകീയാസൂത്രണം വരുന്നത് ഈ നാട്ടിന്റെ ഭരണയന്ത്രം ഉണ്ടാക്കാന്‍ വേണ്ടിയായിരുന്നു. അതിനെ നമ്മള്‍ സെക്രട്ടേറിയറ്റുമായി ബന്ധിപ്പിച്ച് ആ രീതിതന്നെ കൊണ്ടുവരുന്ന കാഴ്‌ച നമ്മള്‍ കണ്ടു. ഈ സാംസ്‌ക്കാരിക അധിനിവേശത്തിനായി ഉപയോഗിച്ചത് ഭാഷ, സാഹിത്യം, സിനിമ, നാടകം ഒക്കെതന്നെയാണ്. ഇവിടെയാണ് ഞാന്‍ വിയോജിക്കുന്നത്. എല്ലാം അതേപടി പകര്‍ത്തുന്നു. അപ്പോള്‍ നിങ്ങളുടെ ചരിത്രം, മണ്ണ്, അന്വേഷണങ്ങള്‍ ഇല്ലാതാകുന്നു. 80 കളില്‍ 90 കളില്‍ ബി.ജെ.പി. ക്ക് വരാനുള്ള സാധ്യതയുടെ സ്‌നാപകയോഹന്നാനായിട്ട് 70 കള്‍ പ്രവര്‍ത്തിച്ചു എന്നതാണ് ഞാന്‍ വിശ്വസിക്കുന്നത്. അതിന് പാന്‍ ഇസ്ളാം ഇന്ത്യയില്‍ സഹായം ചെയ്‌തുകൊടുത്തു. എങ്ങനെ സഹായിച്ചു? സിനിമ, സാഹിത്യം, കവിത ഒക്കെ ഹറാമാണെന്ന് പറഞ്ഞുകൊണ്ട്. സംസ്‌ക്കാരത്തെ ഏകമുഖമാക്കാന്‍ അവര്‍ ശ്രമിച്ചപ്പോള്‍ സാമ്രാജ്യത്വം പാന്‍ ഇസ്ളാമിസത്തേയും സവര്‍ണ്ണതയേയും യൂറോ സെന്‍ട്രിസത്തേയും ഒക്കെ ഉപയോഗിച്ചുകൊണ്ട് അവര്‍ക്ക് അടിമപ്പെടാവുന്ന ഒരു രീതി വളര്‍ത്തിയെടുക്കുകയാണ് ചെയ്‌തത്. അതില്‍ നമ്മള്‍ വീണുപോയി എന്നാണ് എനിക്ക് തോന്നുന്നത്. കേമപ്പെട്ട സിനിമ എന്നു പറഞ്ഞാല്‍ അവര്‍ ചെയ്യുന്നതുപോലെ ചെയ്യണം എന്നായി.

ഇത് സിനിമയില്‍ എന്താണ് സൃഷ്‌ടിച്ചത് ?

ഉത്തരം : നമ്മള്‍ പറയുന്ന ജനകീയ സിനിമ എന്നത് എത്ര ജനങ്ങള്‍ കണ്ടിട്ടുണ്ട് ? നിങ്ങള്‍ ഈ പറയുന്ന സിനിമകള്‍ ഒരു തൊഴിലാളി സമൂഹത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കൂ. കീഴാളഭാഷയാണല്ലോ സിനിമ. അത് ഏറ്റവും താഴേ തട്ടിലേക്ക് കൂടി അഡ്രസ് ചെയ്യാന്‍ സാധ്യമായ മാധ്യമമാണ്. എന്തുകൊണ്ട് അവര്‍ക്കിത് മനസ്സിലാകുന്നില്ല? എന്തുകൊണ്ട് ജനഹൃദയത്തില്‍ അതിന് പ്രവേശനം ലഭിക്കുന്നില്ല? പിന്നെ, സിനിമ യഥാര്‍ത്ഥമാണോ? കാഴ്‌ച തന്നെ യഥാര്‍ത്ഥമാണോ? നമ്മുടെയൊക്കെ കാഴ്‌ച പ്രതിഫലനങ്ങള്‍ മാത്രമാണ്. നിങ്ങളുടെ കാഴ്‌ച തന്നെ ഒരു കാപട്യമാണ്. അത് ആപേക്ഷികമാണ്. നമ്മുടെ പേര്‍സ്‌പെക്റ്റീവ് വ്യത്യസ്‌തമാണ്. അതിനനുസരിച്ച് ലോകങ്ങള്‍ മാറ്റുന്നു. ആകാശത്തില്‍നിന്നുള്ള കാഴ്‌ചയല്ല, ഭൂമിയില്‍നിന്നുള്ള കാഴ്‌ച. കാഴ്‌ച തന്നെ യഥാര്‍ത്ഥമല്ലാത്തിടത്ത് സിനിമ റിയലാണെന്ന് പറയുന്നതിലെന്തു കാര്യം? പരദേശി കണ്ടിട്ട് പോലീസ് അടിക്കുമോ എന്ന് ഒരു ബുദ്ധിജീവി ചോദിച്ചു. അപ്പോള്‍ ഞാന്‍ പറഞ്ഞു- ജാനു അന്നത്തെ പോലീസ് മന്ത്രിയായ എ.കെ. ആന്റണിയുമൊത്ത് കോലുകൊണ്ടടിച്ച് ഡാന്‍സ് ചെയ്യുന്നത് നമ്മള്‍ കണ്ടു. പോലീസ് അടിച്ചു വീര്‍ത്ത മുഖവുമായും ജാനുവിനെ നമ്മള്‍ കണ്ടു. കേരളത്തിലെ ഏറ്റവും പ്രഗത്ഭനായ മന്ത്രി എന്ന് വിശേഷിക്കപ്പെട്ട ശിവദാസമേനോനെ പോലീസ് നടുറോഡിലിട്ടടിക്കുന്നത് നമ്മള്‍ കണ്ടു. പിണറായി വിജയന്‍ എം.എല്‍.എ. ആയിരിക്കുമ്പോള്‍ അയാളെ രാത്രി പിടിച്ചുകൊണ്ടുപോയി 4 മണിവരെ തല്ലി, അയാളെ വീഴ്ത്താന്‍ പറ്റുമോ എന്ന് പോലീസ് നോക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കാലില്‍ ഇപ്പോഴും അതിന്റെ ദുര്യോഗങ്ങള്‍ ഉണ്ട്. പോലീസ് തല്ലുമോ? എന്നോട് പോലീസുകാരുതന്നെയാണ് പറഞ്ഞത്, പാൿപൌരന്മാര്‍ എന്ന് ആരോപിക്കപ്പെടുന്നവരോടുള്ള അവരുടെ പെരുമാറ്റം ഒട്ടും മാന്യമായിരിക്കില്ല എന്ന്. പരദേശിയില്‍ അഭിനയിച്ച അബുസലിം പോലീസില്‍ ജോലിചെയ്യുമ്പോള്‍ ഒരാളെ പാക് അതിര്‍ത്തിയിലേക്ക് കൊണ്ടുപോകുമ്പോള്‍ ഉറങ്ങിയില്ല എന്നു പറഞ്ഞു. നിയമം കൈയാമം വെക്കണമെന്നാണെങ്കിലും മാനുഷിക പരിഗണന വെച്ച് അത് ചെയ്‌തില്ല. ഓടിയാല്‍ ആദ്യം അടിക്കുക എന്നതാണ് മുറ. സിനിമ എന്ന നിലയില്‍ മര്‍ദ്ദനം ഞാന്‍ കൂടുതല്‍ ചിത്രീകരിച്ചിട്ടുണ്ടാകും. കൂടുതല്‍ ഫലപ്രദമാക്കാന്‍ അങ്ങനെ ചെയ്‌തെന്നിരിക്കാം. അത് എന്റെ സ്വാതന്ത്ര്യമാണ്. എനിക്ക് ആ സിനിമക്ക് അവാര്‍ഡ് കിട്ടിയില്ല. അത് കിട്ടില്ലെന്ന് എനിക്കറിയാം. വീരപുത്രനും അവാര്‍ഡ് കിട്ടില്ല. അവാര്‍ഡ് ഒരു പ്രശ്‌നമല്ല. ഇവിടുത്തെ ചലചിത്ര അക്കാദമിയുടേയും ദല്‍ഹിയിലെ ഫിലിം ഫെസ്‌റ്റിവല്‍ ഡയറക്റ്ററേറ്റിന്റെയും ആശയലോകം ഒന്നാണ്. ഇടതായാലും യു.പി.എ ആയാലും ഒരേ ആശയലോകത്തിന്റെ പരിസരത്തു നിന്നാണ് സിനിമയെക്കുറിച്ച് ചിന്തിക്കുന്നത്. പക്ഷെ എനിക്ക് അങ്ങനെ ചിന്തിക്കാന്‍ പറ്റില്ല. അതിനാല്‍ എന്റെ സിനിമകള്‍ക്ക് പനോരമയില്‍ സെലക്ഷന്‍ കിട്ടില്ല. മറ്റൊരു തമാശ കമ്യൂണിസ്‌റ്റ് പാര്‍ട്ടിയുമായി ബന്ധമുള്ള ആള്‍ക്ക് സ്വതന്ത്രമായി നില്‍ക്കുന്നവര്‍ക്ക് കിട്ടുന്ന തരത്തിലുള്ള അംഗീകാരം കിട്ടില്ലെന്നതാണ് . ചിന്തകരില്‍ നിന്ന് കിട്ടില്ല. സ്വന്തം പാര്‍ട്ടിയില്‍ നിന്നും കിട്ടില്ലെന്നതാണ്. കമ്യൂണിസ്‌റ്റ് പാര്‍ട്ടിയും 'സ്വതന്ത്ര'രെയാണ് അംഗീകരിക്കുക. അതുകൊണ്ട് 'നിഷ്പക്ഷരാ'കാനാണ് ബുദ്ധിജീവികളുടെ ശ്രമം. പ്രസ്ഥാനത്തില്‍ വന്നവരെ അധഃസ്ഥിതരായി കാണുന്നു.

70 കള്‍ എങ്ങനെ നമ്മുടെ കലയെ പിന്നോട്ടടിച്ചു എന്നാണ് താങ്കള്‍ കരുതുന്നത് ?

ഉത്തരം: ഉദാരവത്കരണംപോലെയുള്ള സാമ്പത്തിക നയങ്ങള്‍ നടപ്പിലാക്കൂന്നതിന് സാമ്രാജ്യത്വം ഉപയോഗിച്ചത് ഭാഷയേയും കലയേയുമാണ് എന്നു ഞാന്‍ പറഞ്ഞല്ലോ. 70 കള്‍ ഇവിടുത്തെ പോരാട്ടങ്ങള്‍ ഒന്നും തന്നെ പ്രതിപാദിച്ചില്ല. നിങ്ങള്‍ക്കെന്ത് അസ്‌തിത്വ ദുഃഖമാണ് പുതുതായി വന്നത് ? അസ്‌തിത്വ ദുഃഖം എന്നും ഈ മണ്ണിലുണ്ട്. കുരിശു യുദ്ധത്തിനു ശേഷം വന്ന സായിപ്പിന് അസ്‌തിത്വ ദുഃഖം ഉണ്ടാകാന്‍ കാരണം രണ്ടാം ലോകമഹായുദ്ധമാണ്. യുദ്ധം കഴിഞ്ഞപ്പോള്‍ തന്തയില്ലാത്ത മക്കള്‍ ജനിച്ചു. അപ്പോള്‍ അവന് അസ്‌തിത്വദുഃഖമുണ്ടായി. ഇവിടുത്തെ പവിത്രന്റെ സിനിമയില്‍ എന്തിനാണ് അസ്‌തിത്വദുഃഖം? സായിപ്പിന് അവിടെ വ്യവസായവത്കരണം ഉണ്ടായിട്ടുണ്ട്. ഒരു ജനതയ്ക്ക് ഉണ്ടാകുന്ന അപഭ്രംശമോ ചിന്തകളോ അവന്റെ ജീവിതവും സാമ്പത്തിക അവസ്ഥയും ഉണ്ടാക്കുന്നതാണ്. അവിടെ ഉണ്ടായെന്ന് കരുതി ഇവിടെ ഉണ്ടാകേണ്ടതില്ല. അത് അനുകരിക്കാനുള്ള വ്യര്‍ത്ഥശ്രമങ്ങള്‍. ബ്രെസ്സന്‍ 400 അടി ഷോട്ട് എടുത്താല്‍ നമ്മളും എടുക്കും 400 അടി ഷോട്ട്. എന്നിട്ട് പറയും അത് കണ്ടാല്‍ അവന്‍ ഞെട്ടുമെന്ന്. അവന്‍ ആരാണ് ? സായിപ്പ്. നമ്മളെയല്ല ഞെട്ടിക്കുന്നത്. മലയാളിക്ക് വേണ്ടിയല്ല സിനിമ എടുത്തത്. ഞാന്‍ സിനിമയെടുക്കുന്നത് സാധാരണ മലയാളികള്‍ക്ക് വേണ്ടിയാണ്. തൊഴിലാളികള്‍, കര്‍ഷകര്‍, വീട്ടമ്മമാര്‍, അവരിലേക്ക് സിനിമ എടുക്കുന്നതിനായി എനിക്ക് തോന്നുന്ന യുക്തിപൂര്‍വ്വമായ ദൃശ്യഭാഷ ഞാന്‍ സ്വീകരിക്കും.അതില്‍ എനിക്ക് ഒരു ആശയക്കുഴപ്പവുമില്ല. അത് അവരിലേക്ക് പൂര്‍ണ്ണമായി എത്താന്‍ കഴിഞ്ഞില്ല എന്ന് വരുകില്‍ അത് എന്റെ തെറ്റാണ്, പോരായ്‌മയാണ്, പരിമിതിയാണ്. പൂര്‍ണ്ണമായി എത്താന്‍ കഴിയില്ല എന്നതും ഉറപ്പാണ്. ഞാന്‍ മനുഷ്യനാണ്. മനുഷ്യന്‍ അപൂര്‍ണ്ണമായ സൃഷ്‌ടിയാണ്. ലോകത്തില്‍ ഒരു സൃഷ്‌ടിയും പൂര്‍ണ്ണമല്ല. അതുകൊണ്ടാണ് വീണ്ടും വീണ്ടും സൃഷ്‌ടിക്കേണ്ടി വരുന്നത്. നീ അപൂര്‍ണ്ണനായതിനാല്‍ പിന്നെ ഞാന്‍ നിന്നെയെന്തിന് അംഗീകരിക്കണമെന്ന് ബുദ്ധന്‍ ചോദിക്കുന്നുണ്ട്. പരദേശി ആളുകളിലേക്ക് വേണ്ടതുപോലെ എത്തിയില്ല എന്നതില്‍ നിന്നാണ് വീരപുത്രന്‍ വരുന്നത്. അതും പൂര്‍ണ്ണമായ ഒരു സൃഷ്‌ടിയായിക്കൊള്ളണമെന്നില്ല. എങ്കിലും കൂടുതല്‍ പേരിലെത്തിക്കാനാണ് എന്റെ ശ്രമം. എന്റെ മണ്ണുമായി ബന്ധപ്പെടുത്തി ഭാഷ എങ്ങനെ കൂടുതല്‍ വികസിപ്പിക്കാന്‍ പറ്റും എന്നാണ് ഞാന്‍ അന്വേഷിക്കുന്നത്. രാഷ്‌ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയിലുള്ള അനുഭവവും പ്രതിബന്ധതയും അതുണ്ടാക്കിയ സൃഷ്‌ടിപരമായ സാധ്യതകളും ഞാന്‍ അതിനായി ഉപയോഗിക്കും.

പോപ്പുലര്‍ സിനിമ നമ്മുടെ ജീവിതപ്രശ്‌നങ്ങളേയും യാഥാര്‍ത്ഥ്യങ്ങളേയും അഭിമുഖീകരിക്കുന്നുണ്ടോ?

ഉത്തരം: സിനിമ ഒറ്റ രീതിയിലുള്ള സിനിമയല്ല. കവിത ഒറ്റ കവിതയല്ല. പാട്ട് ഒരേ ഒരു പാട്ടല്ല. എന്തിന് അവരെ മാത്രം വിമര്‍ശിക്കണം? 'ആര്‍ട്ട് സിനിമ'കള്‍ ശരിയാണോ? ഓരോ ആളുകളും അവരവരുടെ സിനിമ ചെയ്യുന്നു. കെ.ആര്‍. മോഹനനന്‍ അയാളുടെ സിനിമയും അടൂര്‍ ഗോപാലകൃഷ്ണന്‍ അയാളുടെ സിനിമയും എടുക്കുന്നു. എന്റെ സിനിമ എന്റെ രീതിയില്‍ എടുക്കുന്നതിലെ വാദങ്ങളാണ് ഞാന്‍ നിരത്തിയത് അവര്‍ക്കും അവരുടേതായ വാദങ്ങളുണ്ടാകാം. ഇവിടുത്തെ സിനിമയുടെ ഒരു പ്രധാന പ്രശ്‌നമായി എനിക്ക് തോന്നിയിട്ടുള്ളത് ഇവിടെ രണ്ടു സിനിമയും രണ്ടു കാലഘട്ടത്തില്‍ കിടക്കുകയാണ് എന്നാണ്. ഒന്ന് 70 കളില്‍, ഒന്ന് 80 കളില്‍. കമേഴ്‌സ്യല്‍ സിനിമ 80 കളിലാണ്. മാറിയ ലോകത്തിനനുസരിച്ച് അവരുടെ നിര്‍മ്മാണവും സാങ്കേതികതയും വേണ്ട രീതിയില്‍ നവീകരിച്ചിട്ടില്ല. ഏറ്റവും പ്രധാന പ്രശ്‌നം മാര്‍ക്കറ്റിംഗിന്റേതാണ്. മറ്റ് ഭാഷകളിലുള്ളവരെല്ലാം അവരുടെ മാര്‍ക്കറ്റിംഗില്‍ ശ്രദ്ധിക്കുന്നു. ഉദാഹരണത്തിന് തമിഴ്. അതിന്റെ മാര്‍ക്കറ്റിംഗ് സാധ്യത മലയാളത്തിനുമുണ്ട്. കേരളത്തിലെ തിയേറ്ററുകളില്‍ പോവുകയെന്നത് വലിയ ബുദ്ധിമുട്ടാണ്. കുടുംബങ്ങള്‍ക്ക് തിയേറ്ററില്‍ കയറാനേ കഴിയില്ല. കേരളത്തിലെ തിയേറ്ററുകള്‍ നവീകരിക്കാതെ നമ്മുടെ സിനിമക്ക് മോചനമില്ല. തമ്മില്‍ തല്ലുന്നതിനു പകരം അവര്‍ അതിന്റെ സാധ്യതകള്‍ അന്വേഷിക്കട്ടെ. ഇന്ന് എന്തിനാണ് വിനോദ നികുതി? ആദ്യകാലത്ത് സര്‍ക്കാരിന്റെ ഒരു വരുമാന മാര്‍ഗ്ഗമായിരുന്നു., ഇന്ന് സ്‌ക്വയര്‍ ഫീറ്റ് കണക്കാക്കി നികുതി ഏര്‍പ്പെടുത്തിയാല്‍ പൂട്ടിപ്പോകുന്ന തിയേറ്ററുകള്‍ക്ക് മോചനമാകും. സര്‍ക്കാരിന് ടാൿസ് ലഭിക്കും. ആയിരക്കണക്കിന് ആളുകള്‍ ജോലി ചെയ്യുന്ന സിനിമാ ഇന്‍ഡസ്‌ട്രീസും രക്ഷപ്പെടും. പുതിയ ചില പദ്ധതികള്‍ പാലോളിയും ബേബിയും കൂടി ആവിഷ്‌ക്കരിക്കുന്നുണ്ടെന്ന് കേള്‍ക്കുന്നു. വിശദാംശങ്ങള്‍ അറിയില്ല.

പുതിയ സിനിമയായ വീരപുത്രന്‍ - സ്വാതന്ത്ര്യ സമരത്തിലെ അനവധി നായകരില്‍നിന്ന് മുഹമ്മദ് അബ്‌ദുറഹിമാനെ എങ്ങനെയാണ് കണ്ടെടുക്കുന്നത് ?

ഉത്തരം: അതില്‍ എനിക്ക് വ്യക്തിപരമായ ചില താല്‍പര്യങ്ങളുണ്ട്. ഞാന്‍ വളരെ ചെറിയ കുട്ടിയായിരുന്ന കാലത്തേ പത്രത്തില്‍നിന്ന് വെട്ടിയെടുത്ത് ഫ്രെയിം ചെയ്‌തുവെച്ച ഒരു ഫോട്ടോ വീട്ടിലുണ്ടായിരുന്നു. ബാക്കിയെല്ലാം ആ വീട്ടിലെ ഗൃഹനാഥനായ എന്റെ അമ്മാവന്‍ ഉള്ള ഫോട്ടോകളായിരുന്നു. അദ്ദേഹം അല്‍അമീനിലെ ഒരു അന്തേവാസിയായിരുന്നു. മുഹമ്മദ് അബ്‌ദുറഹിമാന്‍ ജയിലില്‍ പോയപ്പോള്‍ ലീഗില്‍ പോയ ആളാണ് അയാള്‍. കുറെ ആള്‍ക്കാര്‍ ആ കാലത്ത് ലീഗില്‍ പോയിട്ടുണ്ട്. ചാലപ്പുറം ഗ്രൂപ്പ് അബ്‌ദുറഹിമാനെ വേണ്ടത്ര പരിഗണിച്ചില്ല എന്നുള്ള ആക്ഷേപത്തില്‍ നിന്നും മുസ്ളിം സമുദായത്തില്‍നിന്ന് നീതി കിട്ടണമെങ്കില്‍ ലീഗില്‍ ചേരണമെന്നുള്ള ശക്തമായ വാദത്തില്‍നിന്നാണ് അതുണ്ടായത്. എങ്കിലും അമ്മാവന് മുഹമ്മദ് അബ്‌ദുറഹിമാന്‍ എന്ന വ്യക്തിയോടുള്ള ആദരവും കടപ്പാടും ശക്തമായിരുന്നു. അതുകൊണ്ട് മുഹമ്മദ് അബ്‌ദുറഹിമാന്റെ ആ ഫോട്ടോ ഒരുപാടുകാലം വീട്ടിലുണ്ടായിരുന്നു. അന്നേ അദ്ദേഹത്തെക്കുറിച്ച് കേട്ടിട്ടുണ്ട്. പിന്നീട് അന്വേഷിച്ചപ്പോഴാണ് കേരളത്തിലെ എല്ലാ കവികളും അന്വേഷിച്ച ഒരു രാഷ്‌ട്രീയക്കാരനായിരുന്നു അബ്‌ദുറഹിമാന്‍ എന്ന് മനസ്സിലാക്കിയത്. വള്ളത്തോള്‍, വൈലോപ്പിള്ളി, അക്കിത്തം, ഇടശ്ശേരി, പി. കുഞ്ഞിരാമന്‍ നായര്‍, പി. ഭാസ്‌ക്കരന്‍, ജി. കുമാരപിള്ള, സച്ചിദാനന്ദന്‍... നിരവധി കവികള്‍ അദ്ദേഹത്തെക്കുറിച്ച് കവിതകളെഴുതി. കെ.എ. കൊടുങ്ങല്ലൂര്‍, എന്‍.പി. മുഹമ്മദ്, എം. റഷീദ്. തെരുവത്ത് രാമന്‍, മൊയ്‌തു മൌലവി, പി, മുഹമ്മദ് യൂസഫ്, ഏറ്റവും ചെറിയ തലമുറയില്‍ എന്‍.പി. ചെക്കുട്ടി, എന്‍.പി. ഹാഫിസ് മുഹമ്മദ് എന്നിവരെല്ലാം ജീവചരിത്രങ്ങള്‍ എഴുതി. രണ്ട് പി.എച്ച്.ഡി. തിസീസുകള്‍ അദ്ദേഹത്തെക്കുറിച്ചുണ്ട്. ഈ മനുഷ്യനെക്കുറിച്ച് ഒരു പാട് നാടന്‍ കഥകളുണ്ട്. അപസര്‍പ്പ കഥകളിലെ നായകനാണദ്ദേഹം. അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് എത്രയോ കത്തുകള്‍ എനിക്ക് വന്നിട്ടുണ്ട്. ഇതിലൊന്നും ജാതിയും മതവുമില്ല. ജസ്‌റ്റിസ് ബാലസുബ്രഹ്മണ്യത്തിന്റെ ഭാര്യയുടെ അച്ഛന്‍ വിശ്വനാഥയ്യര്‍ എന്നെ വിളിച്ചിട്ട് നിങ്ങള്‍ ഒരു സിനിമ എടുക്കുന്നതില്‍ വളരെ സന്തോഷം എന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ പിതാവ് ജി.എസ്. വെങ്കിടാചലയ്യര്‍ മുഹമ്മദ് അബ്‌ദുറഹിമാന്റെ സുഹൃത്തായിരുന്നു. കേരള നിയമസഭയിലേക്ക് മത്സരിച്ചപ്പോള്‍ അദ്ദേഹമാണ് ഇലക്ഷന്‍ പ്രചരണത്തിന് കാറ് കൊടുത്തത്. ജാതിയും മതത്തിനുമൊക്കെ അതീതമായ ഒരു ദുരന്തനായമനെ അനുസ്‌മരിപ്പിക്കുമ്പോള്‍ നമുക്ക് വല്ലാതെയൊന്നും പോകേണ്ടി വരില്ല. ഒരു പരാജയത്തെയാണ് പൊതുവെ കലാസൃഷ്‌ടിയാക്കുന്നത്. ഒരു വിജയത്തെ ആരും അങ്ങനെ അന്വേഷിച്ച് പോകാറില്ല. എന്തായാലും ഒരു ദുരന്തത്തെ ചിത്രീകരിക്കാനാണ് എനിക്കിഷ്‌ടം. 'മുഹമ്മദ് അബ്‌ദുറഹിമാന്‍ ഒരു പരാജയമായിരുന്നു, കൃത്യമായ പരാജയം' - എന്‍.പി. മുഹമ്മദ്. സിനിമയുടെ ടൈറ്റില്‍ സീക്വന്‍സില്‍ ഒരു പയ്യന്‍ അതെഴുതുന്നുണ്ട്. ഇതേ പയ്യന്‍ പിന്നീട് എഴുതുന്നു. 'അബ്‌ദുറഹിമാന്‍ എന്നും ജ്വലിക്കുന്ന ഒരു വികാരമാണ്- മാനവരാശിക്ക്' ഈ ഗണത്തില്‍പെടുന്ന സിനിമക്ക് സാധ്യതയുള്ള അപൂര്‍വ്വം ഒരാളാണ് മുഹമ്മദ് അബ്‌ദുറഹിമാന്‍. ഇത് ദുരന്തപര്യവസായിയായ ഒരു പൊളിറ്റിക്കല്‍ ആക്ഷന്‍ ഫിലിം ആയിരിക്കും. ഫിക്ഷന്‍. എ.കെ. ഒടയോത്ത് എന്ന, എന്‍.പി. മുഹമ്മദിന്റെ സാങ്കല്‍പിക കഥാപാത്രത്തെ ഞാന്‍ അതേപടി സിനിമയില്‍ ഉപയോഗിക്കുന്നു. അയാള്‍ ചരിത്രത്തിലില്ല. എല്ലാ കഥാപാത്രങ്ങളും ചെറുപ്പക്കാരാണ്. ഇ.എം.എസിന് 26 വയസ്സ്, വൈക്കം മുഹമ്മദ് ബഷീറിന് 30 ന് താഴെ, പി. കൃഷ്ണപിള്ള ചെറുപ്പമാണ്, കെ.എ. കൊടുങ്ങല്ലൂരിന് 20 വയസ്സ്. നമ്മുടെ ദേശീയ പ്രസ്ഥാനത്തെ സിനിമയാക്കുമ്പോള്‍ അബ്‌ദുറഹിമാനെ തേടിച്ചെല്ലാന്‍ വലിയ ആലോചന വേണ്ടി വന്നില്ല. എന്നാണ് പറഞ്ഞു വന്നത്. 45-ാമത്തെ വയസ്സില്‍ മങ്ങിപ്പോയ ഒരു ജീവിതം. അദ്ദേഹം ജീവിതത്തില്‍ നുണ പറഞ്ഞിട്ടില്ല. കേളപ്പനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രസിദ്ധമായ ഒരു സര്‍ക്കുലറിനെക്കുറിച്ച് കെ.പി.സി.സി സമ്മേളനത്തില്‍ അബ്‌ദുറഹിമാന്‍ പ്രസംഗിക്കുന്നത് ഒരു മുസല്‍മാനെന്ന നിലയില്‍ താന്‍ ജീവിതത്തില്‍ ഇതുവരെ നുണ പറഞ്ഞിട്ടില്ല എന്നാണ്. 'കേളപ്പനെ അവമതിക്കാനല്ല, നുണ പറയാന്‍ പറ്റാത്തതുകൊണ്ടാണ്'. ഇന്ത്യന്‍ സാഹചര്യത്തില്‍ മുഹമ്മദ് അബ്‌ദുറഹിമാന്‍, ഗാന്ധി, സുഭാഷ് ചന്ദ്രബോസ് ഒക്കെ ഉയര്‍ത്തുന്ന ഒരു സെക്യുലര്‍ ധാരയുണ്ട്. പണ്ഡിറ്റ് നെഹ്റു ഉയര്‍ത്തുന്ന ഒരു ധാരയുണ്ട്. ഇവര്‍ ഉയര്‍ത്തിയ സെക്യുലറിസം പൊതുജനത്തെ കൂടുതല്‍ ആകര്‍ഷിച്ചു. വിശ്വാസം ഇന്ത്യയുടെ ദാര്‍ശനികമായ ശക്തിയും അടിത്തറയുമാണ്. അതാണ് ഗാന്ധിയും മറ്റും ഉപയോഗിച്ചത്. അവര്‍ കൂടുതല്‍ പോപ്പുലര്‍ ആയതും അതുകൊണ്ടാവാം. ഇ.എം.എസിനെപ്പോലുള്ളവര്‍ ഇല്ല എന്നല്ല. എന്നാല്‍ ഇന്ത്യയുടെ മനസ്സ് വിശ്വാസത്തിന്റെ ഒരു തലത്തിലല്ലേ എന്ന് എനിക്ക് തോന്നുന്നു. സെക്യൂലറിസത്തെ നമ്മള്‍ നിര്‍വ്വചിക്കുമ്പോഴും നോക്കിക്കാണുമ്പോഴും ഇവര്‍ ചിന്തിച്ച ഒരു രീതിയുണ്ട്. മതത്തിന്റെ നല്ല വശത്തെ സ്വാംശീകരിച്ചുകൊണ്ടാണ് ഇവര്‍ രാഷ്‌ട്രീയ പ്രക്ഷോഭങ്ങള്‍ ഒരുക്കിയത്. അതിനെ വര്‍ഗ്ഗീയവത്കരിക്കുന്ന അംശങ്ങള്‍ എടുത്തു കളഞ്ഞുകൊണ്ട്. നേരത്തെ പറഞ്ഞ രണ്ടു ധാരകള്‍ സംയോജിപ്പിക്കാന്‍ കഴിയുമോ എന്ന ഒരു അന്വേഷണം ആവശ്യമാണ്. കാരണം വളരെ ശക്തമായ രീതിയില്‍ ജാതി വ്യവസ്ഥയും മതവും ഇന്ത്യയില്‍ നിലനില്‍ക്കുന്നുണ്ട്.

വീരപുത്രന്‍ ചരിത്രവുമായി ബന്ധപ്പെട്ട ഒരു പീരിയഡ് ഫിലിം ആണ്. ഇതിനെ വര്‍ത്തമാനവുമായി എങ്ങനെ ബന്ധിപ്പിക്കുന്നു? ഇവിടെ പല മാസ്‌റ്റര്‍മാരും ഇതില്‍ പരാജയപ്പെട്ടിട്ടുണ്ട്.

ഉത്തരം: കൃത്യമായ ഒരു കണക്ഷന്‍ ഭൂതകാലവും വര്‍ത്തമാനവുമായി ഇതിലുണ്ട്. അത് ഇപ്പോള്‍ പറയില്ല. തല്‍ക്കാലം സസ്‌പെന്‍സ് ആയി നില്‍ക്കട്ടേ.

*****

Tuesday, January 5, 2010

കേരളത്തിന്റെ സാംസ്‌ക്കാരിക പൊതുബോധം സവര്‍ണമാണ്







പി.ടി കുഞ്ഞുമുഹമ്മദ് / എം നൌഷാദ്

രാഷ്‌ട്രീയക്കാരന്‍, മാധ്യമപ്രവര്‍ത്തകന്‍, നടന്‍, ചലച്ചിത്ര നിര്‍മാതാവ്, സംവിധായകന്‍, മലായാളി പ്രവാസികളുടെ ശമ്പളം പറ്റാത്ത അംബാസഡര്‍, പൊതുപ്രവര്‍ത്തകന്‍ തുടങ്ങി ധാരാളം വിശേഷണങ്ങള്‍ പി.ടി കുഞ്ഞുമുഹമ്മദിന് ചേരും. ഇസ്ലാമിക ദര്‍ശനത്തെയും ചരിത്രത്തിലെ മുസ്ലിം നാഗരികതയെയും കുറിച്ച് ഇത്ര ഗഹനമായും ഉറക്കെയും സംസാരിച്ച ഒരു കമ്യൂണിസ്റുകാരനെ മലയാളം മുമ്പ് കണ്ടിട്ടില്ല. തന്റേടിയായ ഈ സിനിമക്കാരനാണ് മലബാറിലെ മുസ്ലിം ജീവിതത്തെ അതിന്റെ സാംസ്‌ക്കാരിക തനിമയോടെ മലയാളത്തിന്റെ അഭ്രപാളിയില്‍ അപകടകരമായ സത്യസന്ധതയോടെ ആലേഖനം ചെയ്‌തത്. അതൊട്ടും എളുപ്പമുള്ള വഴിയായിരുന്നില്ല പി.ടിക്ക്. കേരളത്തിലെ പൊതുബോധത്തിന്റെ സവര്‍ണ സ്വാധീനത്തെക്കുറിച്ചും 'നവസിനിമ'യുടെ അധിനിവേശ സ്വഭാവത്തെക്കുറിച്ചും പി.ടി സംസാരിക്കുന്നു. ശാസ്‌ത്രത്തിനുള്ള ഇസ്ലാമിന്റെ സംഭാവന, പാന്‍ -ഇസ്ലാമിസം, കേരള ചരിത്രത്തിലെ വിസ്‌മൃത നായകര്‍, മതസംഘടനകളുടെ വീക്ഷണ പരിമിതികള്‍, ചലച്ചിത്ര കാഴ്‌ചപ്പാടുകള്‍, വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളിലൂടെ കടന്നുപോകുന്ന ദീര്‍ഘ സംഭാഷണം.

?ആധുനിക ശാസ്‌ത്ര സാങ്കേതികവിദ്യയുടെ വളര്‍ച്ചക്ക് ഇസ്ലാമിക പൌരസ്‌ത്യ നാഗരികതയുടെ സംഭാവനകളെക്കുറിച്ച് താങ്കള്‍ ഗൌരവത്തില്‍ പഠിച്ചുകൊണ്ടിരിക്കുകയാണെന്നറിഞ്ഞു. ഈ താല്‍പര്യത്തെക്കുറിച്ച് വിശദീകരിക്കാമോ

ഇസ്ലാമാണ് ലോകത്തിലാദ്യമായി സൃഷ്‌ടിയെയും സ്രഷ്‌ടാവിനെയും വേര്‍തിരിച്ച മതം. സൃഷ്‌ടിയെയും സ്രഷ്‌ടാവിനെയും വേര്‍തിരിക്കുന്നതോടുകൂടി ഈ പ്രപഞ്ചം മുഴുവന്‍ സൃഷ്‌ടിയാണെന്നു സ്ഥാപിക്കാന്‍ പറ്റുന്നു. ഉത്തമ സൃഷ്‌ടിയായ മനുഷ്യന് മറ്റു സൃഷ്‌ടികളെ പഠിക്കുന്നതിന്, അതിന്റെ സങ്കീര്‍ണതകളെ, സൂക്ഷ്‌മതകളെ അന്വേഷിച്ച് ഇറങ്ങിച്ചെല്ലുന്നതിന് ഇസ്ലാം ഒരു വിരോധവും കല്‍പിച്ചിട്ടില്ല. സൃഷ്‌ടികളെ നിങ്ങള്‍ക്ക് എങ്ങനെയൊക്കെ അന്വേഷിക്കാമോ അങ്ങനെയൊക്കെ അന്വേഷിക്കാം. യുക്തിചിന്തകൊണ്ട് എന്തെല്ലാം തരത്തിലുള്ള വ്യവഹാരങ്ങളുണ്ടോ അതൊക്കെ സാധ്യമാണ് ഇസ്ലാമില്‍. സിനിമ പോലും അങ്ങനെ ഉണ്ടായതാണ്.

ബസറയിലിരുന്നുകൊണ്ടാണ് അബുല്‍ ഹസന്‍ ഇബ്‌നു ഹൈതം കാഴ്‌ചയുടെ അടിസ്ഥാന സിദ്ധാന്തമുണ്ടാക്കുന്നത്. അദ്ദേഹം Fundamental theory of vision ആവിഷ്കരിച്ചതിനു ശേഷമാണ് റോജര്‍ ബേക്കണൊക്കെ ലെന്‍സിനെക്കുറിച്ച് പഠിക്കുന്നതും കണ്ണട കണ്ടുപിടിക്കുന്നതും. പത്താം നൂറ്റാണ്ടില്‍ പ്രകാശത്തിന്റെ സഞ്ചാരപഥങ്ങളെ നിരീക്ഷിച്ച ഇബ്‌നു ഹൈതം കടല്‍തീരത്ത് വ്യത്യസ്‌ത സമയങ്ങളില്‍ സൂര്യപ്രകാശം പതിക്കുന്നതെങ്ങനെയാണെന്നു പഠിച്ചു. അതുവരെ ഉണ്ടായിരുന്ന കാഴ്‌ചയെക്കുറിച്ചുള്ള അടിസ്ഥാന സങ്കല്‍പത്തെ നിഷേധിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: കണ്ണില്‍നിന്നുള്ള വെളിച്ചം വസ്‌തുവില്‍ തട്ടിയല്ല നമ്മള്‍ വസ്‌തുവിനെ കാണുന്നത്; വസ്‌തുവില്‍നിന്നുള്ള വെളിച്ചം നമ്മുടെ കണ്ണില്‍ തട്ടിയാണ്. കണ്ണില്‍നിന്നാണ് എന്ന വാദം ശരിയാണെങ്കില്‍ നമ്മള്‍ ഇരുട്ടിലും കാണേണ്ടതായിരുന്നു. അപ്പോള്‍ ഈ സിദ്ധാന്തമാണ് അടിസ്ഥാനം. എ.ഡി 1020-ല്‍ അദ്ദേഹം പിന്‍ഹോള്‍ ക്യാമറയും ക്യാമറ ഒബ്‌സ്‌ക്യൂറയും ഉണ്ടാക്കുന്നുണ്ട്. വളരെക്കഴിഞ്ഞ് എ.ഡി 1800-കളില്‍ ഫോട്ടോഗ്രാഫിയുടെയും പിന്നീട് സിനിമാട്ടോഗ്രാഫിയുടെയും കണ്ടുപിടിത്തത്തിലേക്ക് നയിച്ചത് ഈ അടിസ്ഥാനമാണ്. ഇപ്പോഴും ലൈറ്റിംഗിന്റെ പ്രാഥമിക തത്ത്വങ്ങള്‍ അദ്ദേഹത്തിന്റേതുതന്നെയാണ് എല്ലാവരും പിന്‍പറ്റുന്നത്. യൂറോപ്പ് ഇപ്പോഴാണ് അദ്ദേഹത്തെ അംഗീകരിക്കുന്നത്. 'കിതാബുല്‍ മനാളിര്‍' എന്നൊരു ഗ്രന്ഥം ഇബ്‌നു ഹൈതമിന്റേതായി ഉണ്ട്.

'ഇരുട്ടറ' എന്നര്‍ഥം വരുന്ന 'കമൂറ' എന്ന അറബി വാക്കില്‍നിന്നാണ് 'ക്യാമറ' എന്ന വാക്കു പോലും വരുന്നത്. ആധുനികലോകത്തിന്റെ എല്ലാ സാങ്കേതിക വിജ്ഞാനത്തിന്റെയും പ്രത്യേകിച്ച് ആള്‍ജിബ്ര, അല്‍ഗോരിതം, ആല്‍കെമി, ഹോസ്‌പിറ്റല്‍, സര്‍ജറി എന്നിവയുടെയും നോവല്‍, സംഗീതം, നൃത്തം തുടങ്ങിയവയുടെയുമൊക്കെ മൌലികമായ തുടക്കം അറബ് ലോകത്തുനിന്നാണ്. ഇതൊക്കെ വളരെ സമ്പുഷ്‌ടമായിരുന്നു അക്കാലഘട്ടത്തില്‍. അബ്ബാസിയാ കാലഘട്ടത്തില്‍ 240 ഒട്ടകങ്ങള്‍ കൊണ്ടുപോയാല്‍ മാത്രം ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് മാറ്റാന്‍ കഴിയുന്ന ഒരു ലൈബ്രറി ഒരു വ്യാപാരിക്കുണ്ടായിരുന്നു. അവിടെത്തന്നെ 400 ഒട്ടകങ്ങള്‍ കൊണ്ടുപോയാലേ തന്റെ പുസ്‌തകങ്ങള്‍ മറ്റൊരിടത്തെത്തിക്കാനാവൂ എന്ന കാരണം പറഞ്ഞിട്ട് നീതിന്യായ വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍ അദ്ദേഹത്തിന്റെ സ്ഥലംമാറ്റം വേണ്ട എന്നുവെച്ചതായി മൈക്കല്‍ മോര്‍ഗന്‍ തന്റെ The Lost History എന്ന ഗ്രന്ഥത്തില്‍ പറയുന്നുണ്ട്. അപ്പോള്‍ ഈയൊരു പരിപ്രേക്ഷ്യത്തില്‍ നിന്നിട്ടേ എനിക്ക് ഇസ്ലാമിക ദര്‍ശനത്തെയോ നമ്മള്‍ ജീവിക്കുന്ന സമൂഹത്തെയോ കാണാന്‍ പറ്റുകയുള്ളൂ. ഉസാമാ ബിന്‍ലാദിന്റെ ഇസ്ലാമില്‍ എനിക്ക് യാതൊരു താല്‍പര്യവുമില്ല.

ചിന്തയുടെ ലോകം പരിശോധിച്ചാല്‍ നമുക്ക് നിരവധി പ്രതിഭകളെ കാണാം. ആഫ്രോ-ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നാണ് മനുഷ്യന്റെ ചിന്തയുടെ തുടക്കമുണ്ടാകുന്നത്. അവിടെ തുടങ്ങി യൂറോപ്പിലേക്ക് സഞ്ചരിക്കുകയായിരുന്നു. എ.ഡി 1500-ലാണ് യൂറോപ്പില്‍ ഗണിതശാസ്‌ത്രം എത്തുന്നതെന്ന് ചരിത്രത്തില്‍ രേഖകളുണ്ട്. മൊസപ്പൊട്ടോമിയ, അലക്‌സാണ്ട്രിയ, ഭാരതം, ചൈന ഇവിടെയൊക്കെയാണ് ഗണിതശാസ്‌ത്രം പ്രാഥമികമായി സഞ്ചരിച്ചിരുന്നത്. ബ്രഹ്മസ്‌ഫുടസിദ്ധാന്തം അവതരിപ്പിച്ച ബ്രഹ്മഗുപ്‌തന്‍ ഒന്നുമില്ലായ്മ((nothingness)യെ കാണിക്കാനുപയോഗിച്ച കുത്തുകള്‍((dots) ആണ് അറബിയില്‍ പൂജ്യമായി മാറുന്നത്. പിന്നീട് അല്‍ഖ വാരിസ്‌മിയാണ് അല്‍ഗോരിതം വികസിപ്പിച്ചെടുക്കുന്നത്. അവിടെയൊന്നും മതം ഒരു പ്രശ്‌നമായിരുന്നില്ല. ബഗ്ദാദിലെ ബൈത്തുല്‍ ഹിൿമയില്‍ നൂറുകണക്കിന് വ്യത്യസ്‌ത വിഭാഗത്തില്‍ പെട്ട ആള്‍ക്കാരുണ്ടായിരുന്നു. അബ്ബാസിയാ ഖലീഫ മ അമൂന്‍ ആണത് സ്ഥാപിച്ചത്. ഇന്ത്യയില്‍നിന്നു കനകന്‍ അവിടെ ഉണ്ടായിരുന്നു. ഗോളശാസ്‌ത്രജ്ഞരും തത്ത്വചിന്തകരും ശാസ്‌ത്രകാരന്മാരും ഉണ്ടായിരുന്നു. ബൈത്തുല്‍ ഹിൿമയുടെ നെടുംതൂണുകളിലൊരാളായ മഹാ വൈദ്യന്‍ ഹുനൈന്‍ ബിന്‍ ഇസ്‌ഹാഖ് ക്രിസ്‌ത്യാനിയായിരുന്നു. ഗണിതശാസ്‌ത്രജ്ഞനായ സാബിത് ബിന്‍ ഖുറാ സാബിയനായിരുന്നു. പ്രവാചകന്റെ ഡോക്‌ടര്‍ ക്രിസ്‌ത്യാനിയായിരുന്നു. അദ്ദേഹം ഇറാനിലെ ജൂന്‍ഡിഷാപൂര്‍ സ്കൂളില്‍നിന്നുപോയ ആളാണ്. ഇങ്ങനെ ചിന്തയെ ഉദ്ദീപിപ്പിച്ച ഒട്ടനവധി ആളുകളുണ്ടായിരുന്നു. യോജിച്ചവരും വിയോജിച്ചവരുമുണ്ടായിരുന്നു. ഹെലനിക് തിയറി പഠിച്ചവരുണ്ടായിരുന്നു, പേര്‍ഷ്യന്‍ സ്വാധീനങ്ങള്‍ വന്നിരുന്നു. ഇസ്ലാം എല്ലാറ്റിനെയും സ്വീകരിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഇസ്ലാമിന് ഇത്രയും വലിയ സംഭാവന ശാസ്‌ത്രത്തിലും തത്ത്വചിന്തയിലും ഒക്കെ ചെയ്യാന്‍ പറ്റിയത്. ഇപ്പോള്‍ മുസ്ലിംകള്‍ ബഡായി പറഞ്ഞിരിക്കുകയാണ്. മാപ്പിളമാര് മഹാ മണ്ടന്മാരാണ് എന്ന ധാരണയിലാണ് ലോകമിരിക്കുന്നത്. ആളുകളെ കൊല്ലലാണ് മുസ്ലിംകളുടെ പണി എന്നാണിപ്പോ ധരിച്ചുവെച്ചിരിക്കുന്നത്. ആളുകളെ കൊല്ലാന്‍ കരാറെടുക്കുന്ന ഒരു ജനതയായി മുസ്ലിംകള്‍ മാറുക എന്നു പറഞ്ഞാല്‍?...

യഥാര്‍ഥത്തില്‍ മുസ്ലിംകള്‍തന്നെ അവരുടെ ചരിത്രം പഠിക്കുന്നില്ല. സ്വന്തം സംഭാവനയെന്താണെന്ന് മനസ്സിലാക്കുന്നില്ല. പിന്നെങ്ങനെയാണ് മറ്റുള്ളവര്‍ അത് പഠിക്കുക? ഇവിടെ ഫിഖ്‌ഹും പറഞ്ഞ് തര്‍ക്കിച്ചിരിക്കുകയാണ് ഇസ്ലാമിന്റെ ആളുകള്‍. എവിടെ കൈ കെട്ടണം, എങ്ങനെ കെട്ടണം, എത്ര സകാത്ത് കൊടുക്കണം, മൌലിദ് ചൊല്ലാന്‍ പാടുണ്ടോ എന്നൊക്കെയുള്ള ചര്‍ച്ചകളിലേക്ക് മാറിയില്ലേ മുസ്ലിംകള്‍? ഇതൊന്നും പഠിക്കുന്നില്ലല്ലോ ആരും. എല്ലാവരും ഫണ്ടുപിരിക്കാന്‍ നടക്കുകയാണല്ലോ.

?കാഴ്‌ചയുടെ അടിസ്ഥാന തത്ത്വം ആവിഷ്കരിച്ചതും ക്യാമറയുടെ ആദി രൂപം കണ്ടുപിടിച്ചതും ഇബ്‌നുഹൈതമാണ് എന്നു പറഞ്ഞുവല്ലോ. അന്നതിനവസരമൊരുക്കിയ അതേ മുസ്ലിം സമൂഹം തന്നെ പില്‍ക്കാലത്ത് സിനിമ / നാടകം പോലുള്ള ദൃശ്യകലകളോട് കടുത്ത അകല്‍ച്ചയും വിരോധവുമൊക്കെയാണ് പ്രകടിപ്പിക്കുന്നത്. കേരളത്തിലുള്‍പ്പെടെ പലയിടത്തും സിനിമയെ മൊത്തത്തില്‍ ഹറാമാക്കുന്ന അവസ്ഥയും ഉണ്ടായി. എന്താണിങ്ങനെ സംഭവിച്ചത്

അത് ഫിഖ്‌ഹില്‍ മാത്രം ഊന്നിനില്‍ക്കുന്ന ഇസ്ലാമിന്റെ പ്രശ്‌നമാണ്. കുരിശുയുദ്ധങ്ങള്‍ക്കു ശേഷമാണ് അങ്ങനെയൊരു ഇസ്ലാമിനെ കാണാന്‍ കഴിയുക. വളരെ യാഥാസ്ഥിതികമാകുന്ന ഒരു ഇസ്ലാം. എല്ലാ പ്രഭാവങ്ങളും നഷ്‌ടപ്പെട്ട ഇസ്ലാം. അത് നോക്കിയിട്ട് നിങ്ങള്‍ ഇസ്ലാമിനെ ജഡ്‌ജ് ചെയ്യരുത്. ഇസ്ലാമിനെ ആയിരക്കണക്കിന്, ലക്ഷക്കണക്കിന് ആളുകള്‍ വ്യാഖ്യാനിക്കുകയും അതിന്റെ അത്ഭുതകരമായ മാനവികതയെക്കുറിച്ച് സംസാരിക്കുകയും ചെയ്‌തിട്ടുണ്ട്. ഭരണകൂടങ്ങളാല്‍ തെറ്റിദ്ധരിക്കപ്പെട്ട ചിന്തകന്മാര്‍ ഉണ്ടായിരുന്നു. അവിറോസിനെ (ഇബ്‌നു റുശ്‌ദ്) ജയിലിലടച്ചിട്ടുണ്ട്. ഉമര്‍ ഖയ്യാമിനെ ഹജ്ജിനു പറഞ്ഞയക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പലപ്പോഴും ലോക വൈദ്യശാസ്‌ത്രത്തിന്റെ, അലോപ്പതിയുടെ തന്നെ പിതാവ് എന്നറിയപ്പെടുന്ന അവിസെന്നയെ (ഇബ്‌നു സീന) ജയിലിലിട്ടിട്ടുണ്ട്. ചരിത്രമോര്‍ക്കുന്നത് ജയിലില്‍ കിടന്നവരെയാണ്. ജയിലിലിട്ടവരെ നമുക്കറിയില്ല. ഈ ചിന്തകന്മാരൊന്നും ഒരു തരത്തിലും ദൈവവിശ്വാസം ഇല്ലാത്തവരായിരുന്നില്ല. 'Eh Sou'എന്നാണ് ഇബ്‌നു സീന അദ്ദേഹത്തിന്റെ എല്ലാ കൃതികളിലും മനുഷ്യനെ അഭിസംബോധന ചെയ്‌തിട്ടുള്ളത്. റൂഹാണ് രക്തസംക്രമണം നടത്തുന്നത് എന്നു പറഞ്ഞു അദ്ദേഹം. ശരീരത്തിലെ ദ്രാവകത്തെ ചലിപ്പിക്കുന്നത് റൂഹാണ് എന്നാണദ്ദേഹം പറഞ്ഞത്. സാങ്കേതികമായും സാംസ്‌ക്കാരികമായും ദാര്‍ശനികമായും മധ്യകാലഘട്ടത്തില്‍ ലോകത്തെ നയിച്ച ബഹുഭൂരിപക്ഷം ആളുകളും വലിയ മതഭക്തരായിരുന്നു. ലോകത്തിനുണ്ടായ എല്ലാ ആധുനിക പുരോഗതിയുടെയും അടിത്തറ അവരാണുണ്ടാക്കിയത്, ആറാം നൂറ്റാണ്ടു മുതല്‍ പതിനാലാം നൂറ്റാണ്ടുവരെയുള്ള കാലത്ത്. അറബ് ലോകമാണതിനു നേതൃത്വം കൊടുത്തത്.

അറബ് എന്നു പറയുമ്പോള്‍, ആ കാലത്തെ ഏറ്റവും വലിയ ഭാഷ അറബിയാണ്. അതുകൊണ്ടാണ് പേര്‍ഷ്യക്കാരായിരുന്ന ഇബ്‌നു സീനയും അർ റാസിയുമൊക്കെ അറബിയില്‍ ഗ്രന്ഥമെഴുതിയത്. അല്ലാതെ അവരുടെ ഭാഷ മോശമായതുകൊണ്ടല്ല. ഇപ്പോള്‍ നമ്മള്‍ ഇംഗ്ളീഷിനെ International ഭാഷയായി കാണുന്നപോലെ അവരന്ന് അറബിയെ കണ്ടു. അവരുടെ ഭാഷയും കേമപ്പെട്ട ഭാഷ തന്നെയാണ്. അവരത് ഉപയോഗിക്കാതിരുന്നിട്ടുമില്ല. റുബാഇയാത്ത് അങ്ങനെ വന്നതല്ലേ? മഹത്തായ ഒരു പാരമ്പര്യത്തെക്കുറിച്ചന്വേഷിക്കുമ്പോഴാണ് നമ്മള്‍ മനസ്സിലാക്കേണ്ടത് ഇസ്ലാം ആവിര്‍ഭവിച്ച കാലംതൊട്ടേ അതിന്റെ മാനവികത, മതനിരപേക്ഷത, ലോകത്തിലെ എല്ലാ വിജ്ഞാനശാഖകളോടുമുള്ള അതിന്റെ ആദരവ്... ഒക്കെ വിസ്‌മയജനകമാണ്. നൂറുകണക്കിന് പുസ്‌തകങ്ങളാണ് ഇതേക്കുറിച്ച് ഇന്നു വന്നുകൊണ്ടിരിക്കുന്നത്.

നേരത്തേ പറഞ്ഞതുപോലെയുള്ള വളരെ യാഥാസ്ഥിതികമായ നിലപാടുകള്‍ മുസ്ലിം സമുദായം എടുത്തിട്ടുണ്ട്. അത് വിവരമില്ലായ്‌മകൊണ്ടാണ്. സാങ്കേതികമായി കാര്യങ്ങളെ വ്യാഖ്യാനിച്ചതുകൊണ്ടാണ്. വളരെ പില്‍ക്കാലത്താണ് കലയോടൊക്കെയുള്ള വിലക്കുണ്ടാകുന്നത്. അബ്ബാസിയാ കാലഘട്ടത്തില്‍, രാത്രികാലത്ത് കവിത ചൊല്ലാനും പാട്ടുപാടാനും കഥ പറയാനുമൊക്കെ സെന്ററുകളുണ്ടായിരുന്നു. നാടകം കളിക്കാന്‍ കേന്ദ്രമുണ്ടായിരുന്നു. ഖലീഫമാരുടെ നേരിട്ടുള്ള ഇസ്ലാമിക ഭരണകാലഘട്ടത്തില്‍ നടന്ന കാര്യമാണീ പറയുന്നത്. ഇത് ചരിത്രപരമായി തെളിയിക്കപ്പെട്ടതാണ്. അവിടെയൊന്നും ഒരു കാരണവശാലും ഇത്തരത്തിലുള്ള വിലക്കുകള്‍ ഉണ്ടായിരുന്നില്ല.

ആദ്യത്തെ ബ്യൂട്ടി പാര്‍ലര്‍ തുടങ്ങിയത് ബഗ്ദാദില്‍നിന്നൊരാള്‍ സ്‌പെയിനില്‍ ചെന്നിട്ടാണ്. എങ്ങനെ നടക്കണം, എങ്ങനെ സംസാരിക്കണം, എങ്ങനെ articulation നടത്തണമെന്നൊക്കെ അറബികള്‍ക്കു വശമുണ്ടായിരുന്നതായി മോര്‍ഗന്‍ വിശദമാക്കുന്നുണ്ട്. നമ്മള്‍ വളരെ സങ്കുചിതമായി കാണുന്നതുകൊണ്ടാണ് ഇത്തരത്തിലുള്ള ചിന്തകള്‍ വരുന്നത്. മനുഷ്യനെ നന്മയിലേക്ക് നയിക്കുക, കൂടുതല്‍ കൂടുതല്‍ ഈ പ്രപഞ്ചത്തിന്റെ സങ്കീര്‍ണതകളെയും അത്ഭുതങ്ങളെയും കുറിച്ച് ബോധവാനാക്കുക, അത് വിശദീകരിക്കാന്‍ ശ്രമിക്കുക, അതുവഴി സ്രഷ്‌ടാവിന്റെ വൈപുല്യത്തെയും അപൂര്‍വതകളെയും അന്യൂനതകളെയും അറിയുക, നമ്മളില്‍നിന്ന് എത്രയോ മീതെയുള്ളതും ഇനിയും കണ്ടെത്താനിരിക്കുന്നതുമായ സത്യങ്ങളെപ്പറ്റിയുള്ള ബോധം വഴി ദൈവത്തിന്റെ അസ്‌തിത്വം കൂടുതല്‍ കൂടുതല്‍ ബോധ്യപ്പെടുത്തുക- ഇതിനൊക്കെ വേണ്ടിയാണ് ഇത്തരത്തിലുള്ള കലയും സാഹിത്യവുമൊക്കെ ശ്രമിക്കുന്നത് എന്നാണെനിക്ക് തോന്നുന്നത്.

മനുഷ്യമനസ്സിന് possible ആയ ഒരുപാട് തലങ്ങളുണ്ട്, അവസ്ഥകളുണ്ട്. ഉദാഹരണത്തിന് സംഗീതം. നിങ്ങള്‍ പാട്ട് പാടുമ്പോള്‍, പാട്ട് ആസ്വദിക്കുമ്പോള്‍ വേറൊരു അവസ്ഥയിലേക്ക് പോകുന്നു. ഇതൊന്നും തന്നെ അല്ലാഹു നിഷേധിച്ചിട്ടില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഖുര്‍ആനും നിഷേധിച്ചിട്ടില്ല. എനിക്കിതില്‍ യാതൊരു സംശയവുമില്ല. ഞാന്‍ ചെയ്യുന്ന കര്‍മം മാനവരാശിക്ക്, കൂടുതല്‍ സങ്കീര്‍ണമായ, ഞാനനുഭവിക്കുന്ന ലോകത്തെ മനസ്സിലാക്കിക്കൊടുക്കാന്‍ പറ്റുന്നതിനുതകുമെന്ന് എനിക്കുത്തമ ബോധ്യമുണ്ട്.

?മധ്യകേരളത്തില്‍ ജനിച്ചുവളര്‍ന്ന ഒരാളെന്ന നിലയിലും കമ്യൂണിസ്‌റ്റ് ആഭിമുഖ്യങ്ങളുള്ള ഒരാളെന്ന നിലയിലും മുസ്ലിം സമുദായത്തിന്റെ ദൃശ്യകലാദികളോടുള്ള വിപ്രതിപത്തിയെ താങ്കള്‍ എങ്ങനെയാണ് നോക്കിക്കണ്ടത്, പ്രത്യേകിച്ചും ചെറുപ്പകാലത്ത്

വിദ്യാഭ്യാസം കുറച്ചൊക്കെയുള്ള ഒരു കുടുംബത്തിലാണ് ഞാന്‍ വളരുന്നത്. അമ്മാവന്‍ ആദ്യകാലത്തുതന്നെ സ്‌കൂളില്‍ പോവുകയും എസ്.എസ്.എല്‍.സി പാസ്സാവുകയും ചെയ്‌തിട്ടുണ്ട്. ചേറ്റുവായില്‍നിന്ന് ആദ്യമായിട്ട് എസ്.എസ്.എല്‍.സി പാസ്സായത് അമ്മാവനാണ്. അദ്ദേഹം മുഹമ്മദ് അബ്‌ദുര്‍റഹ്‌മാന്റെ ശിഷ്യനായിരുന്നു, അല്‍ അമീനില്‍ അന്തേവാസിയായിരുന്നു, മലബാര്‍ ഡിസ്‌ട്രിൿട് ബോര്‍ഡില്‍ ഉദ്യോഗസ്ഥനായിരുന്നു. എന്റെ ഉമ്മയും സ്‌കൂളില്‍ പോയിട്ടുണ്ട്. ഉമ്മ നന്നായി പാടുമായിരുന്നു. ചേറ്റുവാ പരീക്കുട്ടിയൊക്കെ അവിടെ ജനിച്ച കവിയാണ്. അദ്ദേഹത്തിന്റെ പാട്ടുകളും മോയിന്‍കുട്ടി വൈദ്യരുടെ പാട്ടുകളും ഉമ്മ പാടുമായിരുന്നു. നൃത്തം ചെയ്യുമായിരുന്നു. ഇസ്ലാമില്‍ നൃത്തമൊന്നും നിഷിദ്ധമാണെന്ന് എനിക്ക് തോന്നിയിട്ടില്ല. പാന്‍ ഇസ്ലാമിക് ചിന്താഗതിക്കാരും വിദ്യാഭ്യാസം കിട്ടിയ ആളുകളുമൊക്കെ ഇസ്ലാമില്‍ പാട്ടുപാടാനും നൃത്തം ചെയ്യാനും പാടില്ലെന്നു പറയുന്ന ഒരു രീതിയിലേക്ക്, അല്ലെങ്കില്‍ നാടകം, സിനിമ ഇതൊന്നും നമ്മള്‍ക്കു ചെയ്യാന്‍ പാടില്ല എന്നു പറയുന്ന ഒരു രീതിയിലേക്ക് പോയി. ഇവിടത്തെ പുരോഗമനവാദികള്‍ വരെ പോയി. പിന്നെ ഇതെവിടെ നിന്നുണ്ടാവാനാണ്?

യാഥാസ്ഥിതികര്‍ ചിലപ്പോഴൊക്കെ മിണ്ടാതിരുന്നിട്ടുണ്ട്. കുറച്ചൊക്കെ ആയിക്കോട്ടെ എന്ന മട്ടില്‍ കണ്ണടച്ചിട്ടുണ്ട്. പലപ്പോഴും നമുക്ക് അവരോടൊക്കെ തോന്നുന്ന ഒരു ബഹുമാനത്തിന്റെ കാര്യം അതാണ്. അവര്‍ എതിര്‍ക്കും, പക്ഷേ, പ്രായോഗികമായി കണ്ണടക്കും. അവരുടെ വീട്ടില്‍നിന്നൊക്കെത്തന്നെയാണ് നമ്മളൊക്കെ കലാപ്രവര്‍ത്തനത്തിനു പോയത്. സുന്നീ വീടുകളായിരുന്നു ഞങ്ങളുടേതൊക്കെ. സംഗീതത്തിനും പാട്ട്, കളികള്‍ തുടങ്ങിയവക്കൊന്നും വലിയ കടുംപിടിത്തങ്ങളൊന്നും അവര്‍ക്ക് ഉണ്ടായിരുന്നില്ല. പുരോഗമനക്കാര്‍ ഒരുതരത്തിലുള്ള സഹിഷ്ണുത പോലും കാണിച്ചില്ല.

?പലപ്പോഴും പുരോഗമനചിന്തയുള്ളവര്‍ അതിനെ സൈദ്ധാന്തികമായി എതിര്‍ത്തുകളയുകയും ചെയ്‌തു. പ്രത്യേകിച്ച് സലഫി ചിന്താഗതിക്കാര്‍.

അവിടെയാണ് പറ്റിയത്. കണ്ണടക്കുകയെങ്കിലും ചെയ്‌താല്‍ മതിയായിരുന്നു. ഞങ്ങളത് കണ്ടില്ലെന്നു വെച്ചാല്‍ മതിയായിരുന്നു. ഇവരതിനെ ശക്തമായി എതിര്‍ക്കുകയും ഒട്ടേറെ പ്രസ്‌താവനകള്‍ കൊണ്ടുവരികയും ചെയ്‌തു. ഇതിന്റെ മറ്റേ സൈദ്ധാന്തിക തലം കണ്ടതുമില്ല. പണ്ടൊരു കാലം ഉണ്ടായിരുന്നല്ലോ, ഇസ്ലാമിന്റെ പുഷ്‌ക്കല നാഗരികതയില്‍ കലയും സംഗീതവുമൊക്കെ ഉണ്ടായിരുന്നല്ലോ. അവിടെ എന്തുകൊണ്ടാണങ്ങനെ നടന്നത് എന്നന്വേഷിച്ചു പോയില്ല. കഥ പറയുന്ന ക്യാമ്പുകളും പാട്ടു പാടുന്ന കൂടാരങ്ങളും എന്തുകൊണ്ടാണുണ്ടായത് എന്നു ചോദിച്ചില്ല. നമ്മുടെ നാട്ടില്‍തന്നെ ഇതൊക്കെ സമൃദ്ധമായി ഉണ്ടായിരുന്നു.

'പരദേശി' സിനിമയില്‍ ഞാനുപയോഗിച്ച നൃത്തത്തിന്റെ കോറിയോഗ്രാഫി എന്റെ ഉമ്മ കളിച്ച കോറിയോഗ്രാഫിയാണ്. 300 പാട്ടുകള്‍ ദക്ഷിണേന്ത്യയിലെ പല ഭാഷകള്‍ക്കു വേണ്ടി കോറിയോഗ്രാഫി ചെയ്‌തിട്ടുള്ള രഘുറാം പറഞ്ഞു, ഇതുതന്നെ ചെയ്‌താല്‍ മതിയെന്ന്. എനിക്ക് കോറിയോഗ്രാഫി അറിയില്ല. പക്ഷേ, എന്റെ ഉമ്മ ചെയ്യണത് ഞാന്‍ കണ്ടിട്ടുണ്ട്. രഘുറാം പറഞ്ഞു- This is attractive. നൃത്തത്തിന്റെ എല്ലാ ലക്ഷണങ്ങളും ഇതിലുണ്ട് എന്ന്. അപ്പൊ അതെങ്ങനെയാ ഇല്ലാതാകുന്നത്? എന്റെ ഉമ്മ ബുര്‍ഖയിട്ട് നടന്നിരുന്ന സ്‌ത്രീയല്ല. എന്റെ ഉമ്മയുടെ ഉമ്മയും ബുര്‍ഖയിട്ടിട്ടില്ല. തട്ടമിട്ടിട്ടാണ് കണ്ടിട്ടുള്ളത്. എന്നിട്ടവര് പാട്ടുപാടുമായിരുന്നു. അവരൊന്നും ഇസ്ലാമല്ലാന്ന് എനിക്ക് തോന്നിയിട്ടില്ല. ഇപ്പറയുന്ന പര്‍ദവത്കരണത്തോടൊന്നും എനിക്ക് യാതൊരു യോജിപ്പുമില്ല. ഓരോ കാലത്തിനും ദേശത്തിനുമനുസരിച്ച് മനുഷ്യര്‍ അവരുടെ വേഷം, വസ്‌ത്രം, ഭക്ഷണം ഇതൊക്കെ ഉണ്ടാക്കും. പരിഷ്‌ക്കരിക്കും. അതിനെ ഏകമുഖമാക്കുന്നത് തെറ്റാണ്.

?തദ്ദേശീയമായ 'ഹിജാബ്' ആവിഷ്‌ക്കാരങ്ങള്‍ നേരത്തെ ഉണ്ടായിരുന്നുവെങ്കിലും 'പര്‍ദ' എന്ന അര്‍ഥത്തിലുള്ള അറേബ്യന്‍ വേഷം കേരളത്തില്‍ വ്യാപകമാകുന്നത് ഗള്‍ഫ്പ്രവാസത്തിന്റെ സാമ്പത്തിക കുത്തൊഴുക്കുണ്ടായ '90കളോടെയാണ് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ബാബരിമസ്‌ജിദിനെ തുടര്‍ന്നുണ്ടായ സ്വത്വസംരക്ഷണബോധവും അതില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടാകാം. ഇപ്പോള്‍ പര്‍ദ ഒരു വലിയ കണ്‍സ്യൂമര്‍ ഉല്പന്നമാണ്.

പണ്ഡിറ്റ് നെഹ്റുവൊക്കെ പറയുന്നത്, മക്കയില്‍ ഇത്തരത്തിലുള്ള കടുത്ത പര്‍ദാ സമ്പ്രദായം ഇസ്ലാമിന്റെ കാലത്തില്ല എന്നാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, ബൈസാന്റിയന്‍ സാമ്രാജ്യത്തിലും പേര്‍ഷ്യയിലുമാണ് കടുത്ത പര്‍ദാ സമ്പ്രദായം ഉണ്ടായിരുന്നത്. ഒരു കാര്യം വ്യക്തമാണ്: ഇസ്ലാമില്‍ സ്‌ത്രീക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നു. മക്കയിലെ സ്‌ത്രീ അതനുഭവിച്ചിരുന്നു എന്നുള്ളതിന് തെളിവാണ് ഖദീജ കച്ചവടം ചെയ്‌തത്. നമ്മളിവിടെ '80-കളില്‍ പോലും ഏതെങ്കിലും സ്‌ത്രീ കച്ചവടം ചെയ്‌തതായി കേട്ടിട്ടില്ല, ഉണ്ടോ? 1500 കൊല്ലം മുമ്പ് ആ സ്‌ത്രീക്ക് കച്ചവടം ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു എന്നുറപ്പല്ലേ?

?അതും ഒരു മള്‍ട്ടിനാഷണല്‍ കച്ചവടക്കാരിയായിരുന്നു ഖദീജാ ബീവി

അതെ. അവര്‍ മള്‍ട്ടി നാഷണല്‍ കച്ചവടമാണ് ചെയ്‌തത്. അതെങ്ങനെയാണ് സാധ്യമാകുന്നത്? മാനവചരിത്രത്തിലെ എനിക്കേറ്റവും ബഹുമാനമുള്ള വനിതകളിലൊരാളാണ് ഖദീജ. വിധവയായിരിക്കെ, മുഹമ്മദിനെപ്പോലൊരാളോട്, തന്നേക്കാള്‍ പ്രായം കുറവുള്ള ഒരാളോട് പ്രണയം തോന്നുന്നു. എന്നിട്ടത് തുറന്നു പറയുകയും വിവാഹം കഴിക്കുകയും ചെയ്യുന്നു. പിന്നെ എപ്പോഴാണ് പ്രണയം നിഷിദ്ധമാകുന്നത്? എല്ലാ ദുരിതങ്ങളിലും മുഹമ്മദിന്റെ ഒപ്പം നിന്നിട്ടുണ്ട് ഖദീജ. പ്രവാചകലക്ഷണം കണ്ടപ്പോള്‍ ക്രിസ്‌തീയ വേദപണ്ഡിതനായിരുന്ന വറഖത്ത് ഇബ്‌നു നൌഫലിന്റെ സന്നിധിയിലേക്ക് മുഹമ്മദിനെ കൊണ്ടുപോകുന്നതവരാണ്.

വളരെ പഴയകാലം തൊട്ടേ കഅ്ബയില്‍ സ്‌ത്രീകള്‍ ത്വവാഫ് (പ്രദക്ഷിണം) നടത്തിയിരുന്നു. സ്‌ത്രീകള്‍ക്ക് നമ്മള്‍ വിചാരിക്കുന്ന പോലെയുള്ള ഒരു അസ്വാതന്ത്ര്യം അവിടെ ഉണ്ടായിരുന്നോ എന്നു സംശയമാണ്. പില്‍ക്കാലത്ത് ഭരണകൂടങ്ങള്‍ അവരുടെ കോയ്‌മ നിലനിര്‍ത്താന്‍ വേണ്ടി ചെയ്‌തതല്ലേ പല കാര്യങ്ങളുംഎന്ന് നമ്മള്‍ ആലോചിക്കേണ്ടിയിരിക്കുന്നു. അലിയുമായുള്ള ഒരു ചെറിയ ശീതസമരത്തിന്റെ കാലത്ത്, മദീനയില്‍ ഒട്ടകപ്പുറത്ത് വാളുമായി നടക്കുന്ന ആഇശയെ നമ്മള്‍ കണ്ടിട്ടുണ്ട്. വേറെയും യുദ്ധത്തില്‍ സ്‌ത്രീകള്‍ പങ്കെടുത്തിട്ടുണ്ട്. നമ്മള്‍ വിചാരിക്കുന്ന പോലെ വളരെ സങ്കുചിതമായിരുന്നു പ്രവാചകന്റെ കാലത്തെ കാര്യങ്ങള്‍ എന്നെനിക്ക് തോന്നുന്നില്ല. അങ്ങനെയായിരുന്നെങ്കില്‍ ഇത്രയേറെ inventions of science ഉണ്ടാകുമായിരുന്നില്ല. ഇസ്ലാം എല്ലാ മതവിശ്വാസികളെയും എല്ലാ വിഭാഗങ്ങളെയും സ്വീകരിച്ചുകൊണ്ടാണ് വളര്‍ന്നതും നിലനിന്നതും. ഇസ്ലാമിന്റെ ഭരണകൂടങ്ങളാണ് അന്ന് മുഴുവന്‍ കാര്യങ്ങളും ചെയ്‌തത്. ഉമ വിയ്യ ആയാലും അബ്ബാസിയ്യ ആയാലും, പടിഞ്ഞാറന്‍ ഖിലാഫത്തായാലും പൌരസ്‌ത്യ ഖിലാഫത്തായാലും ശരി. ഇവരാരും തന്നെ ഒന്നും കണ്ണടച്ച് നിരാകരിച്ചതു കാണുന്നില്ല. അങ്ങനെയായിരുന്നെങ്കില്‍ 'ആയിരത്തൊന്നു രാവുകള്‍' പോലൊരു സാഹിത്യ സൃഷ്‌ടി ഉണ്ടാകുമായിരുന്നില്ല.

സംഘടനകള്‍ക്ക് ഈയിടെയായി സിനിമയില്‍ വര്‍ധിച്ച താല്‍പര്യമുണ്ടായിട്ടുണ്ട്. ഉദാഹരണത്തിന് ജമാഅത്തെ ഇസ്ലാമിയുടെ പോഷക സംഘടനകള്‍ പലയിടങ്ങളിലായി ചലച്ചിത്ര മേളകള്‍ സംഘടിപ്പിച്ചുവരുന്നു. ഏറ്റവും പരമ്പരാഗതമെന്നു ധരിക്കപ്പെടുന്നവരുടെ കലാലയങ്ങളില്‍ വരെ സിനിമാകളരികളും പ്രദര്‍ശനങ്ങളുമുണ്ടാകുന്നു. മുസ്ലിം പ്രസിദ്ധീകരണങ്ങള്‍ സിനിമയെ വീണ്ടുവിചാരത്തിനു വിധേയമാക്കുന്നു.

സിനിമ നിഷേധിക്കേണ്ട ഒരു സംഗതിയല്ല എന്ന് ഇപ്പോള്‍ മുസ്ലിം സമുദായത്തിലെ നേതാക്കന്മാര്‍ക്കും പണ്ഡിതന്മാര്‍ക്കുമൊക്കെ തോന്നിത്തുടങ്ങിയിട്ടുണ്ട്. സന്തോഷം. സുന്നീ പക്ഷത്തുനിന്നുതന്നെ അങ്ങനെ പലരും എഴുതുകയും പറയുകയുമൊക്കെ ചെയ്യുന്നുമുണ്ട്. സിനിമ നിഷേധിക്കുക എന്നു പറയുന്നത് നിങ്ങള്‍ കാറ് നിഷേധിക്കുന്നതുപോലെയാണ്. നിങ്ങള്‍ക്കാണ് നഷ്‌ടം.

സിനിമക്കുള്ള മറുപടി സിനിമ തന്നെയാണ്. എങ്ങനെ ഇത്രയും അധികമുള്ള, കോടിക്കണക്കായ മുസ്ലിംകള്‍ കള്ളന്മാരും പോക്കിരികളും ടെററിസ്‌റ്റുകളുമായി ചിത്രീകരിക്കപ്പെടുന്നു? എങ്ങനെ മുസ്ലിംകള്‍ മോശക്കാരായി മനസ്സിലാക്കപ്പെടുന്നു? മീഡിയയാണ് കാരണം. അല്ലെങ്കില്‍ നിങ്ങളാലോചിച്ചു നോക്കൂ, തമ്മനം ഷാജിയും പോക്കറ്റടിക്കാരന്‍ റാഫിയുമൊക്കെയാണോ ഇസ്ലാമിനെ നയിക്കുന്നത്? അതങ്ങനെ വരുത്തിത്തീര്‍ക്കുന്ന ഒരവസ്ഥയിലേക്കു പോയി. മുസ്ലിംകള്‍ക്കത് തിരുത്താന്‍ പറ്റിയില്ല. അതിനുള്ള ഉപകരണങ്ങളൊന്നും അവരുടെ കൈയിലില്ല. മീഡിയക്കങ്ങനെ വരുത്താന്‍ കഴിഞ്ഞു. നിങ്ങള്‍ക്ക് വേറൊരു വഴിയുമില്ല. നിങ്ങള്‍ക്ക് നിങ്ങളാരാണെന്നറിയില്ല. സ്വന്തം ചരിത്രമറിയില്ല. contribution അറിയില്ല.

?മുസ്ലിംകളുടെ കൈയില്‍ മീഡിയയും ഇല്ല

മീഡിയ നിങ്ങള്‍ ഉപയോഗിക്കുന്നില്ല. മീഡിയ മുസ്ലിംകളുടെ കൈയിലൊക്കെ ഉണ്ട്. ഉപയോഗിക്കാനറിയാത്തതാണ് പ്രശ്‌നം. You don't know how to use it

?മുസ്ലിംകള്‍ സാധാരണ അവര്‍ക്കെതിരായ സിനിമാ/നാടക വിമര്‍ശനങ്ങളോട് പ്രതികരിക്കാറ് അതിനെതിരെ പത്രങ്ങളില്‍ എഴുതിയിട്ടാണ്.

അങ്ങനെയല്ല ചെയ്യേണ്ടത്. ആ മീഡിയയെത്തന്നെ ഉപയോഗിച്ചിട്ടാണ് പ്രതിരോധിക്കുകയും വിശദീകരിക്കുകയും ചെയ്യേണ്ടത്. അതുകൊണ്ടേ പ്രയോജനമുള്ളൂ.

?മലബാറിലെ മുസ്ലിംകള്‍ക്കിടയില്‍, 'ഹോം സിനിമ' എന്ന പേരില്‍ നിര്‍മിക്കപ്പെടുന്ന ചലച്ചിത്രങ്ങളുടെ ഒരു സമാന്തര സിനിമാ സംസ്‌ക്കാരം വിപുലമായി രൂപപ്പെട്ടുവരുന്നുണ്ട്. എന്താണ് അതേപ്പറ്റി അഭിപ്രായം

അതെന്താണ്? ഞാന്‍ ശ്രദ്ധിച്ചിട്ടില്ല.

?നേരത്തേ നാട്ടിന്‍പുറങ്ങളില്‍ കലാപ്രവര്‍ത്തനങ്ങളിലൊക്കെ സജീവമായിരുന്ന ചെറുപ്പക്കാര്‍ സിനിമയുടെ സാധ്യത ഉപയോഗപ്പെടുത്തിക്കൊണ്ട്, പ്രത്യേകിച്ചും കോഴിക്കോട്-മലപ്പുറം ജില്ലകളില്‍നിന്ന്, നിരവധി ടെലിസിനിമകള്‍ സംവിധാനം ചെയ്യുന്നുണ്ട്. ഏതാണ്ട് ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള അത്തരം സൃഷ്‌ടികളില്‍ മുസ്ലിം പശ്ചാത്തലമുള്ള കഥകള്‍ മുസ്ലിം പ്രേക്ഷകരെ ഉദ്ദേശിച്ച്...

അതാണ് തെറ്റ്. നിങ്ങള്‍ സിനിമയെടുക്കുന്നത് ആരെ കാണിക്കാനാ? മുസ്ലിംകളെ മാത്രം കാണിക്കാനാണോ? 'ഏ മനുഷ്യവര്‍ഗമേ' എന്നല്ലേ ഖുര്‍ആന്‍ അഭിസംബോധന ചെയ്‌തിട്ടുള്ളത്? നിങ്ങളെന്തിനാണിങ്ങനെ പക്ഷഭേദം കാണിക്കുന്നത്?

നിങ്ങളെക്കുറിച്ച്, നിങ്ങളല്ലാത്തവര്‍ കാണുമ്പോഴാണ്, 'ഓ അതുശരി, ഇവര്‍ക്കിടയില്‍ ഇങ്ങനെയൊക്കെ ഉണ്ടല്ലേ' എന്നാലോചന വരുന്നത്. പരദേശി ഓൿസ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ കുറേയാളുകള്‍ പറഞ്ഞു- We thought it is an art film from India. And We were wondering how is it possible to sing for a woman in Islamic society. Ladies are singing freely and dancing. We thought it is a Wahabi cinema.. എന്റെ സുഹൃത്തിനോട് അവിടെ കൂടിയവര്‍ പറഞ്ഞതാണിത്. കേരളത്തില്‍ ഇത്തരം അനുഭവങ്ങള്‍ വിഭജനത്തിലുണ്ടായി എന്നു കേട്ടപ്പോള്‍ വിശ്വസിക്കാന്‍ പറ്റിയില്ല അവര്‍ക്ക്. Oh! they were really surprised. അപ്പോള്‍, നിങ്ങളുടെ ജീവിതത്തിലെ ദുരിതങ്ങളും പോരാട്ടങ്ങളുമൊക്കെ കാണിച്ചുകൊടുക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. നിങ്ങളുടെ വീട്ടില്‍ നിങ്ങളെങ്ങനെയാണ് democratic ആവുന്നതെന്നു കാണിച്ചുകൊടുക്കാന്‍ നിങ്ങള്‍ക്ക് പറ്റിയിട്ടില്ല. പൊതുസമൂഹത്തെയാണ് കലാ സാംസ്‌ക്കാരിക പ്രവര്‍ത്തനത്തില്‍ മുമ്പില്‍ കാണേണ്ടത്.

?നമ്മുടെ മുഖ്യധാരാ സിനിമകളില്‍ മുസ്ലിം ജീവിതം പ്രതിനിധാനം ചെയ്യപ്പെട്ടപ്പോഴൊക്കെ മോശപ്പെട്ടതരം സ്‌റ്റീരിയോ ടൈപ്പിംഗ് (സാമാന്യവത്കരണം) ഉണ്ടായിട്ടുണ്ട്. അതിനെ മൌലികമായി തിരുത്താനും സത്യസന്ധമായി ഇടപെടാനും ശ്രമിച്ചത് ഒരുപക്ഷേ താങ്കള്‍ മാത്രമാണ്.

ഇവിടെയുള്ള സ്‌റ്റീരിയോ ടൈപ്പിംഗിന്റെ മാത്രം പ്രശ്‌നമല്ല. ഇവിടെ നടന്ന, പൊതുബോധത്തിന്റെ ഒരു പരിണാമം ഇതില്‍ കാണേണ്ടതുണ്ട്. നമ്മുടെ ബോധമണ്ഡലം, മുസ്ലിംകള്‍ അടക്കമുള്ളവരുടേത്, യൂറോ കേന്ദ്രിതമാണ്; Euro- centric. 1757-ല്‍ ബ്രിട്ടീഷുകാര്‍ പ്ളാസി യുദ്ധത്തില്‍ ജയിച്ചതോടുകൂടി അവര്‍ ശ്രമിച്ചത് സൈനികശക്തി ഉയര്‍ത്താന്‍ മാത്രമല്ല, അവരുടെ ആശയലോകം വിപുലപ്പെടുത്താന്‍ കൂടിയാണ്. അതിനാണ് വിദ്യാഭ്യാസം കൊണ്ടുവന്നത്. അവരുടെ വീക്ഷണകോണിലൂടെയുള്ള വിദ്യാഭ്യാസമാണ് നമ്മളിപ്പൊ ഈ ബഹളം വെക്കുന്ന സ്വാശ്രയത്തിലുള്‍പ്പെടെയുള്ളത്. നമ്മള്‍ നേരത്തേ പറഞ്ഞ ഒരു കോണ്‍ട്രിബൂഷനും അതില്‍ കാണുകയില്ല. പൌരസ്‌ത്യ ദര്‍ശനവും അത് പഠിപ്പിക്കുകയില്ല.

യൂറോപ്പിന്റെ ആധിപത്യം ഉറപ്പിക്കാന്‍ വേണ്ടി എല്ലാം തുടങ്ങിയത് അവരാണെന്നു വെറുതെ പറഞ്ഞു പരത്തും. ഗ്രീസിനു സ്വന്തമായുള്ളതല്ല ഫിലോസഫിയും ഗണിതശാസ്‌ത്രവുമൊന്നും. അങ്ങനെ പ്രചരിപ്പിക്കുന്നതാണ്, അവരുടെ മേധാവിത്വം ഉറപ്പിക്കുന്നതിനു വേണ്ടി. ആഫ്രിക്കയിലും മൊസപ്പോട്ടോമിയയിലും ഭാരതത്തിലും ചൈനയിലും ഗ്രീസിലും ഉണ്ടായ ചിന്തകളെ നിരീക്ഷിക്കുകയും പരീക്ഷിക്കുകയും ആധുനികവത്കരിക്കുകയും ചെയ്‌ത്, സര്‍വ വിജ്ഞാനമേഖലകളെയും വികസിപ്പിച്ച് യൂറോപ്പിനു കൈമാറിയത് ഇരുണ്ട കാലഘട്ടത്തില്‍ ജീവിച്ചവരെന്ന് യൂറോപ്യര്‍ വിശേഷിപ്പിക്കുന്ന അറബികളാണ്.

മെഡിക്കല്‍ കോളേജില്‍ പഠിപ്പിക്കുന്നത് രക്തസംക്രമണ സിദ്ധാന്തം കണ്ടുപിടിച്ചത് വില്യം ഹാര്‍വിയാണെന്നാണ്. അദ്ദേഹത്തേക്കാളും 300 കൊല്ലം മുമ്പ് അല്‍നഫീസ് കണ്ടുപിടിച്ചതാണത്. ഇതിനു രേഖയുണ്ട്. ശാസ്‌ത്ര ചരിത്രം ഇപ്പോള്‍ ഇത് അംഗീകരിക്കുന്നുണ്ട്. അബുല്‍ ഖാസിമാണ് സര്‍ജറിയുടെ പിതാവ്. ജാബിര്‍ ഇബ്‌നു ഹയാനാണ് കെമിസ്‌ട്രിയുടെ പിതാവ്. 81-ാമത്തെ വയസ്സില്‍ പുരികമൊക്കെ പോയി, കെമിക്കല്‍സ് കാരണം മേലൊക്കെ പാടുകള്‍ വീണ്, വീണ്ടും വീണ്ടും ലോകത്തിലെ രാസവസ്‌തുക്കളെ പഠിച്ചുകൊണ്ടേയിരുന്ന ആ മനുഷ്യനെ Lost Historyയില്‍ മോര്‍ഗന്‍ മനോഹരമായി വര്‍ണിക്കുന്നുണ്ട്. അദ്ദേഹമാണ് ഹൈഡ്രോക്ളോറിക് ആസിഡ് കണ്ടെത്തിയത്. ആല്‍ക്കലി എന്ന പദം രൂപപ്പെടുത്തിയത്. രസതന്ത്രത്തിന്റെ fundamentals മുഴുവന്‍ അവിടെ നിന്നാണ്. ഇതൊരു ഉദാഹരണം മാത്രം. ഇതൊന്നും സിലബസില്‍ കാണില്ല. അത്തരം പഠനങ്ങളൊന്നും മുസ്ലിംകളുടെ കൈയിലുമില്ല. നിങ്ങള്‍ക്കുള്ള പത്രമാസികകളില്‍ ഇതുവരുന്നുണ്ടോ? നിങ്ങളിതുവെച്ച് ഡിബേറ്റ് ചെയ്യുന്നില്ല.

അങ്ങനെ വരുമ്പോള്‍ യൂറോ സെന്‍ട്രിക് ആയ ഈ പൊതുബോധം മുസ്ലിംകളെ കാണുന്നതിന് ഒരു രീതിയുണ്ട്. പഴയ കാലഘട്ടത്തില്‍ വന്ന സിനിമകളില്‍ ചില പ്രത്യേകതരം വേഷം, ഭാഷ, ചില പ്രത്യേകതരം കഥാപാത്രങ്ങള്‍ ഒക്കെ വന്നിരുന്നു. ചില കാര്യങ്ങളില്‍ അങ്ങനെ ആവശ്യമായിരിക്കും. മാപ്പിളയാണെങ്കില്‍ അരപ്പട്ട വേണം, പ്രത്യേക ശബ്‌ദക്രമീകരണം വേണം അങ്ങനെയൊക്കെ. മമ്മൂട്ടി മാപ്പിളയായിട്ട് അഭിനയിക്കുമ്പോഴും നല്ല ബാസുള്ള ഉറച്ച ശബ്ദത്തില്‍ 'ഇജ്ജ് ബ്ബെടെ ബന്നാാാ' എന്നാവും പറയുക.അതിലൊക്കെ ചെറിയ വ്യത്യാസം എണ്‍പതുകളിലൊക്കെത്തന്നെ വന്നുതുടങ്ങിയിരുന്നു. നമ്മള്‍ ഒരു കാര്യം മനസ്സിലാക്കേണ്ടത്, വളരെ ആസൂത്രിതമായി ആഫ്രോ-ഏഷ്യന്‍ രാജ്യങ്ങളിലെ കള്‍ച്ചറിനെത്തന്നെയാണ് സാമ്രാജ്യത്വം ലക്ഷ്യമിട്ടത് എന്നാണ്. 'കള്‍ച്ചര്‍' എന്നു പറയുമ്പോള്‍ വിദ്യാഭ്യാസം, സിനിമ, സാഹിത്യം, കവിത, നോവല്‍, ചരിത്രം എല്ലാം ചേര്‍ന്നതാണ്. അവരുടെ ആശയലോകത്തുനിന്നാണ് അവരതിനെയൊക്കെ കാണാന്‍ ശ്രമിച്ചത്. മെക്കാളെ പ്രഭു ആലോചിച്ചത് How to make an Indian Citizen worshipping the British എന്നാണ്. ഇതാണതിന്റെ ആശയലോകം. അതൊന്നും ഇന്നും മാറിയിട്ടില്ല. പത്തറുപത് കൊല്ലം കഴിഞ്ഞിട്ടും വിദ്യാഭ്യാസത്തില്‍ ഒരണു പോലും ആശയപരമായി മാറ്റം വന്നിട്ടില്ല.

?'മഗ്രിബും' 'ഗര്‍ഷോ'മും വന്നതോടെ താങ്കള്‍ 'മുസ്ലിം സിനിമ'കള്‍ ചെയ്യുന്ന ആളാണ് എന്ന മട്ടിലുള്ള ബ്രാന്‍ഡിംഗ് മലയാളത്തിലെ ചില ബുദ്ധിജീവി കേന്ദ്രങ്ങളിലുണ്ടായല്ലോ

എന്നോടു ചോദിക്കുന്നു എന്തിനാണ് മുസ്ലിം സമുദായത്തില്‍നിന്നുകൊണ്ട് സിനിമയുണ്ടാക്കുന്നത് എന്ന്. എനിക്ക് മനസ്സിലാകുന്നില്ല എന്നോടു മാത്രമെന്താണങ്ങനെ ചോദിക്കുന്നതെന്ന്. അടൂര്‍ ഗോപാലകൃഷ്ണന്റെ സിനിമകള്‍, ഞാന്‍ തന്നെ നിര്‍മിച്ച കെ.ആര്‍ മോഹനന്റെ സിനിമകള്‍ ഒക്കെ ഹിന്ദുസമുദായ പശ്ചാത്തലത്തിലാണ്. അവര്‍ക്കൊക്കെ അങ്ങനെ ചെയ്യാമല്ലോ. എന്നോട് മുസ്ലിംകളും ചോദിക്കുന്നുണ്ട്, എന്റെ വീട്ടിലെ കുട്ടികള്‍ ചോദിച്ചിട്ടുണ്ട് 'മഗ്രിബ്' എന്തുകൊണ്ട് മറ്റു സമുദായത്തില്‍ ചെയ്‌തുകൂടാ എന്ന്. ചില വിമര്‍ശകരെഴുതി എന്തിനാണ് ഈ സമുദായത്തിന്റെ പശ്ചാത്തലമുപയോഗിക്കുന്നത്, അല്ലാതെത്തന്നെ പറയാവുന്ന കഥയാണല്ലോ ഇത് എന്ന്. വളരെ പ്രഗത്ഭനായ ക്രിട്ടിക് എഴുതിയതാണ്. അപ്പോള്‍ ഈ സമുദായത്തിന്റെ പശ്ചാത്തലത്തില്‍ ഗൌരവത്തിലെന്തെങ്കിലും പറയുന്നത് മോശപ്പെട്ട ഒരു കാര്യമാണ് എന്ന രീതിയിലാണ് ചിന്തിക്കുന്നത്. 'മഗ്രിബ്' ഒക്കെ വരുമ്പോഴേക്ക് അത്തരമൊരു ഭീകരമായ അന്തരീക്ഷം രൂപപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. എഴുപതുകളിലും എണ്‍പതുകളിലുമൊക്കെ കീഴാള പിന്നാക്ക വിഭാഗങ്ങളുടെ ജീവിതം തന്നെ സിനിമകളില്‍നിന്ന് തിരസ്‌ക്കരിക്കപ്പെട്ടുപോയിട്ടുണ്ട്. അമ്പതുകളിലൊക്കെ നമ്മുടെ സിനിമയില്‍ ഈ ജീവിതം ഉണ്ടായിരുന്നു. അത് നിഷേധിക്കപ്പെട്ടു. ഇത്തരത്തിലുള്ള ഒരു ബ്രാൻ‌ഡിംഗ് നടക്കുന്നത് ഉദാരവത്കരണത്തിന്റെ ആശയലോകം ഉണ്ടാക്കാനാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതില്‍ അറിയാത്ത നമ്മളൊക്കെ പെട്ടുപോകും. പാന്‍ ഇസ്ലാമിക് ചിന്തക്കാരും പെട്ടുപോയിട്ടുണ്ട്.

ഞാനെന്റെ സിനിമയില്‍ ചെയ്യുന്നത് എനിക്കു നിശ്ചയമുള്ള ഒരു ലോകത്തെ നിങ്ങളുടെ മുമ്പില്‍, എല്ലാവരുടെയും മുമ്പില്‍ അവതരിപ്പിക്കുകയാണ്. സമൂഹം കാണുകയാണ്. അപ്പോഴാണവര്‍ അത്ഭുതപ്പെടുന്നത്. 'ഗര്‍ഷോ'മിലെ നാസറുദ്ദീന്‍ മുഴുവന്‍ യുവത്വത്തിന്റെയും പ്രതിനിധിയാണ്. അയാള്‍ മുസ്ലിം സമുദായത്തില്‍ മാത്രമുള്ള ആളല്ല. അയാളങ്ങനെ ഫിലോസഫി പറയുമോ എന്നാണ് വിമര്‍ശകര്‍ ചോദിച്ചത്. ഒരു ഫിലോസഫറുണ്ടാകാന്‍ പാടില്ലേ മുസ്ലിംകള്‍ക്കിടയില്‍? എത്ര ഫിലോസഫേര്‍സുണ്ട്? നമ്മുടെ അറിവില്‍തന്നെ എത്രയോ നാടന്‍ ആളുകള്‍ ഗംഭീരമായ തത്ത്വചിന്തകള്‍ പറയാറില്ലേ? നമ്മള്‍ ഇത് കാണിക്കുന്നതെന്തിനു വേണ്ടിയാണ് ? നമ്മുടെ സമൂഹത്തെ കൂടുതല്‍ ജനാധിപത്യവത്കരിക്കാനും പരസ്‌പരം മനസ്സിലാക്കാനും വേണ്ടിയാണ്. ഇത്തരത്തിലേ ഉള്ളൂ ഇവിടെ. അല്ലാതെ വേറൊരപകടവും ഇതിന്റെയുള്ളിലില്ല. എല്ലാ വീട്ടിലും പൂജാമുറി ഉള്ളതുപോലെ ഇവിടെ നമസ്‌ക്കാരമുറിയുണ്ടാകും. അല്ലെങ്കില്‍ നമസ്‌ക്കരിക്കുന്നവരുണ്ടാകും. അതിലൊന്നും ഒരു ഭീകരതയും ഇല്ല. എല്ലാ മതത്തിലുമുള്ള പോലെ പ്രാക്ടീസ് ചെയ്യുന്നവരുമുണ്ട്, ചെയ്യാത്തവരുമുണ്ട്. ഇതു വളരെ ലിബറല്‍ ആയ കമ്യൂണിറ്റിയാണ്. അതല്ലാതെ അടച്ചുപൂട്ടി അങ്ങോട്ട് നോക്കാന്‍ പാടില്ല, ഇങ്ങോട്ട് കേള്‍ക്കാന്‍ പാടില്ല, അങ്ങോട്ട് കേറാന്‍ പാടില്ല എന്നൊക്കെ പറഞ്ഞാല്‍ നടക്കാന്‍ പോകുന്നില്ല. ഇതതിന്റെ ഫണ്ടമെന്റല്‍ നിയമത്തിനെതിരാ. എത്ര കെട്ടിപ്പൂട്ടി വെച്ചാലും പൊട്ടിപ്പോകും.

എന്നെ മുസ്ലിം സിനിമക്കാരന്‍ എന്നു വിളിച്ചാലും എനിക്കു കുഴപ്പമില്ല. എന്തു വേണേലും വിളിച്ചോ. ഞാന്‍ ഫണ്ടമെന്റലിസ്‌റ്റാണെന്ന് ആക്ഷേപിച്ചിട്ടുണ്ട്. വലിയതോതില്‍ ആ തരത്തില്‍ ആക്രമിക്കാനും അവമതിക്കാനുമുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. ഞാനതിനൊന്നും ചെവികൊടുത്തിട്ടില്ല. കേരളത്തിന്റെ സാംസ്‌ക്കാരിക പൊതുബോധം സവര്‍ണമാണ്. ഇടതുപക്ഷമായാലും വലതുപക്ഷമായാലും മതേതരമായാലും ആധുനികമായാലും ഉത്തരാധുനികമായാലും പാന്‍ ഇസ്ലാമിസ്‌റ്റ് ആയാലും, വിദ്യാഭ്യാസം നേടിയ ആളുകളുടെ മുഴുവന്‍ ചിന്തയും യൂറോ കേന്ദ്രിതമാണെന്നു പറയുന്ന അതേപോലെ ഫ്യൂഡല്‍ മനഃസ്ഥിതിയുള്ളതുമാണ്. സവര്‍ണ മൂല്യങ്ങളെ പരിപോഷിപ്പിച്ചുകൊണ്ടാണത് വളര്‍ന്നിട്ടുള്ളത്. അതുകൊണ്ടാണ് ഞാന്‍ മുസ്ലിം സിനിമ മാത്രം എടുക്കുന്നതെന്താണെന്ന് മതേതരരും മുസ്ലിംകളും ഒരേപോലെ ചോദിക്കുന്നത്. എന്നെ സംബന്ധിച്ചേടത്തോളം ഞാനെടുക്കുന്ന സിനിമകളെക്കുറിച്ച് എനിക്കുള്ള ഒരു ധാരണയെന്താണെന്നു വെച്ചാല്‍, ഞാന്‍ കാണുകയും അനുഭവിക്കുകയും ചെയ്യുന്ന ദുഃഖങ്ങള്‍, സന്തോഷങ്ങള്‍, പ്രണയങ്ങള്‍, അവയുടെയൊക്കെ വ്യത്യസ്‌തമായ ആശയലോകങ്ങള്‍... അതിന്റെ reflection ആണ് എന്റെ സിനിമ. ആ ഇമേജുകള്‍ ഞാന്‍ നിങ്ങള്‍ക്കു മുമ്പിലേക്കിട്ടു തരികയാണ്. എനിക്ക് പരിചിതമായ ലോകമാണ് ഞാന്‍ അവതരിപ്പിക്കുക. വളരെ കുറവാണ് നമ്മുടെ സൊസൈറ്റിയില്‍ ഇത്തരം രചനകള്‍. അപ്പോള്‍ ഇങ്ങനെയൊക്കെ ഉണ്ടാകുമോ എന്നൊരത്ഭുതം ഉണ്ട്. ഇത് ചെയ്യുന്നത് നമുക്ക് പരസ്പരം അറിയാന്‍ നല്ലതല്ലേ? നമ്മളെങ്ങനെയാണ് ഹിന്ദുസമുദായത്തെ അറിഞ്ഞത്? പുസ്‌തകങ്ങളിലൂടെ, സിനിമയിലൂടെ, കവിതയിലൂടെ. അതിന്റെ സംസ്‌ക്കാരവും മഹത്വവുമൊക്കെ നമ്മള്‍ അങ്ങനെയാണറിഞ്ഞത്. ലീല പാടിയ നാരായണീയം കേട്ട് ഉറക്കമെണീറ്റിരുന്ന ആളാണ് ഞാന്‍, പഠിക്കുന്ന കാലത്ത്. എന്റെ വീട്ടില്‍ ഓണത്തിന് താമസിക്കാന്‍ വന്ന ഹിന്ദുമത വിശ്വാസിയായ പെണ്‍കുട്ടി- എന്റെ സുഹൃത്തിന്റെ മകള്‍- മുറ്റത്ത് പൂക്കളമിടുന്നുണ്ട്. She is also staying here. ഞാനത് accept ചെയ്യുന്നുണ്ട്. തിരുവോണ ദിവസം അവള്‍ വീട്ടില്‍ പോകുന്നില്ലെങ്കില്‍ ഓണസദ്യയുണ്ടാക്കും ഇവിടെ, ഞങ്ങളുടെ വീട്ടില്‍. അവള്‍ക്ക് റമദാനും നോമ്പുമൊന്നുമില്ലല്ലോ. It is a possible community.

?കേരളീയ മനസ്സുകള്‍ സവര്‍ണ പൊതുബോധത്തിനടിമകളാണ് എന്നു താങ്കള്‍ മുമ്പും പറഞ്ഞിട്ടുള്ളതാണ്. എങ്ങനെയാണത് പ്രവര്‍ത്തിക്കുന്നത്

ഇവിടെ എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളും മതസംഘടനകളും സാംസ്‌ക്കാരിക സംഘടനകളും ഈ സവര്‍ണ സ്വാധീനമുള്ളവരാണ്. പുരോഗമനവാദികളടക്കമുള്ളവരുടെ ചിന്ത ആ തരത്തിലാണ്. ജമാഅത്തെ ഇസ്ലാമിയും ഇതില്‍നിന്നൊഴിവല്ല. ഈ പൊതുബോധത്തില്‍ നിന്നിട്ടാണ് എല്ലാവരും കേരള രാഷ്‌ട്രീയത്തെയും കേരളത്തിലെ സാംസ്‌ക്കാരിക മണ്ഡലത്തെയും കാണുന്നത്. അങ്ങനെയാണത് develop ചെയ്‌തത്. അതിനെ തിരുത്താതെ, അതുമായി കലഹിക്കാതെ കേരളത്തിനു മുന്നോട്ടുപോകാന്‍ പറ്റില്ല. ഒരു പ്രസ്ഥാനത്തിനും ഒരടി മുന്നോട്ടുപോകാന്‍ പറ്റില്ല. ഇന്ത്യ എന്നു പറയുന്നത് വൈവിധ്യങ്ങളുടെ സാകല്യമാണ്. ലോകം മുഴുവനും അതാണ്. കൊള്ളക്കൊടുക്കലില്ലാതെ എവിടെയും പുരോഗതി കൈവന്നിട്ടില്ല. കൊടുത്തും വാങ്ങിയും വ്യത്യസ്‌ത സമൂഹങ്ങള്‍ നടത്തിയ ആവിഷ്കാരങ്ങള്‍ കണ്ടുകൊണ്ടേ കേരളത്തിന് മുന്നോട്ടുപോകാന്‍ പറ്റൂ.

?വിദ്യാസമ്പന്നരുടെ ചിന്താലോകം യൂറോ കേന്ദ്രിതമാണ് എന്നു പറഞ്ഞു. മാനസികമായി പൊതുബോധം സവര്‍ണമാണ് എന്നും പറഞ്ഞു. ഇത് രണ്ടും കൂടി ഒത്തുപോകുമോ

ഇത് രണ്ടും കൂടി ക്ളബ് ചെയ്യുകയാണ് ചെയ്യുന്നത്. യൂറോ സെന്‍ട്രിസം ഏത് പ്രത്യയശാസ്‌ത്രത്തിനും പറ്റിയ രൂപത്തില്‍ ഫിറ്റാകും. പാന്‍ ഇസ്ലാമിസത്തെ സാമ്രാജ്യത്വം പലേടത്തും ഉപയോഗിച്ചിട്ടുണ്ട്. ഇസ്ലാമിനെ ഏകമുഖമാക്കാന്‍ സാമ്രാജ്യത്വം ശ്രമിച്ചിട്ടുണ്ട്. സൌദി അറേബ്യയിലൂടെയാണ് ഇപ്പോഴിത് നടക്കുന്നത്. അവര്‍ക്ക് സ്വാധീനമുള്ള സ്ഥലങ്ങളില്‍ അവരുടെ ചിന്താഗതി കൊണ്ടുവരാന്‍ ശ്രമിക്കും. എവിടെയാണോ സാധ്യത അതുമായി യൂറോ സെന്‍ട്രിസം സന്ധിചെയ്യും. വൈവിധ്യങ്ങളെ തകര്‍ക്കുക എന്നതുതന്നെയാണ് സാമ്രാജ്യത്വത്തിന്റെ പ്രധാന ഊന്നല്‍. എല്ലാറ്റിനെയും ഏകമുഖമാക്കുക. ഇന്ത്യയില്‍ ഏകമുഖമാക്കുമ്പോള്‍ വര്‍ഗീയത ഉണ്ടാകും. പാകിസ്‌താനില്‍ ഏകമുഖമാക്കുമ്പോള്‍ ഇസ്ലാമിന്റെ പേരില്‍ വര്‍ഗീയത ഉണ്ടാകും. അത്രതന്നെ. ഇറാഖ് പോലുള്ള സ്ഥലങ്ങളില്‍ സുന്നീ-ശീഈ -കുര്‍ദ് എന്നിങ്ങനെ വിഘടിപ്പിക്കാനാണ് ശ്രമിക്കുക. ഇവിടെ വളരെ എളുപ്പം കഴിയുക ഹിന്ദുവിനെയും മുസ്ലിമിനെയും ഭിന്നിപ്പിക്കാനാണ്. ഇതില്‍ അറിഞ്ഞോ അറിയാതെയോ മുസ്ലിംകള്‍ക്കും പങ്കുണ്ട്. ഇത് ബോധപൂര്‍വമായി നടക്കുന്ന പ്രക്രിയയല്ല. എങ്കിലും മുസ്ലിം ബുദ്ധിജീവികളും ഇതില്‍ പങ്കാളികളാകുന്നുണ്ട്. വൈവിധ്യത്തെ നമ്മള്‍ ആശ്രയിക്കുന്നതില്‍ ഒരു കുഴപ്പവുമില്ല. സമുദായങ്ങള്‍ക്കിടയില്‍ തുറന്ന ആശയവിനിമയം നടക്കുന്നതുകൊണ്ട് ഒരു പ്രശ്‌നവും വരാനില്ല.

?നമ്മുടെ മുഖ്യധാരാ സിനിമയില്‍, പ്രത്യേകിച്ച് വീരനായക പ്രാധാന്യമുള്ള വാണിജ്യ സിനിമകളില്‍, സവര്‍ണ ബിംബങ്ങളുടെ വളരെ സമൃദ്ധമായ ഉപയോഗം കാണാം. അത് ബോധപൂര്‍വം ചെയ്യുന്നതാണോ അതോ നേരത്തെ പറഞ്ഞ സവര്‍ണ സ്വാധീനം കൊണ്ട് സംഭവിച്ചുപോകുന്നതാണോ

അങ്ങനെയാണതിന്റെ രീതി. കേരളത്തിന്റെ പൊതുബോധം സൃഷ്‌ടിക്കപ്പെട്ട ബിംബങ്ങള്‍ അതാണ്. അങ്ങനെയാണ് പൊതുസ്വീകാര്യം എന്ന ധാരണയില്‍ വന്നുപോകുന്നതാണ്. മറിച്ചൊരു അവതരണമുണ്ടായില്ല. എവിടെയാണുണ്ടായത്? ആരാ ചെയ്‌തത്? അയ്യങ്കാളിയെ നായകനാക്കിയിട്ട് ആരെങ്കിലും സിനിമ ഉണ്ടാക്കിയോ? മലബാര്‍ കലാപത്തെ, പോരാട്ടത്തെ സത്യസന്ധമായി ചിത്രീകരിക്കുന്ന സിനിമ ഉണ്ടായിട്ടില്ലല്ലോ. മലബാര്‍ കലാപം പോലും ഒരു ഭീകരപ്രവര്‍ത്തനമായിട്ടാണ് ചിത്രീകരിക്കപ്പെട്ടത്. അതിന്റെ കാരണങ്ങള്‍ അന്വേഷിച്ചുപോവുകയല്ല ചെയ്‌തത്.

?മലയാളത്തില്‍ 'നവസിനിമ' എന്നറിയപ്പെടുന്ന സിനിമാരീതിയെ താങ്കള്‍ വിമര്‍ശിച്ചിരുന്നു; അതിന് അധിനിവേശ സ്വഭാവമുണ്ടെന്നു പറയുകയുണ്ടായി. വിശദീകരിക്കാമോ

ഇതു വളരെ വിവാദമുണ്ടാക്കിയ നിരീക്ഷണമാണ്. രണ്ടാം ലോക യുദ്ധം കഴിഞ്ഞതോടുകൂടി വെള്ളക്കാര്‍ സൈനികമായി നമ്മെ വിട്ടുപോയി. പിന്നീടുവരുന്നത് ശക്തിയേറിയ ആശയങ്ങളുമായിട്ടാണ്. ഈ പുതിയ ആശയലോകം അവര്‍ പല രീതിയില്‍ പല സ്ഥലത്തും പ്രയോഗിച്ചതാണ്. ഇന്ത്യയിലവര്‍ പ്രയോഗിച്ചത് അക്കാദമികളിലാണ്- സാഹിത്യം, ചലച്ചിത്രം തുടങ്ങിയ അക്കാദമികളില്‍. അതുപോലെ അത്യന്താധുനിക സാഹിത്യത്തില്‍. മലയാളത്തിലൊക്കെ കൃത്യമായിട്ട് ഇതുണ്ടായിട്ടുണ്ട്. അതില്‍ പെട്ട വേറൊന്നാണ് നവസിനിമ. ഇതിലൊക്കെ അവരുടെ ആശയലോകം തിരുകിക്കയറ്റാന്‍ സായിപ്പ് ശ്രമിച്ചിട്ടുണ്ട്. ഈ ആശയലോകത്തിലേക്കാണ് നമ്മുടെ പൊതുബോധത്തെ സവര്‍ണവത്കരിക്കാനുള്ള ശ്രമവും നടത്തിയത്. അതില്‍ കുടുങ്ങിപ്പോയ ആളുകളാണ് മുസ്ലിംകള്‍, മറ്റുള്ളവരൊക്കെയും.

ഇവിടെ '40-കളിലും '50-കളിലുമൊക്കെ നിലനിന്നിരുന്ന കല്യാണങ്ങളില്‍ സംഗീതമുണ്ടായിരുന്നു. ഹിന്ദുക്കള്‍ അവരുടെ അമ്പലങ്ങളാണ് കലാപരമായ പ്രകടനങ്ങള്‍ക്കു വേദിയാക്കിയത് എങ്കില്‍ മുസ്ലിംകള്‍ അവരുടെ വീടുകളില്‍തന്നെയാണ് കലാവിഷ്‌ക്കാരങ്ങള്‍ നടത്തിയത്. വിവാഹം, പെരുന്നാളാഘോഷം തുടങ്ങിയവയിലൊക്കെ വരുന്ന പാട്ട്, നൃത്തം തുടങ്ങിയവ മെല്ലെമെല്ലെ വിദ്യാഭ്യാസം കിട്ടിയ ആള്‍ക്കാരുടെ വീടുകളില്‍ അപരിഷ്‌കൃതമായി മാറി. മാപ്പിളപ്പാട്ട് പാടുക, നൃത്തം ചെയ്യുക എന്നതൊക്കെ മോശമായിത്തോന്നി. ഒരു ജനത അവരുടെ സാംസ്‌ക്കാരിക പൈതൃകം, സംഗീതം, നൃത്തം എന്നു തുടങ്ങി എല്ലാ തരത്തിലുമുള്ള manifestations˛- ഉം ഉണ്ടാക്കും. അവിടെയാണല്ലോ മനുഷ്യന്‍ വികസിക്കുന്നത്. സന്തോഷിക്കുന്നതവിടെയാണ്. അതില്ലാതെ, വളരെ യാന്ത്രികനായി ഇന്നത്തെ മനുഷ്യന്‍ മാറിക്കഴിഞ്ഞു. കാശുണ്ടാക്കി എന്നതൊക്കെ വേറെ വിഷയം. ഈ യാന്ത്രികമായി മാറുന്നതോടെ മൂല്യവിചാരം യൂറോ കേന്ദ്രിതമായി. സായിപ്പു വളരെ കേമനാണ് എന്ന ബോധമാണിത്. നമ്മുടെ ഒരു ബലഹീനതയാണ് സായിപ്പിനെ ഉറപ്പിച്ചുനിര്‍ത്തി കാര്യങ്ങള്‍ പറയുക എന്നത്. ഞാനടക്കം അങ്ങനെയാണ്. സായിപ്പ് പറഞ്ഞതുകൊണ്ട് ആ രീതിയിലാണ് സിനിമയുടെ സൌന്ദര്യശാസ്‌ത്രം എന്നു പറയുക. ഗൊദാര്‍ദ്, ബ്രസോണ്‍, തര്‍ക്കോവിസ്‌ക്കി എന്നിവരെയൊക്കെ പറയും- നമ്മുടേത് പറയില്ല. ശ്യാം ബെനഗലിനെയോ ഗൌതം ഘോഷിനെയോ ആസിഫിനെയോ പറയില്ല.

?സിനിമ ചെയ്യുമ്പോള്‍ താങ്കള്‍ പറയുന്ന 'കാര്യങ്ങളില്‍' കൂടുതല്‍ ശ്രദ്ധിക്കുകയാണ്, പറയുന്ന 'രീതിയില്‍' ശ്രദ്ധ കുറവാണ് എന്നൊരു സാങ്കേതിക വിമര്‍ശനമുണ്ട്.

അത് ഇവര് പറയുന്ന രീതിയോട് എനിക്ക് യോജിപ്പില്ലാത്തതുകൊണ്ടാണ്. ഈ നവസിനിമ എന്നു പറയുന്ന ഏര്‍പ്പാടില്‍ എനിക്ക് താല്‍പര്യമില്ല. ഞാന്‍ കുറേക്കൂടി വൈകാരികമായിട്ട് സിനിമയെ കാണുന്നയാളാണ്. ഇവര്‍ക്ക് സായിപ്പ് ചെയ്‌തതാണ് സിനിമ. ഗൊദാര്‍ദും ബാക്കിയുള്ളവരുമാണ് മാതൃക. എനിക്ക് മനസ്സില്ല. ഇറാന്‍ സിനിമക്കാരു വരെ അതാണ് ചെയ്യുന്നത്. എനിക്കങ്ങനെ പടം ചെയ്യാന്‍ മനസ്സില്ല. ഞാനൊരു കേരളീയ ദൃശ്യഭാഷയാണ് ആലോചിക്കുന്നത്. ഇതെന്റെ രീതിയാണ്. ഇഷ്‌ടമുള്ളവര്‍ക്ക് സ്വീകരിക്കാം. സിനിമ നിങ്ങള്‍ക്ക് മനസ്സിലാവാതിരുന്നിട്ടില്ലല്ലോ. നന്നായില്ലാന്നു പറഞ്ഞാല്‍ എനിക്കൊരു വിരോധവുമില്ല. നിങ്ങള്‍ മനസ്സിലായില്ലെന്നു പറഞ്ഞാല്‍ അതെന്റെ കഴിവുകേടായാണ് ഞാന്‍ കരുതുക.

പരദേശി കണ്ടിട്ട് ഈ സിനിമ ഒരു ഫെസ്‌റ്റിവലിലേക്കും പോകില്ലെന്നു പറഞ്ഞ ഒരുപാട് സംവിധായകരുണ്ട്. അതിന്റെ മേക്കിംഗ്, ഉപയോഗിച്ച സൌണ്ട് എല്ലാറ്റിനെയും ഭീകരമായി വിമര്‍ശിച്ചു. ഒരു ഫെസ്‌റ്റിവലിനും പോകില്ലെന്നവര്‍ തീര്‍ത്തു പറഞ്ഞു. ഒരു ഫെസ്‌റ്റിവലും പ്രതീക്ഷിക്കുന്നില്ലെന്നു ഞാനും പറഞ്ഞു. സിനിമ കണ്ടിട്ട് ഒരു ഇറ്റലിക്കാരി പറഞ്ഞു: ''I was upset after watching this. Is it true in such a big democratic country like India?''അപ്പോള്‍ ആളുകള്‍ക്ക് ആ സിനിമ ഫീലു ചെയ്യുന്നുണ്ട്. നിങ്ങളുടെ സിനിമയെന്താണ് ആളുകള്‍ കാണാത്തത്? ഈ രൂപലാവണ്യത്തെപ്പറ്റി പ്രസംഗിക്കുന്ന മഹാന്മാര് പിടിച്ച സിനിമ പത്തു ദിവസം കൊണ്ട് പത്താളുപോലും കാണുന്നില്ലല്ലോ. നിങ്ങള്‍ അവാര്‍ഡിനു വേണ്ടിയും ഫെസ്‌റ്റിവലിനു വേണ്ടിയും സിനിമയുണ്ടാക്കുന്ന ഏര്‍പ്പാടിനോട് എനിക്ക് യോജിപ്പില്ല. I want to reach to the lowest
people. ആളുകള്‍ കാണാന്‍ വേണ്ടിയാണ്, അവരോട് സംവദിക്കാനാണ് ഞാന്‍ പടം ചെയ്യുന്നത്. ഒറ്റ ഫെസ്‌റ്റിവലിനും പരദേശി പോകില്ലെന്നു പറഞ്ഞു. എന്നിട്ടോ? മാഡ്രിഡ്, കയ്റോ, ബാര്‍സലോണ, ഓക്സ്ഫോര്‍ഡ്, മാമി, ഐ.എഫ്.എഫ്.കെ, കല്‍ക്കത്ത ഇവിടെയൊക്കെ പോയി.

എന്റെ ഫിലിം മേക്കിംഗിന്റെ പ്രശ്‌നം ഇവരുടെ പരമ്പരാഗതവും യൂറോ കേന്ദ്രിതവും ഇന്‍സ്റിറ്റ്യൂട്ടില്‍ പഠിപ്പിക്കുന്നതുമായ മേക്കിംഗില്‍നിന്ന് അത് വ്യത്യസ്‌തമാണ് എന്നതാണ്. ഗൌരവ സിനിമയില്‍ പാട്ടുണ്ടാവില്ലത്രെ. എന്താണിതിന്റെ ന്യായം? സായിപ്പിന്റെ സിനിമയില്‍ പാട്ടില്ല എന്നതുതന്നെ. പരദേശിയിലെ എല്ലാ പാട്ടുകളും ഭൂതകാലത്തില്‍ നടക്കുന്നതാണ്. വര്‍ത്തമാനകാലത്ത് അതിലെ കഥാപാത്രങ്ങള്‍ക്ക് പാട്ടില്ല. ഉപകരണങ്ങളുടെയൊന്നും അകമ്പടിയില്ലാതെയാണ് ഒരു പാട്ട് അവതരിപ്പിച്ചിട്ടുള്ളത്. എന്റെ ഉമ്മ വല്യുപ്പാക്ക് പാട്ട് പാടിക്കൊടുത്തതങ്ങനെയായിരുന്നു. രാത്രി ഇശാ നമസ്‌ക്കാരവും സുന്നത്ത് നമസ്‌ക്കാരവുമൊക്കെ കഴിഞ്ഞിട്ട് ഉമ്മ പാടിക്കൊടുക്കും. അവര് പാട്ടുപാടുകയും കവിത ചൊല്ലുകയുമൊക്കെ ചെയ്‌തിരുന്നു. ഇത് ഞാന്‍ നേരില്‍ കണ്ടതാണ്. അതുകൊണ്ടാണ് രാത്രിയില്‍ മ്യൂസിക്കില്ലാതെ ചെയ്‌തത്. അങ്ങനെ ചെയ്യുകയാണെന്നു പറഞ്ഞപ്പോ പലരും വിസമ്മതിച്ചു. അപകടമാകും എന്നു പറഞ്ഞു. ഇതൊക്കെയാവണം മേക്കിംഗ് രീതിയുടെ പ്രശ്‌നം.

?പരദേശിക്കെതിരെ വന്ന മറ്റൊരു വിമര്‍ശനം അതില്‍ അതിശയോക്തിയുണ്ട് എന്നായിരുന്നു.

അത് ഈ പാവങ്ങളുടെ ജീവിതം എങ്ങനെയാണെന്ന് അറിയാത്തതുകൊണ്ടാണ്. എന്നോട് ചോദിച്ചു, ഇങ്ങനെ തല്ലുമോ പോലീസ് എന്ന്. പരദേശിയില്‍ പോലീസ് brutal force ഉപയോഗിക്കുന്നു. ഞാന്‍ ചോദിക്കട്ടെ ജാനുവിനെ തല്ലിയത് പോലീസല്ലേ? സി.കെ ജാനു എ.കെ ആന്റണിയോടൊന്നിച്ച് ചിരിച്ച് കോല്‍ക്കളി കളിക്കുന്നത് നമ്മള്‍ കണ്ടതാണ്. അതേ ജാനുവിനെ അതേ ആന്റണി ആഭ്യന്തരമന്ത്രിയായിരിക്കുന്ന സമയത്താണ് പോലീസ് ഇടിച്ചു മുഖം വീര്‍പ്പിച്ച് നമ്മുടെ മുമ്പില്‍കൂടി കൊണ്ടുപോയത്. ശിവദാസമേനോന് മര്‍ദനമേല്‍ക്കുന്നത് നമ്മള്‍ കണ്ടു. എത്ര കൊല്ലം മന്ത്രിയായ ആളാണ്? പോലീസ് എപ്പോഴാണ് മാറിപ്പെരുമാറുക എന്നു പറയാന്‍ കഴിയില്ല. ഞാന്‍ സിനിമയില്‍ ഇത്രയും മര്‍ദനം ഉദ്ദേശിച്ചിരുന്നില്ല. എന്നോട് പോലീസ് ഓഫീസര്‍മാരാണ് പറഞ്ഞത് മര്‍ദനം വേണമെന്ന്. പോലീസുകാരനും നടനുമായിട്ടുള്ള അബൂസലീം ഒരിക്കല്‍ 80 വയസ്സുള്ള ഒരാളെ വാഗയിലേക്ക് കൊണ്ടുപോയ അനുഭവം പറയുകയുണ്ടായി. ഇങ്ങനെ കൊണ്ടുപോകുന്നവരെ കൈയാമം വെക്കണമെന്ന് കണിശമായി പറയുന്നുണ്ട്. ഇദ്ദേഹത്തിനു സങ്കടം തോന്നിയിട്ടു കൈയാമം വെച്ചില്ലത്രെ. എന്നിട്ട് രാത്രി ഉറങ്ങാതിരുന്നു. ഈ പാവം വൃദ്ധന്‍ ഉറങ്ങിക്കോട്ടെ എന്നു വിചാരിച്ചിട്ടാണ്. ഇയാളെങ്ങാനും ഓടിപ്പോയെങ്കിലോ എന്നു ഭയന്നാണ് ഉറങ്ങാതിരുന്നത്.

പരദേശിയില്‍ വെടികൊണ്ട് മരിച്ചയാള് കൃത്യമായും മരിച്ചയാളാണ്. ഭാവനയല്ല. ഈ പടം ഇറങ്ങി ഒരാഴ്‌ച കഴിഞ്ഞ് അളകാപുരിയിലിരിക്കുമ്പോള്‍ ഒരു പത്രപ്രവര്‍ത്തകന്റെ കൂടെ ഒരാള്‍ വന്നിട്ട് പറഞ്ഞു: "ഞാന്‍ മുബാറക് ബീഡിക്കമ്പനിയുമായി ബന്ധപ്പെട്ട്, നിങ്ങള്‍ സിനിമയില്‍ പറയുന്ന കഥാപാത്രത്തിന്റെ മകനാണ്. ഉപ്പ മൂന്നു പ്രാവശ്യം പിടിക്കപ്പെട്ടിട്ടുണ്ട്. അവസാനം 80-ാമത്തെ വയസ്സില്‍ ഉപ്പ ഓടിയത് സിനിമയില്‍ മോഹന്‍ലാല്‍ ഓടിയ പോലെത്തന്നെയാണ് പീട്ടിയേ.... ഞാനന്ന് കുട്ടിയാ. കാശൊക്കെയുണ്ടായിരുന്നു ഞങ്ങള്‍ക്ക്. ഒരു പ്രാവശ്യം പൂക്കോട്ടൂര്‍ കോവിലകത്തെ ഒരു തമ്പുരാട്ടിയാണ് ന്റെ ഉപ്പാനെ രക്ഷിച്ചത്. അവസാനം ഓടിയ ഓട്ടം നിങ്ങള് കാണിച്ച പോലെത്തന്നെയാണ്.'' അങ്ങനെ ഓടിയ വയസ്സന്മാര് നിരവധിയാണ്. അവരെ പോലീസ് തല്ലിയിട്ടുമുണ്ട്. ഓടിയാല്‍ പിടിച്ചടിക്കും.

മാനസിക വിഭ്രാന്തി വന്ന നിരവധി ആളുകളുണ്ട്. 20 കൊല്ലം മാറഞ്ചേരിയിലൊരാള്‍ ഭ്രാന്തനായി അഭിനയിച്ചു. 21-ാമത്തെ കൊല്ലം പിടിക്കപ്പെട്ടു. ഈ ഭാഗത്ത് നിരവധിയാളുകള്‍ വീട്ടില്‍നിന്ന് പുറത്തിറങ്ങാതെ കഴിച്ചുകൂട്ടിയിട്ടുണ്ട്. പോലീസിനെ കാണുന്നതു പേടിച്ച്, ഏതു നേരവും ഒളിച്ചിരുന്ന് ആരു വരുമ്പോഴും പോലീസാണോ എന്നു പേടിച്ചിരിക്കുന്ന ഉസ്‌മാന്‍ എന്നൊരു കഥാപാത്രം സിനിമയിലുണ്ട്. ആ പേരില്‍ തന്നെ അങ്ങനെ വിഭ്രാന്തി വന്ന് ജീവിച്ചു മരിച്ച ആളുണ്ട്. അങ്ങനെ കഷ്‌ടപ്പെട്ട സ്‌ത്രീജനങ്ങളുണ്ടായിരുന്നു. എല്ലാ കല്യാണങ്ങളും കലക്കുക തന്നെയാണ് പോലീസ് ചെയ്‌തത്. ഞാന്‍ രാജസ്ഥാനില്‍ പാകിസ്‌താന്‍ അതിര്‍ത്തിയില്‍ ചെന്നപ്പോള്‍ പോലീസ് എന്നോട് ചോദിച്ചു: "How do you know this place?
This is a very secret hub where we push people without passports.'' എസ്.പിയാണ് ചോദിച്ചത്. പാസ്പോര്‍ട്ടില്ലാത്തവരെ തള്ളിവിടുന്ന സ്ഥലമാണത്.

?മുഖ്യധാരാ ചരിത്രരചന മുസ്ലിം സ്വത്വത്തെ നിര്‍വചിച്ചതിലുള്ള ഒരു അപരവത്കരണത്തെ 'പരദേശി' കൈകാര്യം ചെയ്യുന്നുണ്ടല്ലോ. സായിപ്പ് ചരിത്രമെഴുതിയതുകൊണ്ടാണോ അങ്ങനെ സംഭവിച്ചിരിക്കുക

സായിപ്പെഴുതിയതിനെത്തുടര്‍ന്ന് നമ്മള്‍ എഴുതിയപ്പോഴും അങ്ങനെത്തന്നെയാണല്ലോ. നമുക്കെല്ലാറ്റിനും ഒരു ഭയമുണ്ട്. ഒരു വിധേയത്വം. പരദേശിയിലെ പ്രധാന പ്രമേയം ഭയമാണ്. ആ മനുഷ്യര്‍ മുഴുവനുമനുഭവിക്കുന്നത് ഭയത്തിന്റെ പ്രത്യേകതരം ഭാവമാണ്. കുറഞ്ഞ അളവിലോ കൂടിയ അളവിലോ നമ്മളിലൊക്കെ അതുണ്ട്. ഇംഗ്ളീഷ് തെറ്റിപ്പറഞ്ഞാല്‍ എന്താവും എന്ന ഭയം. ഒരു ഇന്റര്‍വ്യൂവിനു പോകുമ്പോള്‍ could have been ആണോ would have been ആണോ എന്നൊക്കെയുള്ള ചര്‍ച്ചയില്‍ നമ്മളാകെ ബേജാറായിപ്പോകുന്നുണ്ട്. ഇംഗ്ളീഷ് നിശ്ചയമില്ലാത്തത് വലിയ കുറ്റമായിത്തീര്‍ന്നു. അത് ആഫ്രിക്കക്കാരനില്ല. അറബിക്കില്ല. ജപ്പാന്‍കാരനോ ചൈനക്കാരനോ ഫ്രഞ്ചുകാരനോ ഇല്ല. വേറാര്‍ക്കുമില്ല. നമുക്കത് വലിയ കുറ്റബോധമാണ്. ലോകത്തില്‍ സ്വന്തം ഭാഷയിലല്ലാതെ പ്രാഥമിക വിദ്യാഭ്യാസം ചെയ്യുന്ന ഏക ജനത നമ്മളാണ്. നിങ്ങള്‍ക്കൊരു ബ്ളോക്ക് ഉണ്ടാകും അപ്പോള്‍. എന്തൊക്കെ നേട്ടങ്ങള്‍ പറഞ്ഞാലും ഒരു തടസ്സം ബാക്കിയാകും. നമ്മുടെ ഇംഗ്ളീഷ് മീഡിയം സ്‌കൂളിലൊക്കെ മലയാളമാണ് പറയുന്നത്. എന്തിനാണീ വേഷം കെട്ടലെന്ന് എനിക്ക് മനസ്സിലായിട്ടില്ല. ഇപ്പൊ ഗള്‍ഫില്‍ പോകാന്‍ ഇംഗ്ളീഷു വേണം എന്നാണ് പറയുന്നത്. ഗള്‍ഫില്‍ ഇംഗ്ളീഷില്ലാതെ ജോലി കിട്ടിയിട്ടുള്ള ആളുകളാണ് ഏറ്റവും കേമന്മാരായിട്ടുള്ളത്.

ചരിത്രകാരനായ കെ.എന്‍ പണിക്കര്‍ പരദേശി കണ്ടിട്ട് ശ്രദ്ധേയമായ ഒരു നിരീക്ഷണം നടത്തി. വലിയകത്ത് മൂസ ആലോചിക്കുന്നത് ഹിന്ദു ഭൂരിപക്ഷമുള്ള ഒരു രാജ്യത്തേക്ക് തിരിച്ചുവരാനാണ്. മുസ്ലിം ഭരണസമ്പ്രദായമുണ്ടെന്നും ഇസ്ലാമിക റിപ്പബ്ളിക്കാണെന്നും അവകാശപ്പെടുന്ന പാകിസ്‌താനില്‍ പൌരത്വമുണ്ടയാള്‍ക്ക്. അദ്ദേഹത്തെ സംബന്ധിച്ച് മതമാണ് രാഷ്‌ട്രബോധത്തിന്റെ അടിസ്ഥാന ഘടകമെങ്കില്‍ അദ്ദേഹം സന്തുഷ്‌ടനാവേണ്ടത് പാകിസ്‌താനിലാണ്. അതൊക്കെ വിട്ട് ഏറനാട്ടിലെ പൂക്കോട്ടൂരുള്ള തന്റെ ഗ്രാമത്തിന്റെ ഭാഗമാകാനാണ് മൂസ ആഗ്രഹിക്കുന്നത്. 'ഞാന്‍ പൂക്കോട്ടൂര്‍ക്കാരാനാണ്' എന്നത് അയാളുടെ ഒരു സ്വത്വ പ്രഖ്യാപനമാണ്. മനുഷ്യന്‍ വളര്‍ന്ന സാഹചര്യങ്ങള്‍, മനുഷ്യന്റെ സ്വത്വം, ഭാഷ, സംസ്‌ക്കാരം, കഴിച്ച ഭക്ഷണം ഒക്കെ നമ്മെ നിര്‍ണയിക്കും. 'തട്ടം പിടിച്ചു വലിക്കല്ലേ മൈലാഞ്ചിച്ചെടിയേ, വെള്ളിക്കൊലുസ്സിന്മേല്‍ ചുറ്റിപ്പിടിക്കല്ലേ തൊട്ടാവാടിത്തയ്യേ..' എന്ന് റഫീഖ് അഹമ്മദ് എഴുതുമ്പോള്‍ മണ്ണില്‍ തൊട്ട ഒരു സംസ്‌ക്കാരത്തെ നമ്മള്‍ അനുഭവിക്കുന്നുണ്ട്.

?പ്രവാസം എന്ന അനുഭവത്തെ തീക്ഷ്ണമായ സത്യസന്ധതയോടെ കീറിപ്പരിശോധിച്ച സിനിമയായിരുന്നു 'ഗര്‍ഷോം'. പക്ഷേ അതര്‍ഹിക്കുന്ന ശ്രദ്ധയോ ചര്‍ച്ചയോ അതിനു കിട്ടിയില്ല; 'പരദേശി'ക്കു കിട്ടിയ അത്ര പോലും.



നേരത്തേ പറഞ്ഞ പ്രശ്‌നങ്ങളൊക്കെ ഇതിലുണ്ട്. യൂറോ കേന്ദ്രിതമായ സൌന്ദര്യബോധത്തില്‍ നിന്നിട്ടല്ല ഞാന്‍ പടം ചെയ്യുന്നത്. 'മഗ്രിബി'ല്‍ ഒരു പരിധിവരെ ഉപയോഗിച്ച ക്രാഫ്റ്റ് നിലനില്‍ക്കുന്ന സമാന്തര സിനിമയുടേതുതന്നെയാണ്. അപ്പോഴും എന്റെ മനസ്സ് അതില്‍നിന്ന് വിഘടിച്ചുനില്‍ക്കുന്നത് ചില രംഗങ്ങളിലെങ്കിലും കാണാം. 'ഗര്‍ഷോം' വരുമ്പോഴേക്ക് വലിയൊരു പരിധിവരെ ഞാനീ ക്രാഫ്റ്റ് സ്വാധീനത്തില്‍നിന്ന് മോചിതനായിട്ടുണ്ട്. അതുകൊണ്ടുതന്നെ ആ സിനിമക്കെതിര്‍പ്പുണ്ടായി. ഞാനെടുക്കുന്ന ആശയപരിസരവും സിനിമാ പണ്ഡിതന്മാര്‍ക്കപരിചിതമായിരുന്നു. ചിലരെന്നെ പരിഹസിച്ചു. ഗാന്ധി മലയാളം പറയുന്നു എന്നു പറഞ്ഞു. എനിക്കീ പണി അറിയില്ലെന്നു ചിലര്‍ പറഞ്ഞു. ഞാന്‍ ഫണ്ടമെന്റലിസ്റ്റ് ആണെന്നു പറഞ്ഞു. ഞാനതിനു പുല്ലു വിലയേ കല്‍പിക്കുന്നുള്ളൂ. പനോരമയില്‍ പോലും ഗര്‍ഷോം തിരസ്‌ക്കരിക്കപ്പെട്ടു. അപൂര്‍വമായ അഭിനയം കാഴ്‌ചവെച്ച വത്സലാമേനോന്‍ പോലും തിരസ്‌ക്കരിക്കപ്പെട്ടു. തിരസ്‌ക്കാരങ്ങള്‍ ഒരു മനുഷ്യനെ ശക്തനാക്കുകയാണ് ചെയ്യുക എന്നെനിക്ക് മനസ്സിലായി.

'ഗര്‍ഷോ'മിലെ നാസറുദ്ദീനെപ്പോലെ ഒരാളെ മലയാള സിനിമ കണ്ടിട്ടില്ല. അങ്ങനെയുള്ള ജീവിതം ആരും കാണിച്ചിട്ടില്ല. ഇങ്ങനെയൊക്കെ ഉണ്ടാകുമോ എന്നുള്ളൊരു സംശയവും ആള്‍ക്കാര്‍ക്കുണ്ട്. നമ്മള്‍ വിചാരിക്കുന്ന ഏറ്റവും ഉയര്‍ന്ന ആള്‍ക്കാര്‍ക്കു പോലുമുണ്ട്. അത് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. ഈ സവര്‍ണ കാഴ്‌ചപ്പാട് പലപ്പോഴും കരുതിക്കൂട്ടിയിട്ടുള്ളതല്ല. അതാണവരോടുള്ള ഒരു വിഷമം. It's not purposeful. അവര്‍ക്കതങ്ങ് ശരിയായി തോന്നുന്നില്ല. അല്ലാതെ ഞാന്‍ മുസ്ലിമായതുകൊണ്ട് അവര്‍ക്കൊരു പ്രശ്‌നവുമില്ല. ഇവിടെ എത്രയോ മുസ്ലിം കലാകാരന്മാരുണ്ട്. പക്ഷേ ആ സിനിമയാണ് പ്രശ്‌നം അവര്‍ക്ക്. വ്യക്തിപരമായി ആളുകള്‍ക്ക് നമ്മളോടൊരു പ്രശ്‌നവുമില്ല. But the subject which I deal with and the making of my cinema.ഇതൊക്കെ പ്രശ്‌നാ. അപ്പോള്‍ ഞാനവഗണിക്കപ്പെടും എന്നെനിക്കുറപ്പാണ്. അത് കമ്യൂണിസ്റുകാര്‍ ഭരിച്ചാലും കോണ്‍ഗ്രസ് ഭരിച്ചാലും ലീഗ് ഭരിച്ചാലും ഞാനവഗണിക്കപ്പെടും. യാതൊരു സംശയവുമില്ല. അതുകൊണ്ടെനിക്കൊരു പ്രശ്‌നവുമില്ല. I'll continue my fight അവസരമുണ്ടായാല്‍ മതി. മറ്റുള്ളതൊന്നും പ്രശ്‌നമല്ല. ഇതിലും വലിയ അവഗണനയൊന്നും എനിക്കു കിട്ടാനില്ല. ദീര്‍ഘമായി എന്നെ അവഗണിച്ചിട്ടുണ്ട്. ഇടതുപക്ഷവും വലതുപക്ഷവുമൊക്കെ അവഗണിക്കുക തന്നെയാണ് ചെയ്യുന്നത്. പല വിധത്തില്‍ 'പരദേശി'ക്ക് ഒരു ചാനല്‍ 'ബെസ്‌റ്റ് ഫിലിം' അവാര്‍ഡ് കൊടുത്തിട്ട് ഡയറക്ടറായ എന്നെ അറിയിക്കുക പോലും ചെയ്യാതിരുന്ന സംഭവവുമുണ്ടായിട്ടുണ്ട്. പ്രൊഡ്യൂസറെ മാത്രം വിളിച്ചു. എനിക്കതില്‍ സങ്കടമില്ല. എന്റെ സിനിമയെ അവര്‍ അംഗീകരിച്ചുവല്ലോ. ഞാന്‍ ഇടതുപക്ഷക്കാരനാണ് എന്ന പ്രശ്‌നമുണ്ട്, എന്റെ നിര്‍മാണരീതിയുടെ പ്രശ്‌നമുണ്ട്, എന്റെ സിനിമ കൈകാര്യം ചെയ്യുന്ന വിഷയങ്ങളുടെ പ്രശ്‌നമുണ്ട്. ഇനി മുഹമ്മദ് അബ്‌ദുര്‍റഹ്‌മാനെക്കുറിച്ചുള്ള സിനിമ വരുമ്പോഴും പ്രശ്‌നമുണ്ടാകും. പത്തുകൊല്ലം കഴിഞ്ഞിട്ട്, കഴിഞ്ഞാഴ്‌ച 'ഗര്‍ഷോം' കാണിച്ചപ്പോഴും വളരെ വൈകാരികമായിട്ടാണ് ആളുകള്‍ പ്രതികരിച്ചത്. അതുതന്നെയാണ് ആ സിനിമക്കുള്ള അവാര്‍ഡ്.

?'ഗര്‍ഷോം' സിനിമ അവസാനിക്കുന്നത് ഒരു നീണ്ട പ്രാര്‍ഥനയിലാണല്ലോ. 'ഖോജരാജാവായ തമ്പുരാനേ, ലോകം വാഴുന്ന ദുഷ്‌ടന്മാരുടെ കൈകളില്‍നിന്നും മുസാഫിറുകളായ എന്റെ മക്കളെ നീ കാത്തുരക്ഷിക്കേണമേ...' എന്നു നാസറുദ്ദീന്റെ ഉമ്മ പറയുന്ന രംഗം അവിസ്‌മരണീയമാണ്. കമ്യൂണിസ്‌റ്റ് പ്രത്യയശാസ്‌ത്രക്കാരനായ ഒരാളുടെ സിനിമയില്‍ ഇത്രയേറെ ആത്മീയ ആര്‍ദ്രതയുള്ള ഒരു പ്രാര്‍ഥന ധാരാളം പേരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

പടം ഇറങ്ങിയ കാലത്ത് ഡോ. എം.കെ മുനീര്‍ എന്റെ മുറിയിലേക്ക് കുറ്റ്യാടിക്കാരനായ കവി കെ.ടി സൂപ്പിയെ കൂട്ടിക്കൊണ്ടുവന്നു. സൂപ്പി മാഷ് എന്നോടു പറഞ്ഞു- ഇത് നൂറുശതമാനം ഖുര്‍ആനികമായ പ്രാര്‍ഥനയാണ്. എന്റെ സുഹൃത്ത് എം.വി ഗോവിന്ദന്‍ മാഷ് ആ സീന്‍ കണ്ടിട്ടു പറഞ്ഞു-Highly Marxian ആണാ പ്രാര്‍ഥന. ഇതുരണ്ടും അവര് പറഞ്ഞതാ. എല്ലാ ഉമ്മമാരും - ഹിന്ദുവായാലും മുസ്ലിമായാലും ക്രിസ്‌ത്യാനിയായാലും- അങ്ങനെയാണ് പ്രാര്‍ഥിക്കുക. സ്വാഭാവികമായും എന്റെ ഉമ്മ എന്നെ സ്വാധീനിച്ചിട്ടുണ്ടാകും. ഒരുപാട് ഉമ്മമാര്‍ എന്നെ സ്വാധീനിച്ചിട്ടുണ്ട്. സ്വാഭാവികമായും എന്റെ ഉമ്മ ഇസ്ലാം മതവിശ്വാസി ആയതുകൊണ്ട് അതിന്റെ ഒരു ധാര എന്നിലുണ്ടാകും. ഞാനൊരു സി.പി.ഐ(എം) അനുഭാവിയും പ്രവര്‍ത്തകനുമൊക്കെ ആയതുകൊണ്ട് ആ ഒരു ധാരയും എന്നിലുണ്ടാകും. ഇതൊക്കെ കൂടി ക്ളബ്ബു ചെയ്‌തിട്ടാണുണ്ടാവുക.

?കേരളത്തിലെ ഇടതുപക്ഷം ദലിത്, ഈഴവ സമുദായങ്ങളെ ഉള്‍ക്കൊള്ളാന്‍ ശ്രമിച്ചത്ര പോലും മുസ്ലിം സമുദായത്തോട് അടുക്കാന്‍ ശ്രമിച്ചില്ല എന്നൊരു വിമര്‍ശനം താങ്കള്‍ നേരത്തേ ഉന്നയിച്ചിട്ടുണ്ട്. എന്താണുദ്ദേശിച്ചത്

അതിപ്പോഴും ഞാനുന്നയിക്കുന്നതാണ്. കേരളത്തില്‍ പോര്‍ച്ചുഗീസുകാര്‍ വന്നകാലം തൊട്ടേ വിദേശ ആധിപത്യത്തെ എതിര്‍ത്തത് മുസ്ലിംകളായിരുന്നു. അവര്‍ക്കാണ് സാമ്പത്തിക നഷ്‌ടമുണ്ടായത്. അവരുടെ മേധാവിത്വവും കോയ്‌മയുമാണ് നഷ്‌ടപ്പെട്ടത്. കച്ചവടത്തിലും മറ്റിടപാടുകളിലുമൊക്കെ. അതുകൊണ്ടാണവര്‍ പോരാടിയത്. അധിനിവേശത്തിനെതിരായ ആദ്യകാല പോരാട്ടങ്ങളൊക്കെ വരുന്നത് മുസ്ലിം പണ്ഡിതന്മാരുടെ നേതൃത്വത്തിലാണ്. പട്ടാളത്തില്‍ നായന്മാരും മാപ്പിളമാരുമാണ് പ്രധാനികളായി ഉണ്ടായിരുന്നത്. സ്വാഭാവികമായും മലബാറിലെ ദേശീയ പ്രസ്ഥാനത്തിലും ഈ രണ്ടുകൂട്ടര്‍ക്കുംതന്നെയാണ് പ്രാമുഖ്യം കിട്ടിയത്. ഒരിക്കല്‍ മുഹമ്മദ് അബ്‌ദുര്‍റഹ്‌മാന്‍ സാഹിബ് കെ.പി.സി.സി പ്രസിഡന്റായാല്‍ അടുത്ത തവണ കെ. മാധവന്‍ നായരാകും. മുസ്ലിം സമുദായം ലോകത്തെമ്പാടും ഭരണവുമായി ബന്ധപ്പെട്ട സമുദായമാണ്; ഏതു കാലത്തും. ന്യൂനപക്ഷമാകുന്ന കാലത്തുപോലും ഭരണത്തില്‍ പങ്കാളിത്തമുണ്ടവര്‍ക്ക്. മദീനയിലങ്ങനെ ഉണ്ടായിരുന്നു. ഇവിടെ മലബാറില്‍ സാമൂതിരി രാജാവ് ഭരിക്കുമ്പോള്‍ പോലും മുസ്ലിം സമുദായത്തിന് കൃത്യമായ പ്രാതിനിധ്യമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഫോറിന്‍ സെക്രട്ടറിമാര്‍ മാപ്പിളമാരാണ്. അങ്ങനെ വരുന്ന ഒരു സമുദായമാണ് പിന്നീട് മെല്ലെ മെല്ലെ തിരസ്‌ക്കരിക്കപ്പെടുകയും സാമ്പത്തികമായി ഇല്ലാതാവുകയും ചെയ്‌തത്. അപ്പോള്‍ അവര്‍ ചെറുത്തുനില്‍ക്കാന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി നിരവധി സമരങ്ങള്‍ നടന്നു. ബ്രിട്ടീഷുകാര്‍ 1792-ല്‍ ടിപ്പുവിനെ തോല്‍പിച്ച് ഇവിടെ വന്നു. ടിപ്പുവിനെയൊന്നും ഇവിടത്തെ മുസ്ലിംകള്‍ പിന്തുണച്ചിട്ടില്ല. ടിപ്പുവിനെ എതിര്‍ത്ത പടനായകന്മാരില്‍ ഭൂരിപക്ഷവും മുസ്ലിംകളായിരുന്നു. ഹൈദ്രോസ് മൂപ്പനൊക്കെ അതില്‍ പെട്ടയാളാണ്. കേരളം ആ നിലയില്‍ വളരെ സെക്യുലര്‍ ആണ്. അതുകഴിഞ്ഞ് ബ്രിട്ടീഷുകാര്‍ വന്നതോടെ അവര്‍ക്കെതിരെയുള്ള പോരാട്ടങ്ങളായി. ഇവിടത്തെ കര്‍ഷകസമരങ്ങള്‍ ജന്മിമാര്‍ക്കെതിരായിരുന്നു. ജന്മിമാരില്‍ കുറച്ച് മുസ്ലിംകളുണ്ടായിരുന്നു, ബാക്കി ഹിന്ദുക്കളായിരുന്നു. ബ്രിട്ടീഷ് പിന്തുണയുണ്ടായിരുന്നു അവര്‍ക്ക്. കേരളത്തിലെ സമരമുഖം രൂപപ്പെട്ടുവരുന്നതവിടെയാണ്. അപ്പോള്‍ ദേശീയ പ്രസ്ഥാനം രൂപപ്പെടുന്നതിനു മുമ്പുതന്നെ ഇത്തരം സമരമുഖങ്ങളുണ്ട്.

ഉമര്‍ ഖാദിയാണ് ആദ്യമായി നികുതിനിഷേധം തുടങ്ങിയത്. ഗാന്ധി നികുതി നിഷേധിക്കുന്നതിന്റെ നൂറു കൊല്ലം മുമ്പ്. ഉമര്‍ ഖാദിയെ കൊണ്ടുപോയി ചാവക്കാട് സബ്‌ജയിലിലാണടച്ചത്. ഉമര്‍ ഖാദിക്ക് കാവലു നിര്‍ത്തിയത് രണ്ട് ഹിന്ദു പോലീസുകാരെയായിരുന്നു. കാരണം ഖാദി മുസല്‍മാനായതുകൊണ്ട് ഹിന്ദു പോലീസുകാര്‍ അദ്ദേഹത്തെ സുരക്ഷിതമായി ജയിലില്‍ നോക്കുമെന്ന് വിചാരിച്ചു. അര്‍ധരാത്രി അവര്‍ അദ്ദേഹത്തെ അഴിച്ചുവിടുകയാണ് ചെയ്‌തത്. വീണ്ടും അറസ്‌റ്റ് ചെയ്‌തു. ഉമര്‍ ഖാദി പറഞ്ഞത് ബ്രിട്ടീഷുകാര്‍ക്ക് നികുതി കൊടുക്കരുത് എന്നാണ്. ഇതുപറഞ്ഞതിനു ശേഷമാണ് മമ്പുറം സയ്യിദ് ഫസല്‍ പൂക്കോയ തങ്ങളുടെ പ്രസിദ്ധമായ ഫത്വ വരുന്നത്. ഉച്ചിഷ്‌ടം ഭക്ഷിക്കരുത് എന്നും നീ എന്ന് അഭിസംബോധന ചെയ്‌താല്‍ തിരിച്ചും നീ എന്നുതന്നെ അഭിസംബോധന ചെയ്യണമെന്നും നിങ്ങളുടെ കാര്‍ഷികസമ്പത്ത് തട്ടിപ്പറിക്കാന്‍ വന്നാല്‍ ആയുധമെടുത്ത് പോരാടണമെന്നുമാണ് ഫസല്‍ തങ്ങള്‍ പറഞ്ഞത്. ഇതുതന്നെയാണ് പിന്നീട് കമ്യൂണിസ്‌റ്റുകാരും പറഞ്ഞത്. ദേശീയ പ്രസ്ഥാനവും ഇതുതന്നെയാണ് പറഞ്ഞത്.

ഫസല്‍ തങ്ങളുടെ ഫത്വ എല്ലാ വിഭാഗങ്ങളിലും പ്രതികരണമുണ്ടാക്കി. കീഴാളരോടുള്ളതാണത്, മുസ്ലിംകളോടു മാത്രമല്ല. കീഴാള വിഭാഗത്തില്‍പെട്ട അധഃസ്ഥിതരായ മുഴുവന്‍ ആളുകള്‍ക്കുമുള്ള ഫത്വയാണത്. മലബാറില്‍ പിന്നീടുണ്ടായ കാര്‍ഷിക കലാപങ്ങള്‍ക്ക് ഈ രണ്ട് ഫത്വകളും വലിയ ഊര്‍ജം കൊടുത്തിട്ടുണ്ട്. പിന്നീട് നടക്കുന്ന എല്ലാ ബ്രിട്ടീഷ്വിരുദ്ധ കാര്‍ഷിക കലാപങ്ങള്‍ക്കും നേതൃത്വം നല്‍കിയത് ഇസ്ലാമിക പണ്ഡിതന്മാരായിരുന്നു. 1921 ഉള്‍പ്പെടെ. സ്വാഭാവികമായും ബ്രിട്ടീഷുകാര്‍ക്കും ജന്മിമാര്‍ക്കും എതിരായിരുന്നു അത്. അതൊരു ഹിന്ദു-മുസ്ലിം കലാപമായി മാറ്റാന്‍ ബ്രിട്ടീഷുകാര്‍ ശ്രമിച്ചു. അതിന്റെ culmination ആണ് 1921. അതിനെ ബുദ്ധിപൂര്‍വം ഉപയോഗിക്കാന്‍ കഴിഞ്ഞില്ല എന്നതാണ് നമ്മുടെ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിന്റെ മുന്‍പന്തിയില്‍ നിന്ന എല്ലാ വിഭാഗങ്ങളുടെയും ദുര്‍ഗതി. ആ കാലത്ത് മുസ്ലിംകള്‍ മാത്രമല്ല ജയിലിലടക്കപ്പെട്ടത്. കേളപ്പജി തലനാരിഴക്കാണ് രക്ഷപ്പെട്ടത്. കേളപ്പനെ ഇതേ പോലെ ഗുഡ്‌സ് തീവണ്ടിയില്‍ കണ്ണൂര്‍ ജയിലിലേക്ക് കടത്തിക്കൊണ്ടുപോവുകയായിരുന്നു. വാതില്‍ തുറന്നിടണമെന്ന് അദ്ദേഹം നിര്‍ബന്ധം പിടിച്ചതുകൊണ്ടാണ് അദ്ദേഹവും സഹപ്രവര്‍ത്തകരും രക്ഷപ്പെട്ടത്. കലാപത്തോടനുബന്ധിച്ച് നിരവധിയാളുകള്‍ ജയിലില്‍ പോയിട്ടുണ്ട്. കലാപത്തില്‍ ബ്രിട്ടീഷുകാര്‍ കാണിക്കുന്ന ക്രൂരതകള്‍ക്കെതിരെ നിലപാടെടുത്തതിനാണ് മുഹമ്മദ് അബ്‌ദുര്‍റഹ്‌മാനെ പീഡിപ്പിച്ചത്. മോഴിക്കുന്നം, മൊയ്‌തു മൌലവി, എം.പി നാരായണ മേനോന്‍ തുടങ്ങിയവരൊക്കെ ജയിലില്‍ പോയിട്ടുണ്ട്. ഭീകരമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. അന്ന് ലോകത്തിലെ ഏറ്റവും വലിയ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിലേക്കാണവരെ അയച്ചത്. ഇതൊന്നും നമ്മള്‍ കാണിച്ചിട്ടില്ല. നമ്മുടെ സിനിമയിലില്ല.

ഈ പോരാട്ടങ്ങളെ 1921 കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസ് തള്ളിപ്പറഞ്ഞു. കാക്കിനാട കോണ്‍ഗ്രസ് സമ്മേളനത്തിൽ അതൊരു കര്‍ഷക കലാപമാണെന്നു പറഞ്ഞ് മുഹമ്മദ് അബ്‌ദുര്‍റഹ്‌മാന്‍ സാഹിബ് പ്രമേയം അവതരിപ്പിച്ചിരുന്നു. അത് തള്ളിപ്പോയി. പിന്നീട് ഇ.എം.എസ്സിന്റെയും മറ്റും ശ്രമഫലമായിട്ടാണ് അത് കര്‍ഷക കലാപമായി അംഗീകരിക്കപ്പെടുന്നത്. ചുരുക്കത്തില്‍ കോണ്‍ഗ്രസ്സുമായി മുസ്ലിം സമുദായം അകന്നു. പിന്നീട് 1937-ല്‍ മുസ്ലിം ലീഗുണ്ടായി. ലീഗ് വരുന്നത് സവിശേഷമായ സാഹചര്യത്തിലാണ്. കോണ്‍ഗ്രസ്സില്‍ ഒരു വിഭാഗം അബ്‌ദുര്‍റഹ്‌മാനെതിരെ എടുത്ത നിലപാടു കാരണമാണ് കേരളത്തില്‍ ലീഗ് രംഗപ്രവേശം ചെയ്യുന്നത്. 1939-ല്‍ കമ്യൂണിസ്‌റ്റ് പാര്‍ട്ടിയുണ്ടായി. ഈ കാര്‍ഷിക കലാപങ്ങളുടെ തുടര്‍ച്ച പിന്നീടേറ്റെടുക്കുന്നത് ഇന്ത്യയിലെ കമ്യൂണിസ്‌റ്റ് പ്രസ്ഥാനമാണ്. ഈ തുടര്‍ച്ച ഏറ്റെടുക്കുന്നവര്‍ പൊയ്പ്പോയ സമരചരിത്രത്തെക്കൂടി തുന്നിച്ചേര്‍ക്കേണ്ടതുണ്ടായിരുന്നു. ആ തുന്നിച്ചേര്‍ക്കലിലൂടെ ഒരു പുതിയ മുഖം ഇടതുപക്ഷ വിപ്ളവ പ്രസ്ഥാനത്തിനുണ്ടാകുമായിരുന്നു. അത് മത ന്യൂനപക്ഷങ്ങളെ പ്രസ്ഥാനവുമായി കൂടുതല്‍ അടുപ്പിക്കുകയും ചെയ്‌തേനെ. മുഖ്യധാരയിലിത് ചര്‍ച്ച ചെയ്യപ്പെടാതെ പോയി.

നമ്പൂതിരി യുവാക്കള്‍ പൂണൂലുപേക്ഷിക്കുന്നതും കുടുമ മുറിക്കുന്നതും വലിയ ചര്‍ച്ചയായി. മാപ്പിളമാര് ക്രോപ്പുവെക്കുന്നത് ചര്‍ച്ചയായില്ല. ഇങ്ങനെ കുറേ കാര്യങ്ങളുണ്ട്, മുഖ്യധാരക്കറിയാത്തതായിട്ട്. വളരെക്കാലം കഴിഞ്ഞ് പിണറായി വിജയന്റെ ഒരു കേരള യാത്രയിലാണ് ഫസല്‍ പൂക്കോയ തങ്ങളെക്കുറിച്ച് ഒരു പുസ്‌തകം ചിന്ത പുറത്തിറക്കുന്നത്. ഇത്തരം ചര്‍ച്ചകള്‍ മുഖ്യധാരയില്‍ കൊണ്ടുവരേണ്ടതുണ്ട്. കേരളത്തിലെ ഇടതുപക്ഷം 1996-നു ശേഷം ഇപ്പോഴിതു ശ്രദ്ധിക്കുന്നുണ്ട്.

?ഇപ്പോള്‍ ഇടതുപക്ഷം മുസ്ലിം സമുദായവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തെരഞ്ഞെടുപ്പിലെ വോട്ടു രാഷ്‌ട്രീയത്തിന്റെ ഭാഗമായാണ് എന്ന് പലരും വിശ്വസിക്കുന്നുണ്ട്.

എന്നെനിക്ക് തോന്നുന്നില്ല. അവരാലോചിക്കുന്നത്, ഇന്ത്യാ മഹാരാജ്യത്ത് ന്യൂനപക്ഷങ്ങളെയും ദലിത് പിന്നാക്ക വിഭാഗങ്ങളെയും ഒക്കെ സംഘടിപ്പിച്ചുകൊണ്ട് ഇന്ത്യയിലെ ഒന്നാം പാര്‍ട്ടി ആവുക എന്നതുതന്നെയാണ്. ആ ലക്ഷ്യത്തിന്റെ ഭാഗമായിട്ടുതന്നെയാണ് ഈ പ്രവര്‍ത്തനങ്ങള്‍. അല്ലാതെ വോട്ട് മാത്രം കണ്ടല്ല. ഇത്തരം സമൂഹങ്ങളെപ്പറ്റി ശരിയായ തരത്തിലുള്ള പഠനങ്ങള്‍ ഉണ്ടായിട്ടില്ല. ദര്‍ശനങ്ങളെ പഠിച്ചാലല്ലേ ആ സമൂഹത്തെ മനസ്സിലാകൂ. ആ ഒരര്‍ഥത്തിലേക്ക് മാര്‍ക്സിസ്‌റ്റ് ചിന്തകന്മാര്‍ വളരെ കുറച്ചേ വന്നിട്ടുള്ളൂ. വളരെ കുറച്ചാളുകള്‍ക്കേ ഇസ്ലാമിക ദര്‍ശനത്തെക്കുറിച്ചോ അതിന്റെ സംഭാവനകളെക്കുറിച്ചോ അറിയൂ എന്നത് പാര്‍ട്ടിയുടെ വലിയൊരു പരിമിതിയാണ്. എല്ലാ പാര്‍ട്ടികള്‍ക്കും ഈ പരിമിതിയുണ്ട്. മറ്റുള്ളവര്‍ ഒന്നും പഠിക്കുകയില്ല. ഇവര്‍ പഠിക്കാന്‍ യോഗ്യതയുള്ളവരും പഠിക്കേണ്ടവരും നമുക്കേറ്റവും വിശ്വാസമുള്ളവരുമാണ്. ഇന്ത്യന്‍ മുസ്ലിമിനെ സംബന്ധിച്ചേടത്തോളം ഏക ആശ്വാസം ഇന്നത്തെ അവസ്ഥയില്‍ ഇവിടത്തെ ഇടതുപക്ഷ പ്രസ്ഥാനമാണ്. കേരളമൊക്കെ വര്‍ഗീയവത്കരിക്കപ്പെടാതെ പോകുന്നതിന്റെ മുഖ്യ കാരണം കമ്യൂണിസ്‌റ്റ് പാര്‍ട്ടിയാണെന്നാണെന്റെ വിശ്വാസം. അതെന്റെ പ്രത്യയാസ്‌ത്രത്തിന്റെ ഒരു പ്രശ്‌നമായിരിക്കാം.

?കേരളം ആന്തരികമായി പതുക്കെ വര്‍ഗീയവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്ന് ചിലരൊക്കെ ആശങ്കപ്പെടാറുണ്ട്. എന്തുപറയുന്നു

കേരളം കൂടുതല്‍ മതേതരവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. എന്റെ കുട്ടിക്കാലത്ത് ഹിന്ദുവീടുകളില്‍ കല്യാണമുണ്ടാകുമ്പോള്‍ മുസ്ലിംകളെ കല്യാണത്തിന് വിളിക്കില്ല, ചായ പാര്‍ട്ടിക്കാണ് വിളിക്കുക. മുസ്ലിംകള്‍ തിരിച്ചും ഇതുതന്നെയാണ് ചെയ്യുക. ഇപ്പോള്‍ അങ്ങനെയല്ല. നമ്മള്‍ പരസ്പരം കല്യാണം കൂടുന്നു. പണ്ട് മരണവീടുകളില്‍ പരസ്പരം പോകല്‍ കുറവായിരുന്നു. ഇന്ന് ഖബ്ര്‍സ്ഥാന്‍ വരെ അനുഗമിക്കുന്ന ഹിന്ദു സഹോദരന്മാരാണ് നമുക്കുള്ളത്. അതുപോലെ ദഹിപ്പിക്കുന്നതില്‍ സഹായിക്കാന്‍ മരംവെട്ടുന്ന ധാരാളം മുസ്ലിം ചെറുപ്പക്കാരുണ്ട്. എന്റെ ഉമ്മ മരിച്ചപ്പോള്‍ മയ്യിത്ത് നമസ്‌ക്കാരത്തിന് ചലച്ചിത്ര സംവിധായകന്‍ സതീഷ് പൊതുവാള്‍ സ്വഫ്‌ഫില്‍ കൈകെട്ടി നില്‍ക്കുന്നത് ഞാന്‍ കണ്ടു. കമലാ സുറയ്യയുടെ മയ്യിത്ത് നമസ്‌ക്കാരത്തിന് മക്കളും ബന്ധുക്കളും ഒന്നാമത്തെ വരിയില്‍ നില്‍ക്കുന്നത് നമ്മളൊക്കെ കണ്ടതാണ്. ഞാന്‍ ഗുരുവായൂരമ്പലത്തിന്റെ അടുത്തു ജീവിക്കുന്ന ആളാണ്. എനിക്കെങ്ങനെ പോകണമെങ്കിലും അമ്പലം കടന്നിട്ടേ പോകാന്‍ പറ്റൂ. എന്റെ കുട്ടിക്കാലം മുതല്‍ അമ്പലവും ചുറ്റിപ്പറ്റിയുള്ള സ്ഥലങ്ങളിലും നടയിലുമൊക്കെയാണ് ഞാന്‍ ചെലവഴിച്ചിട്ടുള്ളത്. ഗുരുവായൂരില്‍ ഞാന്‍ എം.എല്‍.എ ആയപ്പോള്‍ ദേവസ്വത്തിലുണ്ടായിരുന്ന ബഹുഭൂരിപക്ഷം ആളുകളും എന്റെ സഹപാഠികളോ അവരുടെ മക്കളോ ഒക്കെയായിരുന്നു. എനിക്കേറ്റവും കൂടുതല്‍ വോട്ടുകിട്ടുന്നത് ഗുരുവായൂര്‍ അമ്പലനടയില്‍നിന്നാണ്. അമ്പലനടയിലെ ബൂത്തില്‍ വോട്ടെണ്ണിയപ്പോള്‍ കുറച്ച് വോട്ട് കുറഞ്ഞത് കണ്ട് തോറ്റു എന്നും പറഞ്ഞ് ഞാന്‍ വീട്ടിലേക്ക് പോകാന്‍ തീരുമാനിച്ചു. എനിക്കു വേണ്ടി നിരവധി സുഹൃത്തുക്കള്‍ അമ്പലങ്ങളില്‍ വഴിപാട് നടത്താറുണ്ട്. എന്റെ വളരെ അടുത്ത സുഹൃത്തുക്കളെല്ലാം ഹിന്ദു സമുദായത്തില്‍ പെട്ടവരാണ്.

?കേരളത്തിലെ ഏതാനും ബുദ്ധിജീവികള്‍ മുസ്ലിം സമുദായം പൊതുവെ അടഞ്ഞ സമുദായമാണെന്നും അതിനു വികാസശേഷി കുറവാണെന്നും പറഞ്ഞ് ലേഖനങ്ങളെഴുതിയിട്ടുണ്ട്

അവര്‍ക്കിതിനെക്കുറിച്ച് ഒരു ചുക്കും ചുണ്ണാമ്പും അറിയില്ല. ഞാനൊരു ഉദാഹരണം പറയാം. പരദേശി വന്നപ്പോള്‍, എനിക്ക് ബഹുമാനമുള്ള ഒരു സിനിമാ പണ്ഡിതന്‍ എന്നോട് ചോദിച്ചു: 'ഓടും അല്ലേ?' എന്ന്. പരിഹാസത്തിലാണ്. സാധാരണ ആര്‍ട്ട് സിനിമയുടെ രീതിയിലല്ലേ പരദേശി. എനിക്ക് സംഗതി മനസ്സിലായി. ഓടാന്‍ എടുത്തതാണ് എന്നു ഞാന്‍ മറുപടി കൊടുത്തു. ആളുകള്‍ കാണാന്‍ വേണ്ടി എടുത്തതാണ്. അല്ലാതെ നിങ്ങള്‍ കുറച്ചു ബുദ്ധിജീവികള്‍ക്ക് ചര്‍ച്ച ചെയ്യാന്‍ വേണ്ടി എടുത്ത പടമല്ല അത്. എനിക്കയാളോട് സംസാരിച്ചപ്പോള്‍ മനസ്സിലായി, കേരളത്തെക്കുറിച്ച് അയാള്‍ക്ക് ര, റ അറിയില്ല. ഈ ആളുകളാണീ പറയുന്നത്. ഇവര്‍ക്ക് എന്താണ് ഈ നാട്ടിലെ ഓരോ വിഭാഗത്തിന്റെയും സംസ്‌ക്കാരം, എന്താണവരുടെ ചരിത്രം, എന്താണവരുടെ സംഭാവന ഇങ്ങനെ യാതൊന്നും അറിയില്ല. മുസ്ലിംകള്‍ക്കുതന്നെ അവനവനെപ്പറ്റി അറിയില്ലല്ലോ.

1524-ല്‍ കുഞ്ഞാലി മരയ്‌ക്കാരെ സാമൂതിരി രാജാവ് വിളിച്ചു. കച്ചവടം ഉപേക്ഷിച്ച് സാമൂതിരിയെ സഹായിക്കാനാണ് ക്ഷണിച്ചത്. മരയ്‌ക്കാര്‍ സര്‍വതും ഉപേക്ഷിച്ച് പൊന്നാനിയില്‍ വന്ന് നാവികസേനയുടെ ആധിപത്യം ഏറ്റെടുത്തു. നൂറു കൊല്ലമാണ് സാമൂതിരി രാജാവും കുഞ്ഞാലി മരയ്‌ക്കാന്മാരും കൂടിച്ചേര്‍ന്ന്, കടലില്‍ മാപ്പിളമാരും കരയില്‍ നായന്മാരും പോരാടി, മലബാറിനെ സംരക്ഷിച്ചത്. പള്ളിയിലെ മുക്രിക്കും ഖത്വീബിനും ശമ്പളം കൊടുത്തത് സാമൂതിരി രാജാവാണ്. അദ്ദേഹം തന്നെയാണ് വെള്ളിയാഴ്‌ച ജുമുഅക്കു പോകാത്തവരെ ശിക്ഷിച്ചത്. ഇത് ഹിന്ദുചരിത്രകാരന്മാരെഴുതിയ കാര്യമല്ല. കേരളത്തിലെ ആദ്യത്തെ ലിഖിത ചരിത്രം എന്നു പറയുന്ന തുഹ്ഫത്തുല്‍ മുജാഹിദീനില്‍ ശൈഖ് സൈനുദ്ദീന്‍ മഖ്‌ദൂം രണ്ടാമന്‍ എഴുതിയതാണ്. പലര്‍ക്കും ഇതൊന്നും അറിയില്ല. കേരളത്തിലെ മതേതരത്വത്തെ ശക്തിപ്പെടുത്തിയത് ഫ്രഞ്ച് റവല്യൂഷനല്ല, സാമൂതിരി രാജാവാണ്. ഒടുവിലത്തെ സാമൂതിരിയും കുഞ്ഞാലിയും തമ്മില്‍ പ്രശ്‌നമുണ്ടായിട്ടുണ്ട് എന്നത് വേറെ കാര്യം.

മുഹ്‌യിദ്ദീന്‍ മാല എഴുതിയ കവി ഖാദി മുഹമ്മദ്, സാമൂതിരി രാജാവിനെ പരിചയപ്പെടുത്താന്‍ കവിത എഴുതിയിട്ടുണ്ട്.അതാണ് ഫത്ഹുല്‍ മുബീന്‍. അത്ര ആഴത്തില്‍ വേരോട്ടമുള്ള മതേതര ഘടനയുള്ള സ്ഥലമാണിത്. അവിടെ വര്‍ഗീയതയുണ്ടാക്കാന്‍ ആര്‍ക്കാണ് പറ്റുക? എത്ര മെനക്കെട്ടിട്ടെന്താ കാര്യം? പോക്കറ്റടിക്കാരന്‍ റാഫിയും തമ്മനം ഷാജിയുമൊക്കെ വിചാരിച്ചാല്‍ ചെറിയ ശണ്ഠയുണ്ടാക്കാന്‍ പറ്റുമെന്നല്ലാതെ വലുതായൊന്നും നടക്കില്ല. കേരളത്തിന്റെ അടിസ്ഥാനപരമായ സാമൂഹികഭാവം മതനിരപേക്ഷതയാണ്. പരസ്‌പര വിശ്വാസമാണ്. ഇതരനെ ആദരിക്കലാണ്. അത് കൃത്യമായി പഠിക്കാത്തവന്‍ അതും ഇതുമൊക്കെ പറയും.

?മുഖ്യധാര അറിയാതെയും ശ്രദ്ധിക്കാതെയും പോയ നിരവധി സംഭവങ്ങള്‍ മുസ്ലിം സമുദായത്തിലുണ്ടായതായി പറഞ്ഞുവല്ലോ. അതുപോലെത്തന്നെ മമ്പുറം തങ്ങന്മാരും വാരിയംകുന്നത്തും ഉള്‍പ്പെടെയുള്ള മുസ്ലിം നായകന്മാര്‍ തമസ്കരിക്കപ്പെട്ടുപോയിട്ടുണ്ട്

മുസ്ലിം നായകന്മാരല്ല അവരൊന്നും. ഈ നാടിന്റെ ഹീറോസ് ആണ്. അതാണ് യാഥാര്‍ഥ്യം. അങ്ങനെ വേണം അതിനെ കാണാന്‍. മുഹമ്മദ് അബ്‌ദുര്‍റഹ്‌മാന്‍ സാഹിബിനെ പറ്റി സിനിമയെടുക്കാന്‍ ഞാനാലോചിക്കുന്നു. മലബാറിലെ ദേശീയ പ്രസ്ഥാന ചരിത്രമാണ് അതിന്റെ പശ്ചാത്തലം. പരിശോധിച്ചു നോക്കുമ്പോള്‍ കേരളത്തിലേറ്റവും കൂടുതല്‍ എഴുതപ്പെട്ട വ്യക്തികളിലൊരാളാണ് മുഹമ്മദ് അബ്‌ദുര്‍റഹ്‌മാന്‍. ഏഴു ജീവചരിത്രമുണ്ട്. ഒരു നോവലുണ്ട്. അന്നു ജീവിച്ച മലയാളത്തിലെ എല്ലാ കവികളും അദ്ദേഹത്തെപ്പറ്റി കവിത എഴുതിയിട്ടുണ്ട്. അവഗണിച്ചിട്ടൊന്നുമില്ല.

കുറച്ചുകൂടി പിറകിലേക്കു പോയാല്‍ മമ്പുറം തങ്ങന്മാര്‍, വെളിയങ്കോട് ഉമര്‍ ഖാദി തുടങ്ങിയവരൊക്കെ മുഖ്യധാരക്ക് അജ്ഞാതരാണ്. പഴശ്ശിരാജ, വേലുത്തമ്പി ദളവ തുടങ്ങിയവര്‍ക്ക് പാഠപുസ്‌തകങ്ങളില്‍ ഇടം കിട്ടുന്നതുപോലെ എല്ലാ സമുദായത്തിലെയും വീരനായകന്മാര്‍ക്ക് ഇടം കിട്ടേണ്ടതായിരുന്നു.

അത് മുഖ്യധാരയില്‍ ചര്‍ച്ച ചെയ്യേണ്ട ആളുകള്‍ അത് ചര്‍ച്ച ചെയ്യുന്നില്ലേ? ഈ ഇസ്ലാമിക സംഘടനകളും മുസ്ലിം പണ്ഡിതന്മാരും ചെയ്യുന്നതെന്താണ്? ഫിഖ്‌ഹും ഖുര്‍ആനും ശരീഅത്തും മാത്രമാണല്ലോ ചര്‍ച്ച. ഇതിലൊക്കെ വിശ്വസിച്ച ആള്‍ക്കാരുടെ സംഭാവനയെന്താണ്, അവരിവിടെയുണ്ടാക്കിയ മാറ്റമെന്താണ് എന്ന് ചര്‍ച്ച ചെയ്യില്ലല്ലോ. അവരെങ്ങനെയാണ് ഈ നാടിന്റെ മതേതരത്വത്തെ പുഷ്‌ടിപ്പെടുത്തിയത്? മറ്റു സമുദായങ്ങളുമായി എങ്ങനെ ഇടപഴകി. They never discuss. ഞാനെവിടെയും കേട്ടിട്ടില്ല. മുഖ്യധാരയില്‍ ഇതിനെ കൊണ്ടുവരേണ്ട പണിയുംകൂടിയുണ്ട്.

പാഠപുസ്‌തകങ്ങളുടെയൊക്കെ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാണ്. സമഗ്രമായ ആശയമാറ്റം തന്നെ നടക്കണം. ഇന്ത്യയിലെ വിദ്യാഭ്യാസം അടിമുടി മാറ്റിയെഴുതണം. ഇന്ത്യന്‍ സര്‍വകലാശാലകളാണ് ലോകത്ത് പുതുതായി ഒന്നും ഉല്‍പാദിപ്പിക്കാത്ത സര്‍വകലാശാലകള്‍. ചത്ത സര്‍വകലാശാലകളാണ് നമുക്കുള്ളത്. ഇതില്‍ പല കാര്യങ്ങളും ചര്‍ച്ചക്കു വരില്ല. നമ്മളതിനെ പൂര്‍ണമായി അഭിസംബോധന ചെയ്‌താലേ കാര്യമുള്ളൂ.

?ഇപ്പോള്‍ മുഹമ്മദ് അബ്‌ദുര്‍റഹ്‌മാന്‍ സാഹിബിനെക്കുറിച്ച് സിനിമ ചെയ്യുകയാണെന്ന് പറഞ്ഞുവല്ലോ. എവിടെയെത്തി തയാറെടുപ്പുകള്‍

'വീരപുത്രന്‍' എന്നാണ് സിനിമക്ക് പേരിട്ടിരിക്കുന്നത്. തിരക്കഥ പൂര്‍ത്തിയായി. 1921 മുതല്‍ക്കുള്ള കേരളത്തിലെ എല്ലാ രാഷ്‌ട്രീയ, സാംസ്‌ക്കാരിക, സാമൂഹിക നേതാക്കളും ഇതില്‍ കടന്നുവരുന്നുണ്ട്. എന്റെ പ്രൊഡ്യൂസര്‍ സാമ്പത്തികമാന്ദ്യം കാരണം പ്രതിസന്ധിയിലാണ്. ഇത്രയും വ്യാപകമായ ബന്ധങ്ങളുണ്ടായിട്ടും ഈയൊരു സിനിമ ചെയ്യാന്‍ ഞാന്‍ നടത്തുന്ന കഷ്‌ടപ്പാട് ചില്ലറയല്ല. ഇവിടെ ഗിരിപ്രഭാഷണം നടത്തുന്ന ഒട്ടേറെ ആളുകളുണ്ട്. അവരൊന്നും ഇത്തരം കാര്യങ്ങളില്‍ ഒരനുഭാവവും കാണിക്കാറില്ല. ഞാനെന്റെ പൂര്‍ണ സമയം പൊതുജീവിതത്തിനു വേണ്ടി ഉഴിഞ്ഞുവെച്ചയാളാണ്. പരിമിതമായ ആഗ്രഹങ്ങളേ ഭാവിയെക്കുറിച്ചുള്ളൂ. അത് മന്ത്രിയാവലോ എം.എല്‍.എ ആകലോ എന്തെങ്കിലും പദവി കിട്ടലോ ഒന്നുമല്ല. നല്ല സിനിമകളുണ്ടാക്കുക എന്നതു മാത്രമാണ്. അതുപോലും അസാധ്യമാകുന്ന അവസ്ഥ ഭീതിപ്പെടുത്തുന്നതാണ്. അല്‍കിന്ദി എഴുതിയതാണ് ഓര്‍മ വരുന്നത്:

"Close your eyes, look down, when villains become masters. Grasp your hands for disappointment, and sit in the corner of your house, in solitude...The real wealth is in the heart of men, and in their soul is glory, so that riches
come forth from one who owns little, while another of material wealth turns penniless.''

*
ശ്രീ പി.ടി കുഞ്ഞുമുഹമ്മദുമായി ശ്രീ എം നൌഷാദ് നടത്തിയ ദീര്‍ഘ സംഭാഷണം

കടപ്പാട് പ്രബോധനം വാർഷികപ്പതിപ്പ്:

Wednesday, December 23, 2009

കല എന്ന ആത്മീയാനുഭവം


കരിങ്കല്ലില്‍ താപസന്റെ ഏകാഗ്രതയോടെ ഒരു കന്യകയെ കൊത്തിയെടുക്കുന്ന ശില്‍പിയുടെ ആത്യന്തികമായ ലക്ഷ്യം എന്തായിരിക്കും? താന്‍ കണ്ട സൌന്ദര്യത്തെ ഒരു ശിലയില്‍ അതേപടി പകര്‍ത്തുകയാവുമോ? കുറച്ചുകൂടി വിശാലമായി, പ്രകൃതിയില്‍ തന്റെ കണ്ണുകള്‍ ദര്‍ശിച്ച സൌന്ദര്യത്തെ ഒരു ശിലയിലേക്ക് ആവാഹിക്കുകയാവുമോ? തന്റെ ഉള്ളിലെ സൌന്ദര്യത്തെ ശില്‍പം എന്ന മാധ്യമത്തിലൂടെ പ്രകാശിപ്പിക്കുകയാവുമോ? ഒരു ശില്‍പിയെ ശില്പമെന്ന സൃഷ്ടിയുടെ കൊടുംവേദനയിലേക്ക് തള്ളിവിടുന്ന ആന്തരിക ചോദന ഇവയിലേതുമാകാം എന്നാണ് കലാകാരന്മാരുടെ അനുഭവങ്ങളില്‍നിന്നും മനസ്സിലാക്കാന്‍ കഴിയുന്നത്. കല സാമൂഹിക ഇടപെടലോ സ്വത്വ നിര്‍മ്മിതിയോ ആത്മപ്രകാശനമോ എന്നത് ‘കലാകാരന്‍’ എന്ന ‘വ്യക്തി’ ക്കനുസരിച്ച് വ്യത്യസ്തമായിരിക്കും. എന്നാല്‍ ഇവയ്ക്കപ്പുറം മറ്റെന്തെങ്കിലും ലക്ഷ്യം കലാകാരന്‍ കലയിലൂടെ അന്വേഷിക്കുന്നുണ്ടോ? പ്രകൃതി, സമൂഹം, വ്യക്തി എന്നിവരില്‍ മാത്രമായി കേന്ദ്രീകരിക്കപ്പെടാത്തതും അതിവിശാലവും അനിര്‍വചനീയവുമായ ഒരു തലത്തിലേക്ക് സൃഷ്ടിവേളയിലെ സര്‍ഗാത്മകവ്യാധിയില്‍ ഒരു കലാകാരന്‍ നടന്നടുക്കുന്നുണ്ടോ? പ്രവാസത്തിന്റെ വെന്തു നീറുന്ന ജീവിതത്തില്‍നിന്ന് ചലച്ചിത്രകലയുടെ വെള്ളിവെളിച്ചത്തിലേക്ക് യാദൃച്ഛികമായി കടന്നുവന്ന പി.ടി.കുഞ്ഞുമുഹമ്മദുമായുള്ള സംഭാഷണം കലയുടെ അഥവാ ജീവിതത്തിന്റെ ആത്മീയാനുഭവത്തിലേക്ക് ഒരു കിളിവാതില്‍ തുറന്നു തന്നു.

ചലച്ചിത്രം എന്ന മാധ്യമത്തിലൂടെ എന്താണ് താങ്കള്‍ അന്വേഷിക്കുന്നത്?

ബോധപൂര്‍വ്വം ഞാന്‍ ഒന്നും അന്വേഷിക്കുന്നില്ല. ചലച്ചിത്രത്തില്‍ മാത്രമല്ല ജീവിതത്തിലും. ഏതെങ്കിലും പ്രത്യേകദര്‍ശനത്തിലോ തത്വസംഹിതയിലോ പാണ്ഡിത്യമോ അടിസ്ഥാന വിവരം പോലുമോ എനിക്കില്ല. ഇത്രയും നേരം എന്നോട് സംസാരിച്ചതില്‍ നിന്ന് എന്റെ അജ്ഞത മുസ്‌തഫിന് ബോധ്യമായിട്ടുണ്ടാകും. ഞാന്‍ ജീവിതം അന്വേഷിക്കുന്നു എന്നതിനേക്കാള്‍ ജീവിതം എന്നെ അന്വേഷിക്കുന്നു എന്നതാവും ശരി. നമുക്ക് അപരിചിതമായ വഴികളിലൂടെ ജീവിതം നമ്മെ കൈപിടിച്ച് കൂട്ടിക്കൊണ്ടുപോകുന്നു. എന്റെ സിനിമകളും ജീവിതം പോലെ, സംഭവിച്ചു പോകുന്നതാണ്.

ജീവിതം യാദൃച്ഛികമായ ഒരു കണ്ടുമുട്ടലായിരുന്നു അല്ലേ?

തീര്‍ച്ചയായും, ജീവിതത്തിലൊരിക്കലും ഞാന്‍ കണക്കുകള്‍ സൂക്ഷിച്ചിട്ടില്ല. കണക്കുകൂട്ടിയുള്ള ജീവിതം യുക്തിഭദ്രമാണെന്ന അഭിപ്രായവും എനിക്കില്ല. പഠിക്കുന്ന കാലത്ത് പ്രവാസിയാകുമെന്ന് ഞാന്‍ നിനച്ചതേയല്ല. എന്നാല്‍ എപ്പോഴോ പൊള്ളുന്ന വേനലിലേക്ക് മരുഭൂമി എന്നെ മാടിവിളിച്ചു. മരുഭൂമി എനിക്ക് മറ്റൊരു ജീവിതം കാണിച്ചുതന്നു. അതെന്നെ ഞാനായി രൂപപ്പെടുത്തുകയായിരുന്നു. പ്രവാസം പിടയ്ക്കുന്ന ഒരു ഓര്‍മ്മയാക്കി ഈ മണ്ണില്‍ തിരിച്ചു കാല്‍വെക്കുമ്പോഴും ഇനി എങ്ങോട്ടു പോകുമെന്ന ചിന്ത എനിക്ക് അശേഷമില്ലായിരുന്നു. നാല്‍പ്പത്തിരണ്ടാം വയസിലാണ് ഒരു സിനിമ ചെയ്യുക എന്ന ആശയം എനിക്കുണ്ടാകുന്നത്. നിനച്ചിരിക്കാത്ത നേരത്തുണ്ടായ ഒരു വെളിപാട് തന്നെയായിരുന്നു അതും. ഒരു ജനപ്രതിനിധിയാവുക എന്നത് എന്റെ വിദൂര സ്വപ്നങ്ങളില്‍പോലും കടന്നുവരാത്ത ഒന്നായിരുന്നു. പിറകെ പാഞ്ഞു നടന്നാല്‍ മാത്രം കിട്ടുന്നതാണ് സ്ഥാനമാനങ്ങളെന്ന വിധി എന്റെ കാര്യത്തില്‍ ശരിയല്ല. എം.എല്‍.എ സ്ഥാനം ഞാനറിയാതെ എന്നെത്തേടി വരികയായിരുന്നു.

പ്രവാസി, ചലച്ചിത്രകാരന്‍, ജനപ്രതിനിധി, മാധ്യമപ്രവര്‍ത്തകന്‍...... ഈ പ്രയാണം എങ്ങോട്ടാണ്?

അറിയില്ല. ജീവിതത്തിലെ സുഖസൌകര്യങ്ങളും സ്ഥാനമാനങ്ങളും പൂര്‍ണ്ണമായും പരിത്യജിക്കാന്‍ കഴിയുംവിധം എന്റെ മനസ്സ് പാകപ്പെട്ടിട്ടില്ല. അതിലിപ്പോഴും സ്വാര്‍ത്ഥതയുടെ അംശങ്ങളുണ്ട്. എങ്കിലും ഭൌതിക വ്യവഹാരങ്ങളുടെ കണ്ണികള്‍ എന്നിലെവിടെയോ, ഒന്നൊന്നായി പൊട്ടിപ്പോകുന്നത് ഞാനറിയുന്നുണ്ട്. എല്ലാം കൂടുതല്‍ വിശാലമായ ഏതോ തലത്തിലേക്കുള്ള വഴികളായി എനിക്ക് തോന്നുന്നു. വഴിയില്‍ തങ്ങാന്‍ എനിക്കാവില്ല. ഒന്നിലും അള്ളിപ്പിടിച്ചിരിക്കാനും.

പ്രവാസം നല്‍കിയ അനുഭവങ്ങളെക്കുറിച്ച് പലകുറി താങ്കള്‍ പറഞ്ഞിട്ടുണ്ട്. എന്താണ് ചലച്ചിത്രം നല്‍കുന്ന അനുഭവം?

ചലച്ചിത്രം ഒരു പരകായ പ്രവേശമാണ്. അവിടെ ചലച്ചിത്രകാരനില്ല. സ്‌ക്രിപ്റ്റ് ചെയ്യുമ്പോഴാണ് എനിക്കീ അനുഭവം ഏറ്റവും നന്നായി ഉണ്ടായിട്ടുള്ളത്. എഴുതാനിരുന്നാല്‍ അവിടെ പിന്നെ പി.ടി.കുഞ്ഞുമുഹമ്മദ് ഇല്ല. ശാരീരികമായും മാനസികമായും. പല ശരീരങ്ങളിലൂടെയും പല മനസ്സുകളിലൂടെയും കൂടുവിട്ട് കൂടുമാറിയുള്ള ജീവിതം. ഒടുവില്‍ പേമാരിക്കും കൊടുങ്കാറ്റിനും ശേഷമുള്ള നിശ്ശബ്ദത പോലെ എല്ലാം ശാന്തം. സ്വസ്ഥം... അതൊരു അനിര്‍വചനീയമായ അനുഭൂതിയാണ്.

ഈയൊരു വിവരണാതീതമായ അനുഭൂതി തന്നെയല്ലേ ഫിലിം മേക്കിംഗിലൂടെ താങ്കള്‍ അന്വേഷിക്കുന്നതും.?

ആയിരിക്കാം. ആരാധനകളും പ്രാര്‍ത്ഥനയും മാത്രമല്ല ധ്യാനം. ഏതൊരു കര്‍മ്മത്തിലും കലയുണ്ട്. ഏതൊരു കലയ്ക്കും ധ്യാനത്തിന്റെ തലത്തിലേക്ക് ഉയരാന്‍ കഴിയും.

കലാകാരന്‍ ജനപ്രതിനിധിയായപ്പോഴുണ്ടായ അനുഭവം എന്തായിരുന്നു.?
രാഷ്‌ട്രീയം അധികാരത്തിന്റെ മാനിഫെസ്‌റ്റേഷന്‍ തന്നെയാണ്. അധികാരമാവട്ടെ ഏതൊരു സാധാരണ മനുഷ്യനെയും ഉന്മത്തനാക്കും. എം.എല്‍.എ. ആയതിന് ശേഷം ആദ്യ കുറച്ചുനാളുകളില്‍ അധികാരത്തിന്റെ ലഹരി എന്നെയും മത്തുപിടിപ്പിച്ചിരുന്നു. എവിടേയും ആള്‍ക്കൂട്ടം എന്നെ പൊതിഞ്ഞു. കസേരകള്‍ എനിക്കു വേണ്ടി ഒഴിയപ്പെട്ടു. ആളുകള്‍ എനിക്കു മുമ്പില്‍ നമ്രശിരസ്‌ക്കരായി നിന്നു. എന്ത് വില കൊടുത്തും ഈ അധികാരം നിലനിര്‍ത്തേണ്ടതാണെന്നും എനിക്ക് തോന്നി. എന്നാല്‍ കൃത്രിമമായ വാക്കുകളിലും അഭിനയങ്ങളിലും എനിക്ക് എന്നെതന്നെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ക്രമേണ ഞാന്‍ തിരിച്ചറിഞ്ഞു. എനിക്ക് എന്നെ വീണ്ടെടുക്കേണ്ടതുണ്ടായിരുന്നു. അതുകൊണ്ട് ജനപ്രതിനിധിയായിരിക്കുമ്പോള്‍ തന്നെ തികച്ചും സാധാരണക്കാരനായിരിക്കാന്‍ ഞാന്‍ ശ്രമിച്ചു. മുമ്പെന്നത്തേയും പോലെ മറ്റുള്ളവര്‍ക്കിടയില്‍ അവരിലൊരാളായി തുടര്‍ന്നു.

ഇടതുപക്ഷ രാഷ്‌ട്രീയത്തെക്കുറിച്ച്?

ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ ഇടതുപക്ഷമല്ലാതെ മറ്റൊരു പ്രതീക്ഷ ബാക്കിയില്ല.

പ്രവാസം ഒരു കലാകാരനിലെ സാധ്യതകളെ പുറത്തുകൊണ്ടുവരാന്‍ സഹായകമാണെന്ന് തോന്നിയിട്ടുണ്ടോ?

പ്രവാസം ഒരു യാത്രയല്ല. യാത്രയില്‍ ഒരു പക്ഷെ നമുക്ക് നമ്മെത്തന്നെ കണ്ടെത്താന്‍ സാധിച്ചെന്നിരിക്കും. പ്രവാസം പക്ഷെ, പലായനമാണ്. നിലനില്‍പ്പിന് വേണ്ടിയുള്ള സമരമാണ് ഒരു പ്രവാസിയുടെ ജീവിതം. ഇതിനിടയില്‍ മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാന്‍ സാഹചര്യം അയാളെ അനുവദിക്കില്ല.

അടുത്ത സിനിമ അബ്‌ദുറഹ്‌മാന്‍ സാഹിബിനെക്കുറിച്ചാണെന്ന് കേട്ടിരുന്നു. ഒരു ചരിത്രനായകനെ വിഷയമാക്കാനുള്ള പ്രചോദനം?

ഞാന്‍ ഒരു നല്ല വായനക്കാരനല്ല. എങ്കിലും ഇടയ്‌ക്കൊക്കെ പുസ്‌തകം കയ്യിലെടുക്കാറുണ്ട്. ഒരു ഫിക്ഷന്‍ വായിക്കുന്നതിനേക്കാള്‍ എനിക്കിഷ്ടം ചരിത്രവും ചിന്തയുമൊക്കെയാണ്. ഇതിനിടയിലെപ്പോഴൊ കടന്നുവന്നതാണ് മുഹമ്മദ് അബ്‌ദുറഹ്‌മാന്‍ സാഹിബ്. ഏറ്റവും കൂടുതല്‍ കവിതക്ക് പാത്രമായ ചരിത്രനായകന്‍ മഹാത്മജിയോ ഭഗത്‌സിംഗോ അല്ല, മുഹമ്മദ് അബ്‌ദുറഹ്‌മാന്‍ ആണ്. അദ്ദേഹം ജീവിതത്തില്‍ ഒരു ദുരന്ത നായകനായിരുന്നു. പ്രൌഢമായ പുലിത്തോലില്‍ കിടന്നുറങ്ങുമ്പോഴും ദാരിദ്യം കാര്‍ന്നു തിന്നുകയായിരുന്നു അദ്ദേഹത്തെ. പലരും നമ്മള്‍ കാണുന്നതുപോലെയല്ല. പുറമെ പൊട്ടിച്ചിരിക്കുമ്പോഴും ഉള്ളില്‍ ആര്‍ത്തിരമ്പുന്ന ഒരു ഹൃദയം കൊണ്ടുനടക്കുന്നവരുണ്ട്.

സിനിമ ഡോക്യു ഫിൿഷനാണോ?

ഫിൿഷന്‍ തന്നെയാണ്. മുഹമ്മദ് അബ്‌ദുറഹ്‌മാന്‍ സാഹിബും അദ്ദേഹത്തിന്റെ ഭാര്യ കുഞ്ഞിബീപാത്തുവും തമ്മിലുണ്ടാകുന്ന ചുരുങ്ങിയ കാലത്തെ പ്രണയത്തിന്റെ വ്യത്യസ്‌ത തലങ്ങളിലൂടെയാണ് ഈ സിനിമയുടെ പ്രയാണം.

പ്രണയത്തിന് ഇനിയും സാധ്യതയുണ്ടോ? സിനിമയിലും ജീവിതത്തിലും...

പ്രണയത്തിന് ശരീരത്തിനും മനസിനുമപ്പുറം ആത്മീയമായ ചില തലങ്ങളുണ്ട്. അബ്‌ദുറഹ്‌മാന്‍ സാഹിബും ബീപാത്തുവും തമ്മിലുണ്ടായിരുന്ന പ്രണയം ആഴത്തില്‍ ആത്മീയ ഉറവകളുള്ളതായിരുന്നു. പ്രണയം ഗാഢമാകുമ്പോള്‍ ‘ഞാന്‍’ എന്ന സ്വാര്‍ത്ഥബോധം തുടച്ചുമാറ്റപ്പെടുന്നു. മനുഷ്യന്‍ തെളിഞ്ഞ കണ്ണാടിയായി മാറുന്നു. മനുഷ്യന്റെ അടിസ്ഥാന ഭാവം വൈരാഗ്യമാണെന്ന് ആരാണ് പറഞ്ഞത് ? അല്ലേയല്ല. ഏതൊരു മനുഷ്യനിലും പ്രണയം നിറഞ്ഞു തുളുമ്പുന്ന ഒരു സൂഫിയുണ്ട്. ആരും അതറിയാന്‍ ശ്രമിക്കുന്നില്ലെന്ന് മാത്രം. സ്നേഹത്തിന്റെ തെളിനീരുറവയായിരുന്ന എന്റെ ഉമ്മയാണ് എന്നെയിത് പഠിപ്പിച്ചത്. ഒരു ദിവസത്തില്‍ കൂടുതല്‍ ഒരാളോടും എനിക്ക് ശത്രുതയില്‍ കഴിയാനാവില്ല. ഫൈറ്റ് ചെയ്യുന്നത് പോലും സ്‌ട്രെയ്‌റ്റ് ആയിരിക്കണമെന്നതാണ് എന്റെ മതം...

അഭിനേതാക്കളെ കണ്ടെത്തിയോ?

അഭിനേതാക്കളെ മുന്‍കൂട്ടി നിശ്ചയിച്ചല്ല ഞാന്‍ സിനിമ ചെയ്യുന്നത്. അഭിനേതാക്കള്‍ ഒരു നിയോഗം പോലെ കടന്നുവരുന്നതാണ്. പരദേശിയിലേക്ക് മോഹന്‍ലാല്‍ എന്ന നടന്‍ യാദൃച്ഛികമായി കടന്നുവരികയും ആ സിനിമ ഒരു അനുഭവമാക്കി മാറ്റുകയും ചെയ്‌തു.

പുതിയ മലയാളി ജീവിതത്തിന് പുറത്തായതാണോ മലയാളത്തില്‍ ജീവിതഗന്ധിയായ സിനിമകള്‍ വരാത്തതിന് കാരണം?

ജീവിതം ഇവിടെയെല്ലാമുണ്ട്. ചലച്ചിത്ര മേഖലയിലുള്ള ചില മുന്‍വിധികളാണ് നല്ല സിനിമകള്‍ക്ക് വിഘാതമായി നില്‍ക്കുന്നത്. ആളുകള്‍ ഇതേ കാണൂ എന്ന മുന്‍വിധിയില്‍നിന്നും ചില ചേരുവകള്‍ കൂട്ടിയോജിപ്പിച്ച കൊമേഴ്‌സ്യല്‍ ഫോര്‍മുലയിലുള്ള സിനിമകള്‍ ഉണ്ടാകുന്നു. ഇതേ പോലെ അവാര്‍ഡിന് പരിഗണിക്കപ്പെടേണ്ട സിനിമകള്‍ ഇങ്ങനെയായിരിക്കണമെന്ന മുന്‍വിധിയില്‍ നിന്നും മറ്റു ചില ചേരുവകള്‍ കൂട്ടിത്തുന്നിയ ആര്‍ട്ട് ഫോര്‍മുലയിലുള്ള സിനിമകളും പുറത്തുവരുന്നു. ഇതിനിടയില്‍ മലയാള സിനിമക്ക് ജീവിതത്തിന്റെ മണം നഷ്ടപ്പെടുന്നു.

എന്താണ് കലാകാരന്റെ വിധി?

യഥാര്‍ത്ഥ കലാകാരന്‍ ഒരിക്കലും ജനിക്കുന്നില്ല എന്നാണ് എന്റെ അഭിപ്രായം. സൃഷ്‌ടി ഏത് കാലത്തും അപൂര്‍ണ്ണമാണ്. എന്റെ കല, അത് ഡോക്യുമെന്റ് ചെയ്യപ്പെടുന്നുണ്ടെങ്കില്‍ ചരിത്രത്തിന്റെ ഭാഗമായേക്കാം. എന്നാല്‍ ചരിത്രം വിസ്‌മൃതിയിലാണ്ടു പോകുന്നതോടെ എന്റെ കലയും അപ്രസക്തമാകും. അതുകൊണ്ട് കലാകാരനും മരണമുണ്ട് എന്നാണ് എന്റെ പക്ഷം. പ്രപഞ്ചം ഒരു വിസ്‌മയമാണ്. ആ വിസ്‌മയത്തിന്റെ ഭാഗമായിത്തീരുകയാണ് ഒരു കലാസൃഷ്‌ടിയിലൂടെ കലാകാരന്റെ നിയോഗം.

II

പേരു വെട്ടിമാറ്റപ്പെട്ടവര്‍

പ്രവാസത്തിന്റെ വേവും നോവുമാണ് താങ്കള്‍ പലപ്പോഴും സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങളുടെ മുഖ്യ വിഷയമായി തെരഞ്ഞെടുത്തിട്ടുള്ളത്. പ്രവാസം ഒരു സര്‍ഗ്ഗാത്മക അനുഭവമായി മാറിയതെങ്ങനെയാണ് ?

ഞാന്‍ ഒരു പ്രവാസിയായിരുന്നു. പ്രവാസജീവിതമാണ് എന്നെ മാറ്റിമറിച്ചത്. ഞാന്‍ ഒരു കളിമണ്ണാണെങ്കില്‍ എന്നെ മൌള്‍ഡ് ചെയ്‌ത അച്ചാണ് പ്രവാസം. പ്രവാസത്തിന്റെ പരുപരുത്ത പാതകള്‍, അതിന്റെ ഭയവിഹ്വലതകള്‍, ഉത്കണ്ഠകള്‍, ഭീകരമായ യാഥാര്‍ത്ഥ്യങ്ങള്‍ ഇവയെല്ലാം ഒരു സംഭരണിയിലെന്നപോലെ എന്നില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ഇതാണ് പിന്നീട് സിനിമാസംവിധായകനായപ്പോഴും രാഷ്‌ട്രീയക്കാരനായപ്പോഴും മീഡിയാ പ്രവര്‍ത്തകനായപ്പോഴുമെല്ലാം പുറത്തേക്ക് വന്നത്.

എത്രകാലം താങ്കള്‍ പ്രവാസിയായിരുന്നിട്ടുണ്ട്?

പത്തുപന്ത്രണ്ട് വര്‍ഷക്കാലം. എന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട കുറേ വര്‍ഷങ്ങള്‍. വിദ്യാഭ്യാസം കഴിഞ്ഞപ്പോള്‍ എനിക്ക് ജീവിതത്തെക്കുറിച്ച് വ്യക്തമായ ആസൂത്രണങ്ങളൊന്നുമില്ലായിരുന്നു. ഇപ്പോഴും ഞാന്‍ ആസൂത്രണങ്ങളില്‍ വിശ്വസിക്കാത്ത ഒരാളാണ്. തൊഴില്‍ കണ്ടെത്തി ഒരു ജീവിതമാരംഭിക്കുക എന്ന സ്വപ്‌നത്തോടെയാണ് ഞാന്‍ അബുദാബിയിലെത്തുന്നത്.

ഏതുതരം ജോലിയാണ് താങ്കള്‍ക്കവിടെ ലഭിച്ചത് ?

എല്ലാതരം ജോലികളും ഞാന്‍ ചെയ്‌തിട്ടുണ്ട്. ഹോട്ടലിലെ റിസപ്‌ഷനിസ്‌റ്റായും കമ്പനിയില്‍ ക്ളാര്‍ക്കായും ട്രാന്‍‌സ്‌പോര്‍ട്ട് കമ്പനിയില്‍ ജീവനക്കാരനായും ഫ്രഞ്ച് കമ്പനിയിലുമൊക്കെ ഞാന്‍ ജോലിനോക്കിയിട്ടുണ്ട്.

എന്താണ് പ്രവാസം താങ്കളിലുണ്ടാക്കിയ മാറ്റം?

എല്ലാതരം ആളുകളുമായി സഹവസിക്കാന്‍ പ്രവാസം എനിക്ക് അവസരം നല്‍കി. വ്യത്യസ്‌ത പശ്ചാത്തലങ്ങളില്‍ നിന്നും ദേശങ്ങളില്‍നിന്നും വരുന്ന മനുഷ്യരാണെങ്കിലും എല്ലാപ്രവാസികള്‍ക്കും ഒരേ മുഖച്ഛായയാണെന്ന് എനിക്ക് തോന്നി. ഒടുവില്‍ അവരില്‍ ഓരോരുത്തരും ഞാന്‍ തന്നെയാണെന്ന ഒരു താദാത്മ്യബോധത്തിലേക്ക് ഞാനെത്തിച്ചേര്‍ന്നു. അതോടെ മനുഷ്യര്‍ തമ്മില്‍ യാതൊരു വിഭജനവുമില്ലെന്ന ഒരുള്‍ക്കാഴ്ച എനിക്കുണ്ടായി. തട്ടുകടയും ഫൈവ്‌സ്‌റ്റാര്‍ ഹോട്ടലും തമ്മില്‍ ഒരു വ്യത്യാസവും കാണാത്ത ഒരാളാണ് ഞാനിന്ന്. എവിടെ കയറാനും മടിയില്ലാത്ത ഒരാള്‍. ഇത് പ്രവാസമുണ്ടാക്കിയ മാറ്റമാണ്.

പിന്നീട് ഗള്‍ഫ് ഉപേക്ഷിക്കുകയായിരുന്നോ?

അതെ, അന്യനാട്ടില്‍ ഒരു സ്വാസ്ഥ്യവും കണ്ടെത്താന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല. എനിക്ക് അവരുടെ ഭാഷയുമായോ സംസ്‌ക്കാരവുമായോ ഒരു തരത്തിലും അലിഞ്ഞുചേരാന്‍ സാധിക്കുമായിരുന്നില്ല. ഈ മണ്ണും മരങ്ങളും കാറ്റും വെളിച്ചവുമായിരുന്നു എന്റെ മനസ്സുനിറയെ.

എന്തൊക്കെയാണ് ഗള്‍ഫ് നാടുകളില്‍ മലയാളി അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍?

ഇന്ത്യക്കാര്‍ക്ക് ലഭിക്കുന്ന വിദ്യാഭ്യാസത്തില്‍ തന്നെ അടിസ്ഥാനപരമായി ചില പ്രശ്നങ്ങളുണ്ടെന്ന് നിരീക്ഷിക്കുന്ന ഒരാളാണ് ഞാന്‍. നമുക്ക് ലഭിക്കുന്ന വിദ്യാഭ്യാസം നമ്മെ ഒരു തരം അടിമത്തത്തിലേക്കാണ് നയിക്കുന്നത്. നമ്മുടെ മണ്ണും സംസ്‌ക്കാരവും ഭാഷയുമെല്ലാം മൂന്നാംകിടയാണെന്നാണ് നാം പഠിപ്പിക്കപ്പെടുന്നത്. ലോകത്തുണ്ടായ ശാസ്‌ത്രീയ ചിന്തകളും കണ്ടുപിടുത്തങ്ങളും പടിഞ്ഞാറിന്റെ സംഭാവനയാണെന്നാണ് പഠിപ്പിച്ചിരിക്കുന്നത്. ലോകസാഹിത്യം വിദേശിയുടേതാണെന്നാണ് വിശ്വസിപ്പിച്ചിരിക്കുന്നത്. ഇങ്ങനെയൊക്കെ പഠിച്ചും വിശ്വസിച്ചും വരുന്ന ഒരാള്‍ താന്‍ മോശക്കാരനാണെന്ന ഒരു തരം കോംപ്ലൿസുമായിട്ടാണ് വിദേശത്ത് തൊഴില്‍ തേടിയെത്തുന്നത്. അവന്‍ സിനിമാക്കാരനോ രാഷ്‌ട്രീയക്കാരനോ പണ്ഡിതനോ ആവട്ടെ അവനില്‍ ഒരു അടിമ ഒളിഞ്ഞു കിടപ്പുണ്ട്. ഈ അടിമയാണ് നമ്മുടെ പൌരന്‍. പ്രവാസം യാതൊരു വിലപേശലുമില്ലാത്ത ജീവിതമാണ്. വിലപേശാത്ത അടിമയെ ഇറുക്കുമതി ചെയ്യുകയാണ് വിദേശികള്‍. നാം മുമ്പ് ഇവിടെ തമിഴ്‌നാട്ടുകാരെ പണിക്ക് കൊണ്ടുവന്നതുപോലെ.

അടിമത്തം രക്തത്തില്‍ അലിഞ്ഞുചേര്‍ന്നവര്‍, അല്ലേ...

അതെ, വിദേശത്ത് ജോലി ചെയ്യുമ്പോള്‍ അവന്റയീ അടിമത്തബോധം കൂടുകയേയുള്ളൂ. എല്ലാതരത്തിലും ആത്മവിശ്വാസം നഷ്ടപ്പെട്ടവനായിരിക്കും അവന്‍.

വിരഹം പ്രവാസിയെ സംബന്ധിച്ചിടത്തോളം എത്രത്തോളം തീക്ഷ്ണമാണ് ?

പ്രവാസി ഒരു യന്ത്രമാണ്. ഓരോ ദിവസവും മുമ്പത്തെ ദിവസത്തിന്റെ ആവര്‍ത്തനം മാത്രം. ഒരു യന്ത്രത്തിന് എങ്ങനെ വിരഹത്തെ അനുഭവിക്കാനാവും? ഒന്നിനും ഒരു ഉറപ്പുമില്ലാത്തവനാണ് പ്രവാസി. ആവശ്യത്തില്‍ കൂടുതല്‍ ഭക്ഷണം കിട്ടുന്നു എന്നതു മാത്രമാണ് അവനുള്ള ഏക ഉറപ്പ്. ആവശ്യത്തില്‍ കൂടുതല്‍ ഭക്ഷണം കഴിക്കുന്നിടത്ത് യാതൊരു ചിന്തയുമുണ്ടാവില്ലെന്നാണ് ചിന്തകര്‍ പറയുന്നത്. ഒരു മുറിയില്‍ ഇരുപതോളം ആളുകള്‍ തിങ്ങിവിങ്ങിത്താമസിക്കുന്നിടത്ത് വിരഹത്തെ തീക്ഷ്ണമായി അറിയാനുള്ള സ്വകാര്യതയെവിടെ?

എന്താണ് പ്രവാസത്തിനെത്തുന്ന സ്‌ത്രീകളുടെ അവസ്ഥ?

പ്രവാസത്തിന്റെ ദുരന്തം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് സ്‌ത്രീകളാണ്. ഒരു സ്‌ത്രീയെ സ്‌ത്രീയാക്കുന്ന എല്ലാഘടകങ്ങളും അവള്‍ക്ക് ബലികഴിക്കേണ്ടിവരുന്നു. ഒരു വയസ്സ് പ്രായമുള്ളപ്പോള്‍ തന്റെ കുഞ്ഞിനെ ഒറ്റക്കിട്ടുപോന്ന് ഒമ്പത് വര്‍ഷമായി പ്രവാസം തുടരുന്ന ഒരു സ്‌ത്രീയെ എനിക്കറിയാം. ഇങ്ങനെ പത്തും പന്ത്രണ്ടും വര്‍ഷങ്ങളായി നാട്ടില്‍ പോകാന്‍ പോലും കഴിയാത്ത അനേകം സ്‌ത്രീകളുണ്ട്.

നാട്ടിലായിരിക്കുമ്പോള്‍ ഒരു ജോലിയും ചെയ്യാത്ത മലയാളികള്‍ വിദേശത്തായിരിക്കുമ്പോള്‍ എന്ത് ജോലിയും ചെയ്യാന്‍ മടിയില്ലാത്തവരാണെന്ന് പറയാറുണ്ട്...

സ്വദേശത്തും വിദേശത്തും ഒരേ കൂലിയാണെങ്കില്‍ കൂടി വിദേശത്തെ ജോലിക്കായിരിക്കും മലയാളി മുന്‍ഗണന കൊടുക്കുക. വിദേശജോലിക്കാരന്റെ സാമൂഹിക പദവി സ്വദേശിയേക്കാള്‍ കൂടുതലാണ് എന്നതാണ് ഇതിനു പിന്നിലെ മനശാസ്‌ത്രം. സ്വദേശത്ത് കൂലിപ്പണി എന്നറിയപ്പെടുന്നതിക്കോള്‍ വിദേശത്ത് തൂപ്പുജോലിയാണെങ്കിലും ഒരു കമ്പനിയുടെ അഡ്രസ്സില്‍ അറിയപ്പെടുന്നത് നാട്ടിലെ വിവാഹക്കമ്പോളത്തിലും മറ്റും ഒരാളുടെ പദവി ഉയര്‍ത്തുന്നു.

പ്രവാസിയായിരുന്നപ്പോള്‍ ഉണ്ടായിരുന്നതില്‍ നിന്ന് വ്യത്യസ്‌തമായി എന്താണ് താങ്കള്‍ക്കിപ്പോള്‍ അനുഭവിക്കാനാവുന്നത്?

ജീവിതം തന്നെ. ഒന്നും ചെയ്യാതെ ഇവിടെയിങ്ങനെ ഇരിക്കുകയാണെങ്കില്‍ പോലും എവിടെയോ ജീവിതമുണ്ടെന്ന ഒരു തോന്നല്‍. ആ തോന്നലിലാണ് ജീവിതത്തിന്റെ താളം. ഒരു പ്രവാസിക്ക് കിട്ടാതെ പോകുന്നതും അതുതന്നെയാണ്.

പ്രവാസം എന്നൊരു ‘കണ്ടുപിടുത്തം’ ഇല്ലാതിരുന്നെങ്കില്‍ മലയാളിയുടെ അവസ്ഥ എന്താകുമായിരുന്നു?

വളരെ പരിതാപകരമാകുമായിരുന്നു. നാം തമിഴരെപ്പോലെയോ ബീഹാറികളെപ്പോലെയോ ആകുമായിരുന്നു. പ്രത്യേകിച്ചും മുസ്ലിംകളുടെ സാമൂഹികപദവിയില്‍ പ്രവാസം ഒട്ടേറെ മാറ്റമുണ്ടാക്കിയിട്ടുണ്ട്. ഇവിടത്തെ നായര്‍ ക്രൈസ്‌തവ സമുദായങ്ങളോടൊപ്പം ഓടിയെത്താന്‍ പ്രവാസം മുസ്ലിംങ്ങളെ സഹായിച്ചു. പക്ഷേ ഇതെല്ലാം ജീവിതം ഹോമിച്ചാണെന്ന് മാത്രം.

നമ്മുടെ സമ്പദ്‌വ്യവസ്ഥയെ പരിപോഷിപ്പിക്കുന്നതില്‍ മുഖ്യപങ്കുവഹിക്കുന്നവരാണ് പ്രവാസികള്‍. എന്നിട്ടും റേഷന്‍കാര്‍ഡില്‍ നിന്നും വോട്ടേഴ്‌സ് ലിസ്റ്റില്‍ നിന്നുമൊക്കെ അവരുടെ പേര് വെട്ടിമാറ്റപ്പെടുന്നു. സ്വദേശത്തും വിദേശത്തും വേരുകള്‍ നഷ്ടപ്പെട്ടവരായി ജീവിക്കാനാണോ പ്രവാസികളുടെ വിധി?

സ്വദേശത്തെ വേരുകള്‍ക്ക് വെള്ളവും വളവും നല്‍കാന്‍ വേണ്ടിയാണ് ഒരു പ്രവാസി പരദേശിയായി അലയുന്നത്. എന്നാല്‍ പ്രവാസികളെ രണ്ടാംകിട പൌരന്മാരായി മാത്രമേ നാം പരിഗണിക്കുന്നുള്ളൂ. മറ്റുള്ളവര്‍ക്ക് വെളിച്ചം നല്‍കാന്‍ ഉരുകിത്തീരുന്ന മെഴുകുതിരികളാണവര്‍. യഥാര്‍ത്ഥത്തില്‍ വോട്ടുചെയ്യാന്‍ ഏറ്റവും അവകാശമുള്ളവര്‍ ഇവരാണ്. അതുകൊണ്ട് നാട്ടിലുള്ള സമയങ്ങളിലെങ്കിലും വോട്ടേഴ്‌സ് ലിസ്റിലും റേഷന്‍കാര്‍ഡിലും പേര് നിലനിര്‍ത്താന്‍ അവര്‍ക്ക് സൌകര്യമൊരുക്കേണ്ടതുണ്ട്.

എം.എല്‍.എ.ആയിരുന്നപ്പോള്‍ പ്രവാസികളുടെ ക്ഷേമത്തിനുവേണ്ടി എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടോ?

സിനിമാ സംവിധായകനും എം.എല്‍.എ.യും ആകും മുമ്പ് ഞാനൊരു പ്രവാസിയായിരുന്നു. പ്രവാസിയുടെ പ്രശ്‌നങ്ങളും പ്രതിസന്ധികളും ഞാന്‍ നേരിട്ടനുഭവിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ എം.എല്‍.എ.എന്നതിനേക്കാള്‍ തുല്യദുഖം അനുഭവിച്ചിട്ടുള്ള ഒരു വ്യക്തി എന്നനിലയില്‍ പ്രവാസികളുടെ ജീവിതത്തില്‍ ഇടപെടാന്‍ എനിക്കു കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇവയൊന്നും തന്നെ ബോധപൂര്‍വ്വമോ ആസൂത്രിതമോ ആയ പ്രവര്‍ത്തനങ്ങളായിരുന്നില്ല. മുറിവേറ്റ് ചോര പൊടിയുന്ന ഒരു പ്രവാസമനസ്സ് എനിക്കുണ്ടായിരിക്കണം. മറ്റൊരു പ്രവാസിയുടെ സങ്കടം കേള്‍ക്കുമ്പോള്‍, അയാളെ സഹായിക്കുമ്പോള്‍ ഞാന്‍ എന്റെ മുറിവില്‍തന്നെ മരുന്നുപുരുട്ടുകയാണ് ചെയ്യുന്നത്. എന്നില്‍ തന്നെയുള്ള ഒരു പരിഹാരക്രിയ. ഒരു സ്വയം ബോധ്യപ്പെടല്‍.

എന്തോ, ആളുകള്‍ എന്നെത്തേടി വന്നുകൊണ്ടിരിക്കുന്നു. ഞാന്‍ ചെന്നുപെടുന്നിടത്തെല്ലാം എപ്പോഴും ഒരു പ്രവാസിയെ കണ്ടുമുട്ടാറുണ്ട്. സഹായമിരക്കാനല്ല പലരും എന്നോട് സംസാരിക്കുന്നത്. സങ്കടങ്ങള്‍ പങ്കുവെക്കാന്‍ മാത്രമായി പലരും എന്റെ വീട്ടില്‍ വരുന്നു. അവര്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല. അവരില്‍ ഒരാളെപ്പോലെ അവരെന്നെക്കാണുന്നു. സത്യത്തില്‍ ഒരു ആത്മ സുഹൃത്തിന്റെയോ മനശ്ശാസ്‌ത്ര കൌണ്‍സിലറുടെയോ റോളാണ് എനിക്കവര്‍ കല്പിച്ചുതരുന്നത്.

ട്രെയിനില്‍ വെച്ചും ഹോട്ടലില്‍ വെച്ചും വഴിയോരത്തുവെച്ചുമെല്ലാം പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം തേടാനും എനിക്ക് അവസരമുണ്ടായിട്ടുണ്ട്. ഒരു ട്രെയിന്‍ യാത്രയ്‌ക്കിടെ കണ്ടുമുട്ടിയ ഒരു അമ്മ, പാസ്‌പോര്‍ട്ട് ലഭിക്കാത്തതുമൂലം കുഞ്ഞുമകളെ കൂടെകൊണ്ടുപോകാന്‍ കഴിയാത്തതിന്റെ സങ്കടം പങ്കുവെക്കുകയുണ്ടായി. ഞാനപ്പോള്‍ തന്നെ ചില അധികാരികളുമായി ബന്ധപ്പെട്ടു. ഒരാഴ്‌ച കഴിഞ്ഞപ്പോള്‍ മകള്‍ക്ക് പാസ്‌പോര്‍ട്ട് കിട്ടിയ സന്തോഷത്തില്‍ ആ സ്‌ത്രീ വിളിച്ചു. ഒന്നും പ്രതീക്ഷിച്ചല്ല പറഞ്ഞതെന്നും അവിചാരിതമായി കണ്ടുമുട്ടിയപ്പോള്‍ പറഞ്ഞുപോയതാണെന്നും അവര്‍ പറയുന്നുണ്ടായിരുന്നു.

മറ്റൊരിക്കല്‍ എന്റെ സുഹൃത്തും അഭ്യൂദയകാംക്ഷിയുമായ ഏനിക്കുട്ടിസാഹിബുമൊന്നിച്ച് കോഴിക്കോട്ട് ഒരു പരിപാടിയില്‍ സംബന്ധിച്ച് തിരിച്ചുവരികയായിരുന്നു ഞാന്‍. കോട്ടക്കല്‍ ചങ്കുവെട്ടിയിലെത്തിയപ്പോള്‍ ഒരു ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറി. ഭക്ഷണം കഴിക്കുന്നതിനിടയില്‍ എന്നെ കണ്ട് ഒരു ചെറുപ്പക്കാരന്‍ അടുത്തുവന്നു. മുഖം കണ്ടാലറിയാം അയാള്‍ സങ്കടക്കയത്തിലാണെന്ന്. കാര്യം തിരക്കിയപ്പോള്‍ അയാള്‍ തന്റെ കഥ പറഞ്ഞു. രണ്ടുകൊല്ലത്തെ കോണ്‍ട്രാക്റ്റില്‍ ഒരാള്‍ അയാളെ മലേഷ്യയിലേക്ക് കൊണ്ടുപോയതാണ്. എന്നാല്‍ ഒരു കൊല്ലമായപ്പോഴേക്കും ഒരു കാരണവുമില്ലാതെ അവര്‍ അയാളെ പിരിച്ചുവിട്ടു. മാത്രമല്ല ശമ്പളയിനത്തില്‍ നാല്പതിനായിരം രൂപയോളം അയാള്‍ക്കവിടെ നിന്ന് കിട്ടാനുമുണ്ട്. ചെറുപ്പക്കാരന്റെ വിഷമം എനിക്ക് ബോധ്യമായി. മലേഷ്യയില്‍ ഒട്ടേറെ ബന്ധങ്ങളുള്ള ആളായിരുന്നു ഏനിക്കുട്ടിസാഹിബ്. ചെറുപ്പക്കാരന്റെ തൊഴിലുടമയെ അദ്ദേഹത്തിന് നേരിട്ടറിയാമായിരുന്നു. ഉടനെ അദ്ദേഹം മലേഷ്യയിലേക്കു വിളിച്ചു. കാര്യങ്ങള്‍ വിശദമായി അന്വേഷിച്ചപ്പോള്‍ പ്രസ്‌തുത ചെറുപ്പക്കാരന്റെ സ്വഭാവം അത്ര മെച്ചമല്ലാതിരുന്നതുകൊണ്ടാണ് പിരിച്ചുവിട്ടത് എന്ന വിവരമാണ് കിട്ടിയത്. പ്രവാസകാലത്ത് അയാള്‍ ആകെ തകര്‍ന്ന ഒരു മാനസികാവസ്ഥയിലായിരുന്നെന്ന കാര്യം അറിയുന്നത് അപ്പോഴാണ്. അയാളുടെ പിതാവ് ജയിലിലായിരുന്നു. ജ്യേഷ്ഠന്‍ മരണപ്പെട്ടിരുന്നു. നാട്ടിലെ ദുരന്തങ്ങളുടെ ഓര്‍മ്മകള്‍ നെഞ്ചില്‍ തളംകെട്ടിനില്‍ക്കുമ്പോള്‍ അയാള്‍ക്കെങ്ങനെയാണ് മറ്റുള്ളവരോട് ആകര്‍ഷകമായി പെരുമാറാനാവുക.? ഒരു സാധാരണ മനുഷ്യനെ സംബന്ധിച്ചിടത്തോളം മുഖം മനസ്സിന്റെ കണ്ണാടി തന്നെയാണ്. പ്രവാസിയാകട്ടെ തന്റെ മനസ്സ് ഒളിപ്പിക്കാന്‍ ശ്രമിക്കുന്തോറും പരാജയപ്പെടുന്നവനാണ്.

ഏതായാലും ചെറുപ്പക്കാരന്റെ അവസ്ഥ ഓണറെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞതോടെ അയാളുടെ ശമ്പളവും മറ്റും കിട്ടി. ഇതുപോലെ എനിക്ക് പ്രവാസികളുടെ ജീവിത്തില്‍ ഇടപെടാന്‍ കഴിയുന്നുണ്ടെങ്കില്‍ അതൊരു നിയോഗം പോലെ സംഭവിച്ചുപോകുന്നതാണ്. എന്റെ ജീവിതം പോലെ, എനിക്കതില്‍ യാതൊരു നിയന്ത്രണവുമില്ല.

ഒരു നിയോഗം പോലെ കടന്നുവരുന്ന ഇടപെടലുകള്‍ക്കിടയില്‍ നിസ്സഹായനെന്ന് തോന്നിയ സന്ദര്‍ഭങ്ങളുണ്ടാകുമല്ലോ?

ഉണ്ടായിട്ടുണ്ട്. ആത്മവിമര്‍ശനം നടത്തുന്ന ഒരാളാണുഞാന്‍. മറ്റുള്ളവരുടെ ജീവിതത്തില്‍ ഇടപെടുമ്പോള്‍ എനിക്ക് എന്നെത്തന്നെ ബോധ്യപ്പെടുത്താന്‍ കഴിയാതെ പോകുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടാവാറുണ്ട്. എനിക്ക് ചെയ്യാന്‍ കഴിയുമായിരുന്ന പലതും ഞാന്‍ ചെയ്തില്ല എന്നൊരു ഖേദം നെഞ്ചില്‍ വിങ്ങലായി ബാക്കിയാവാറുണ്ട്.

ഒരിക്കല്‍ ഒരാള്‍ മസ്‌ക്കറ്റില്‍ നിന്നു വിളിച്ചു. രക്തം ഛര്‍ദ്ദിച്ച് അവശനിലയിലാണ് അയാള്‍. എങ്ങനെയെങ്കിലും അയാള്‍ക്ക് നാട്ടിലെത്തണം. പക്ഷേ പാസ്‌പോര്‍ട്ടുമില്ല, വിസയുമില്ല. ഞാന്‍ എനിക്കു ബന്ധമുള്ള ചിലരെ വിളിച്ച് അയാളുടെ നമ്പര്‍ കൊടുക്കുകയും അയാള്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. എന്നാല്‍ കുറച്ചുനാള്‍ കഴിഞ്ഞ് അയാള്‍ മരിച്ചെന്നറിഞ്ഞു. നിസ്സഹായനായ അയാള്‍ക്കുവേണ്ടി അതില്‍ കൂടുതലെന്തോ എനിക്ക് ചെയ്യാനുണ്ടായിരുന്നെന്നും ഞാനതു ചെയ്യാന്‍ ശ്രമിച്ചില്ലെന്നുമുള്ളൊരു കുറ്റബോധം എന്നെ പിന്നീട് വേട്ടയാടിക്കൊണ്ടിരുന്നു.

ജീവിതം ബലികഴിച്ച് പ്രവാസിയുണ്ടാക്കുന്ന പണം കോണ്‍ക്രീറ്റ് വീടു വയ്ക്കാനും പെണ്‍മക്കളെ സ്‌ത്രീധനം കൊടുത്ത് കെട്ടിച്ചയക്കാനും മാത്രമായി ചെലവഴിക്കപ്പെടുന്നു എന്ന കാര്യം കൂടി പരിഗണിക്കുമ്പോള്‍ പ്രവാസിയുടെ ദുരന്തം ഇരട്ടിക്കുകയാണ്. പ്രവാസിയുടെ പണം ഉത്പാദനക്ഷമമായ മേഖലകളില്‍ നിക്ഷേപിക്കാന്‍ സര്‍ക്കാരില്‍നിന്നും സാമൂഹിക സംഘടനകളില്‍ നിന്നുമെല്ലാം ചില ശ്രമങ്ങളുണ്ടാവേണ്ടതല്ലേ?

നോക്കൂ, ലോകത്തിലെ ഏറ്റവും വലിയ വീടുകള്‍ കേരളീയരുടേതാണ്. മറ്റെവിടെയും നമുക്കിത്ര കൂറ്റന്‍ വീടുകള്‍ കാണാനാവില്ല. വീടു വയ്ക്കാനും അതുപരിപാലിക്കാനും മാത്രമായി വീണുകിട്ടിയ ഒരു ജന്മം മുഴുവന്‍ ചെലവഴിക്കുന്ന ഒരു ജനതയെ മറ്റെവിടെ കണ്ടെത്താന്‍ കഴിയും? വളരെ സങ്കീര്‍ണ്ണമാണ് നമ്മുടെ വിവാഹങ്ങളും അനുബന്ധ ചടങ്ങുകളും. പ്രവാസികള്‍ക്ക് തങ്ങളുടെ ജന്മത്തിന്റെ വില എത്രയെന്ന് മനസ്സിലാക്കാന്‍ കഴിയാത്തിടത്തോളം കാലം ഈ അവസ്ഥ തുടരുകയേ ഉള്ളൂ. പ്രവാസികള്‍ക്കുവേണ്ടി സര്‍ക്കാര്‍ തലത്തില്‍ നിന്നോ സാമൂഹിക സംഘടനകളുടെ ഭാഗത്തുനിന്നോ ശരിയായ ആസൂത്രണത്തോടുകൂടിയ പദ്ധതികളൊന്നുംതന്നെ ഉണ്ടായിട്ടില്ല എന്നത് ഖേദകരമാണ്. പ്രവാസികളെ ബോധവത്കരിക്കാനും അവര്‍ക്കുവേണ്ടി പദ്ധതികള്‍ ആവിഷ്ക്കരിക്കാനുമുള്ള ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ സര്‍ക്കാറിന്റെയും സാമൂഹിക സംഘടനകളുടെയും ഭാഗത്തുനിന്നുണ്ടായെങ്കിലേ ഒരു പ്രവാസി ജീവിതകാലം മുഴുവന്‍ പ്രവാസിയാകുക എന്ന ദുരന്തത്തില്‍ നിന്ന് മോചിതനാവൂ.

****

ശ്രീ പി.ടി.കുഞ്ഞുമുഹമ്മദുമായി ശ്രീ. കെ.എം. മുസ്‌തഫ് നടത്തിയ അഭിമുഖം